Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോക കേരളസഭ: കേരള...

ലോക കേരളസഭ: കേരള ബ്രാൻഡിങിന്റെ ഭാഗമായുള്ള ആദ്യ ഷോ അമേരിക്കയിൽ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി

text_fields
bookmark_border
ലോക കേരളസഭ: കേരള ബ്രാൻഡിങിന്റെ ഭാഗമായുള്ള ആദ്യ ഷോ അമേരിക്കയിൽ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: കേരളത്തിന്റെ തനതു കലകളും സംസ്‌കാരവും വിദേശരാജ്യങ്ങളിൽ പ്രദർശിപ്പിക്കുന്നതിന്റെയും ബ്രാൻഡ് ചെയ്യുന്നതിന്റെയും ഭാഗമായി കേരള കലാമണ്ഡലം വിവിധ കലകളെ കോർത്തിണക്കിയുള്ള ഷോ വിവിധ രാജ്യങ്ങളിൽ സംഘടിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ച് ദിവസം വരെ നീണ്ടുനിൽക്കുന്ന അവതരണോത്സവങ്ങളും ശിൽപ്പശാലകളും സെമിനാറുകളും സംഘടിപ്പിക്കുന്നതിനു കലാമണ്ഡലം പദ്ധതി തയാറാക്കി. ആദ്യ ഷോ അമേരിക്കയിൽ സംഘടിപ്പിക്കും.

കേരള കലകൾ ഓൺലൈനായി പഠിക്കുന്നതിന് അവസരവും ഒരുക്കും. നാലാം ലോക കേരള സഭ അവസാനിച്ചപ്പോൾ ക്രിയാത്മകമായ നിർദ്ദേശങ്ങളാണ് സമ്മേളനത്തിൽ ഉയർന്നുവന്നിട്ടുള്ളതെന്നും എല്ലാ നിർദ്ദേശങ്ങളുടെയും സാധ്യതകൾ പരിശോധിച്ച് സാധ്യമായ തീരുമാനങ്ങളും നടപടികളുമെടുത്ത് മുന്നോട്ടു പോകുമെന്നും ലോക കേരള സഭാ സമ്മേളനത്തിന്റെ മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, പാകിസ്ഥാൻ, ഫിലിപ്പൈൻസ്, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളാണ് കൂടുതലും കുടിയേറ്റ തൊഴിലാളികളെ അയക്കുന്നത്. ഈ രാജ്യങ്ങളുടെ കൂട്ടായ്മ ഉണ്ടാവണം. പരസ്പരം മത്സരിച്ചു തൊഴിൽ ചൂഷണത്തെ സഹിക്കുന്നതിനു പകരം കുടിയേറ്റ തൊഴിലാളികളോട് കൂടുതൽ ന്യായമായ സമീപനം സ്വീകരിക്കാൻ ഒരുമിച്ച് ആവശ്യപ്പെടണം. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരും മുൻകൈയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമീപകാലത്തായി ഇന്ത്യ ഒട്ടേറെ വിദേശ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകൾ ഒപ്പിടുന്നുണ്ട്. സമഗ്ര സഹകരണത്തിനുള്ള കരാറുകളിൽ പലപ്പോഴും കുടിയേറ്റം വിഷയമാകാറില്ല. പ്രധാനപ്പെട്ട ആതിഥേയ രാജ്യങ്ങളുമായി കുടിയേറ്റ തൊഴിലാളി സംരക്ഷണ കരാറുകൾ ഒപ്പുവെക്കേണ്ടതുണ്ട്. ദീർഘകാലത്തെ പ്രവാസജീവിതത്തിനു ശേഷം വാർധക്യം ചിലവഴിക്കാൻ കേരളത്തിൽ തിരിച്ചുവരുന്നവരെയും പ്രവാസികളുടെ വൃദ്ധമാതാപിതാക്കളെയും ഉൾക്കൊള്ളുന്ന സുരക്ഷാ ഭവനങ്ങളും സമുച്ചയങ്ങളും ആരംഭിക്കുന്നതിനുള്ള നിർദേശം വന്നു. ഈ രംഗത്ത് മൂലധന നിക്ഷേപം നടത്തുന്നതിനുള്ള താത്പര്യവും പ്രതിനിധികൾ പ്രകടിപ്പിച്ചിട്ടുണ്ട്. അത് പരിഗണിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

എമിഗ്രേഷൻ ആക്ട് 2021 സംബന്ധിച്ച് നേരത്തെ നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള വിദഗ്ധരും കേരളീയ പ്രവാസത്തിന്റെ അനുഭവ പശ്ചാത്തലത്തിൽ നിർദ്ദേശങ്ങൾ സമർപ്പിച്ചിരുന്നു. ഈ ലോക കേരളസഭയിൽ സംഘടിപ്പിച്ച ചർച്ചയുടെ അടിസ്ഥാനത്തിൽ ആശയങ്ങളും നിർദേശങ്ങളും ക്രോഡീകരിച്ച് കേന്ദ്രസർക്കാരിന് കൈമാറും. പ്രധാന കുടിയേറ്റ സംസ്ഥാനങ്ങളിലെ സർക്കാരുകളുമായി ചേർന്ന് പ്രവാസിക്ഷേമത്തിന് ആവശ്യമായ നിയമനിർമാണം ത്വരിതപ്പെടുത്തുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തുന്നത് പരിഗണിക്കും.

കൂടുതൽ നിക്ഷേപങ്ങളെ ആകർഷിക്കുന്നതിനാണ് പുതിയ വ്യവസായനയം ആവിഷ്‌ക്കരിച്ചത്. 22 മുൻഗണനാ മേഖലകളിൽ നിന്നും നിക്ഷേപം ആകർഷിക്കാനും നിക്ഷേപകർക്ക് മികച്ച ഇൻസെന്റീവുകൾ നൽകാനും ലക്ഷ്യമിടുന്നു. 50 കോടി രൂപവരെയുള്ള നിക്ഷേപമാണെങ്കിൽ കെസ്വിഫ്റ്റിൽ രജിസ്റ്റർ ചെയ്താൽ മൂന്ന് വർഷം വരെ അനുമതികളൊന്നുമില്ലാതെ വ്യവസായം നടത്താൻ കഴിയും. അതിന് മുകളിലുള്ള നിക്ഷേപമാണെങ്കിൽ എല്ലാ രേഖകളോടും കൂടി അപേക്ഷ നൽകിയാൽ ഏഴ് ദിവസത്തിനുള്ളിൽ ലൈസൻസ് നൽകാൻ നിഷ്‌കർഷിക്കുന്ന നിയമവും പാസാക്കി. വ്യവസായം ആരംഭിക്കുന്നതിനും നടത്തുന്നതിനും പരാതി ഉണ്ടെങ്കിൽ 30 ദിവസത്തിനുള്ളിൽ പരിഹരിക്കും. വീഴ്ച്ചവരുത്തുന്ന ഉദ്യോഗസ്ഥർക്ക് പിഴ ചുമത്തുന്നതിനുമുള്ള നിയമവും പാസാക്കി.

ലോക കേരളസഭ ഭാവിയിൽ ഏതെങ്കിലും സാഹചര്യത്തിൽ നിന്നുപോവാതിരിക്കാൻ നിയമപരിരക്ഷ നൽകാൻ ശ്രദ്ധിക്കും. പ്രതിപക്ഷത്തോടടക്കം ഇത്തരം കാര്യം ചർച്ച ചെയ്യും. കേരളത്തിന്റെ നാടൻ കലകളും ക്ലാസിക് കലാരൂപങ്ങളും ഉൾപ്പെടുത്തി ഏഷ്യാ പെസഫിക് രാജ്യങ്ങളിൽ ഷോ സംഘടിപ്പിക്കുന്നത് ടൂറിസം വികസനത്തിന് പ്രയോജനപ്രദമാകും. ടൂറിസം വികസനത്തിന് മികച്ച പരിഗണനയാണ് സംസ്ഥാന സർക്കാർ നൽകി വരുന്നത്.

പ്രധാന ആതിഥേയ രാജ്യങ്ങളിലെ മാറുന്ന തൊഴിൽ, കുടിയേറ്റ നിയമങ്ങളെക്കുറിച്ച് സമയാസമയങ്ങളിൽ ലഭ്യമാക്കേണ്ട ബോധവത്ക്കരണത്തിന്റെ അഭാവം പ്രവാസികൾക്ക് വെല്ലുവിളി ഉയർത്താറുണ്ട്. വിദേശരാജ്യങ്ങളിൽ തൊഴിൽ അന്വേഷിക്കുന്നവർക്കുള്ള സുരക്ഷിതമായ കുടിയേറ്റ കാര്യങ്ങളിൽ പ്രിന്റ്, ഓഡിയോ വിഷ്വൽ മാധ്യമങ്ങൾ മുഖേന നോർക്കാ റൂട്സ് ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു.

നഴ്സിംഗ് കോളജുകൾ മുഖേന ജില്ലാതലത്തിൽ പ്രി-ഡിപ്പാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാമുകളും സംഘടിപ്പിച്ചിട്ടുണ്ട്. യു.എ.ഇ. ഒഴിച്ചുള്ള മിക്ക രാജ്യങ്ങളിലെയും ഇന്ത്യൻ എംബസി വെബ്സൈറ്റുകളി മാറിവരുന്ന നിയമങ്ങൾ പ്രസിദ്ധീകരിക്കുന്നില്ല എന്നത് വലിയ പരിമിതിയാണ്. ഈ പോരായ്മ പരിഹരിക്കുന്നതിന് വിദേശ സർവകലാശാലകൾ, കോഴ്സുകൾ, തൊഴിൽ നിയമങ്ങൾ എന്നിവ അതതു സമയങ്ങളിൽ നോർക്കാ റൂട്സിന്റെയും ലോക കേരളസഭയുടെയും വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കും.

തൊഴിൽ, വിസ തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാനും സുരക്ഷിതമായ കുടിയേറ്റം ഉറപ്പാക്കാനും നോർക്കാ റൂട്സിന്റെ ആഭിമുഖ്യത്തിൽ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിച്ചു വരുന്നുണ്ട്. ഇത് കൂടുതൽ ആളുകളിലേക്കും തൊഴിൽ മേഖലകളിലേക്കും വ്യാപിപ്പിക്കും. ക്യാമ്പസുകൾ കേന്ദ്രീകരിച്ച് ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത് പരിഗണിക്കും. ലോക കേരളസഭാംഗങ്ങൾ സുരക്ഷിത കുടിയേറ്റമെന്ന ആശയത്തിന് വ്യാപകമായ പ്രചാരണം നൽകണം.

വിവിധ വിദേശരാജ്യങ്ങളിലേക്ക് കേരളത്തിൽ നിന്നും നേരിട്ട് വിമാന സർവീസുകൾ വേണമെന്നത് നപ്രവാസികളുടെ ദീർഘകാല ആവശ്യമാണ്. സീസൺ കാലത്ത് വലിയ തോതിൽ വിമാന ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ച് പ്രവാസികളെ പിഴിയുന്ന പ്രവണതയുമുണ്ട്. വിനോദസഞ്ചാരികൾ, ഹജ്ജ് തീർത്ഥാടനത്തിനു പോകുന്നവരിൽ നിന്നുവരെ അമിതമായ തുക ഈടാക്കുന്ന പ്രവണതയുണ്ട്. സംസ്ഥാന സർക്കാർ കേരളത്തിലെ പ്രവാസികളുടെ ഈ ആവശ്യങ്ങൾ നിരവധി തവണ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതാണ്.

ഗൾഫിലെ തുറമുഖങ്ങളിൽ നിന്ന് കേരളത്തിലേക്ക് കുറഞ്ഞ ചെലവിൽ കപ്പൽ യാത്ര യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ നോർക്കാ റൂട്സും മാരിടൈം ബോർഡും ചേർന്ന് ആരംഭിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിൽ പ്രാദേശിക ഭാഷയിൽ പ്രാവീണ്യമുള്ള അഭിഭാഷകരുടെ സേവനം ഉപയോഗപ്പെടുത്തി പ്രവാസികൾക്കുള്ള നിയമസഹായം നൽകിവരുന്നുണ്ട്. ഈ മാതൃകയിൽ യൂറോപ്യൻ രാജ്യങ്ങളിലും ഓഷ്യാനിയ, സെൻട്രൽ ഏഷ്യാ പ്രദേശങ്ങളിലും നിയമ സഹായസേവനം ലഭ്യമാക്കൽ പരിഗണിക്കും. നിയമസഹായ പദ്ധതി കൂടുതൽ ഫലപ്രദമാക്കാൻ വ്യക്തികൾക്കു പകരം ലീഗൽ ഫേമുകളെ ഏർപ്പെടുത്തും.

തിരിച്ചെത്തുന്ന പ്രവാസികളിൽ മാനസിക സമ്മർദം അനുഭവിക്കുന്നവർക്ക് സാന്ത്വനമേകുന്നതിന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സംവിധാനങ്ങളുണ്ട്. ഇത് വിപുലപ്പെടുത്തി പ്രാദേശിക തലത്തിൽ കൗൺസിലർമാരുടെയും ഡോക്ടർമാരുടെയും സേവനം ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കും. വിദേശരാജ്യങ്ങളിൽ ഗാർഹിക തൊഴിലാളികൾ നേരിടുന്ന ചൂഷണവും വെല്ലുവിളികളും സർക്കാർ വളരെ ഗൗരവമായി തന്നെ എടുക്കുന്നു. ഇത്തരം പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുന്നതിന് ഇന്ത്യൻ എംബസിയുടെ കീഴിൽ വനിതാ സെൽ രൂപീകരിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടും.

പ്രവാസി പുനരധിവാസം ഫലപ്രദമായി നടപ്പിലാക്കുന്നതിന് വിവിധ പദ്ധതികൾ സർക്കാർ വിഭാവനം ചെയ്തിട്ടുണ്ട്. പ്രവാസി ഓൺലൈൻ സംഗമങ്ങൾ നടത്താനുള്ള നടപടികൾ പുരോഗമിക്കുന്നു. 2019 ആരംഭിച്ച പ്രവാസി ഡിവിഡന്റ് പദ്ധതി പ്രവാസികൾക്ക് മെച്ചമുള്ള നിക്ഷേപ പദ്ധതിയായി തുടരുന്നു. പ്രവാസി ഡിവിഡന്റ് പദ്ധതി പ്രകാരം 315 കോടിയോളം രൂപ നിക്ഷേപം സ്വീകരിച്ച് കിഫ്ബിയിലേക്ക് നൽകിയിട്ടുണ്ട്. 2019 ലെ നിക്ഷേപകർക്ക് പ്രതിമാസ ഡിവിഡന്റ് 2023 ജനുവരി മാസം മുതൽ നൽകിത്തുടങ്ങി.

കേരളീയ പ്രവാസി സംഘടനകളെ ഏകോപിപ്പിച്ച് രോഗബാധിതർക്കും അപകടം സംഭവിക്കുന്നവർക്കും തൊഴിൽ നഷ്ടമാകുന്നവർക്കും സംരക്ഷണം നൽകാൻ സ്‌കീം വികസിപ്പിക്കുമെന്നത് തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനമാണ്. ഇത് നടപ്പിലാക്കിയിട്ടുണ്ട്. മരണപ്പെട്ട പ്രവാസികളുടെ ആശ്രിതർക്കും രോഗബാധിതർക്കും ധനസഹായത്തിനായി സാന്ത്വന പദ്ധതി നടപ്പിലാക്കി വരുന്നു.

തൊഴിൽ നഷ്ടമായി തിരികെ വന്നവർക്ക് വായ്പാ ധനസഹായത്തിനായി എൻ.ഡി.പ്രേം, നോർക്കാ പുനരധിവാസ ഏകോപന സംയോജന പദ്ധതി എന്നിവ നടപ്പിലാക്കിവരുന്നു. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷക്കുള്ള ക്രിട്ടിക്കൽ ഇൻഷുറൻസ് പദ്ധതിയും നിലവിലുണ്ട്. നോർക്ക ഇൻഷുറൻസ് പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പ്രവാസികൾക്ക് സമഗ്ര ഇൻഷുറൻസ് പദ്ധതിയെന്ന ദീർഘകാല ആവശ്യവും നിർവ്വഹിക്കപ്പെടും.

പ്രവാസികളുടെ പുനരധിവാസത്തിന് കൂടുത നടപടികൾ കൈക്കൊള്ളുന്നതിന് പ്രവാസി ഗ്രാമസഭകൾ വിളിച്ചുചേർത്ത് സ്വയം സഹായസംഘങ്ങൾ, സഹകരണ സംഘങ്ങൾ മുതലായവ രൂപീകരിക്കുന്നത് പരിഗണനയിലുണ്ട്. കുടുംബശ്രീ മാതൃകയിൽ പ്രവാസി മിഷൻ രൂപീകരിക്കുന്ന കാര്യം പരിശോധിച്ച് തീരുമാനിക്കുന്നതാണ്. ആതിഥേയ രാജ്യങ്ങളുടെ സംഭാവനയുടെ അടിസ്ഥാനത്തിൽ പ്രവാസി ക്ഷേമ ഫണ്ട് രൂപീകരിക്കേണ്ടത് ആഗോളതലത്തിൽ നടപ്പിലാക്കേണ്ടതാണ്.

കുടിയേറ്റ തൊഴിലാളികളെ കയറ്റി അയയ്ക്കുന്ന രാജ്യങ്ങളുടെ ഐക്യത്തിലൂടെ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാനാവൂ. ഉത്സവ സീസണിൽ ഉത്തരേന്ത്യയിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ ട്രെയിൻ സർവീസുകൾ ഏർപ്പെടുത്തണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടും. ലോക കേരളസഭയുടെ മേഖലാ സമ്മേളനങ്ങൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന കാര്യവും പരിഗണിക്കും.തുടർപ്രവർത്തനങ്ങൾ ഫലപ്രദമാക്കാൻ ലോക കേരളസഭ പ്രതിനിധികളെ ഉൾപ്പെടുത്തി 15 അംഗ സ്റ്റാൻഡിംഗ് കമ്മിറ്റി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക കേരളം ഓൺലൈൻ പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി ചടങ്ങിൽ നിർവഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chief MinisterLok Kerala Sabha
News Summary - Lok Kerala Sabha: The Chief Minister will organize the first show as part of Kerala branding in America
Next Story