മുട്ടിലിന് കൂറ് ആരോട്?
text_fieldsസംഷാദ് മരക്കാർ (യു.ഡി.എഫ്), മുഹമ്മദ് പഞ്ചാര (എൽ.ഡി.എഫ്), പി.വി. ന്യൂട്ടൻ (എൻ.ഡി.എ)
കൽപറ്റ: മുട്ടിൽ ഡിവിഷൻ ഉറച്ച സീറ്റുകളിലൊന്നായാണ് യു.ഡി.എഫ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ സീറ്റിനായുള്ള സ്ഥാനാർഥി മോഹികളുടെ എണ്ണവും കൂടുതലായിരുന്നു. കോൺഗ്രസിനുള്ളിൽ ജില്ല പഞ്ചായത്ത് സ്ഥാനാർഥി നിർണയം വൈകിപ്പിച്ചതും സീറ്റിനായുള്ള എ, ഐ ഗ്രൂപ്പുകളുടെ വടംവലിയായിരുന്നു. ഒടുവിൽ സംസ്ഥാന നേതൃത്വത്തിെൻറ ശക്തമായ സമ്മർദത്തെ തുടർന്നാണ് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് സംഷാദ് മരക്കാർക്ക് നറുക്കുവീണത്.
വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായിരുന്ന സംഷാദ് കെ.എസ്.യു ജില്ല പ്രസിഡൻറായിരുന്നു. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗമാണ്. മുൻ ഡി.സി.സി ഭാരവാഹി വിമത ഭീഷണിയുമായി രംഗത്തുവന്നെങ്കിലും അവസാന നിമിഷം ജില്ല നേതൃത്വത്തിന് ഇടപെട്ട് പിൻവലിപ്പിക്കാനായി. എൽ.ഡി.എഫിൽ ഘടക കക്ഷിയായ ഐ.എൻ.എൽ ജില്ല ജനറൽ സെക്രട്ടറി മുഹമ്മദ് പഞ്ചാരയാണ് മത്സരിക്കുന്നത്. യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി ജോയൻറ് സെക്രട്ടറിയായാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. മുസ്ലിം ലീഗ് സർവിസ് സൊസൈറ്റി ജില്ല എക്സിക്യൂട്ടിവ് അംഗം, പ്രവാസി സംഘം ജില്ല ജോയൻറ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
ഒ.ബി.സി മോർച്ച ജില്ല പ്രസിഡൻറ് പി.വി. ന്യൂട്ടനാണ് എൻ.ഡി.എ സ്ഥാനാർഥി. സ്വതന്ത്ര സ്ഥാനാർഥിയായി ഷിബു കുറുമ്പേമഠവും മത്സരിക്കുന്നു. മുട്ടിൽ പഞ്ചായത്തിലെ 19 വാർഡുകളും മേപ്പാടി പഞ്ചായത്തിലെ ആറു വാർഡുകളും കോട്ടത്തറ പഞ്ചായത്തിലെ മൂന്നു വാർഡുകളുമാണ് ഡിവിഷനിൽ ഉൾപ്പെടുന്നത്.
പരമ്പരാഗതമായി യു.ഡി.എഫിനെ പിന്തുണക്കുന്നു. ഡി.ഐ.സി എൽ.ഡി.എഫിനൊപ്പം മത്സരിച്ച 2005ൽ മാത്രമാണ് ഡിവിഷനിൽ ഇടതുപക്ഷത്തിന് വിജയിക്കാനായത്. കഴിഞ്ഞ തവണ എസ്.ടി വനിത സംവരണമായിരുന്നു. യു.ഡി.എഫിലെ കെ. മിനിയാണ് വിജയിച്ചത്.
സംഷാദ് മരക്കാർ (യു.ഡി.എഫ്)
പഞ്ചായത്ത്, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളെ ഏകോപിപ്പിച്ചുള്ള വികസന പ്രവർത്തനങ്ങൾ നടപ്പാക്കും. ഡിവിഷനിലെ അർബുദ രോഗികൾക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത് പരിഗണിക്കും. റോഡുകളുടെ നവീകരണത്തിനും സ്കൂളുകളും അംഗൻവാടികളും അത്യാധുനിക രീതിയിൽ നവീകരിക്കുന്നതിനും നടപടികൾ സ്വീകരിക്കും. മികച്ച ചികിത്സ സൗകര്യങ്ങൾ ഉറപ്പാക്കും. കാരാപ്പുഴ അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് നടപടികളെടുക്കും.
മുഹമ്മദ് പഞ്ചാര (എൽ.ഡി.എഫ്)
മുടങ്ങി കിടക്കുന്ന പദ്ധതികളുടെ പൂർത്തീകരണത്തിന് മുഖ്യപരിഗണന നൽകും. മേഖലയുടെ സമഗ്ര വികസനത്തിനായി ബ്ലോക്ക്, പഞ്ചായത്ത് വാർഡുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരുമായി ചേർന്ന് പ്രവർത്തിക്കും. ഭവനരഹിതരായ കുടുംബങ്ങൾക്ക് വീട് നൽകുന്നതിന് നടപടികളെടുക്കും. വിവിധ കോളനികളിൽ വീടുപണി മുടങ്ങികിടക്കുന്നുണ്ട്. ഇവയുടെ പൂർത്തീകരണത്തിന് ആവശ്യമായ നടപടികൾ കൈക്കൊള്ളും. ജനാഭിലാഷത്തിന് അനുസരിച്ചുള്ള വികസന പ്രവർത്തനങ്ങളാകും നടപ്പാക്കുക.
പി.വി. ന്യൂട്ടൻ (എൻ.ഡി.എ)
ഇരു മുന്നണികൾക്കും മേഖലയുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് ഇതുവരെ പരിഹാരം കാണാനായിട്ടില്ല. നിരവധി കേന്ദ്ര ഫണ്ടുകളുണ്ടെങ്കിലും അതൊന്നും ശരിയായ വിധം ഉപയോഗിക്കുന്നില്ല. ജയിച്ചാൽ എല്ലാ വിഭാഗങ്ങളുടെയും ഉന്നമനത്തിനായി ക്ഷേമ പദ്ധതികൾ നടപ്പാക്കും. ഇതിനായി സംസ്ഥാന-കേന്ദ്ര ഫണ്ടുകൾ വിനിയോഗിക്കും. മുടങ്ങി കിടക്കുന്ന പദ്ധതികളുടെ പൂർത്തീകരണത്തിന് മുൻഗണന നൽകും. കുടിവെള്ള പ്രശ്നം പരിഹരിക്കും. എല്ലാവർക്കും വീട് ഉറപ്പാക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.