സ്കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊന്ന കേസ്: രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം
text_fieldsകൊല്ലം: മൈനാഗപ്പള്ളിയിൽ സ്കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊന്ന കേസില്‍ രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. ശ്രീക്കുട്ടിക്കെതിരെ കൊലപാതക പ്രേരണാ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ഈമാസം 15നായിരുന്നു കേസിനാസ്പദമായ സംഭവം. കാറിടിച്ച് റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരി കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കുകയും കാർ അതിവേഗത്തിൽ ഓടിച്ച് പോവുകയും ചെയ്യുകയായിരുന്നു. ഒന്നാം പ്രതി കാർ ഓടിച്ച വെളുത്തമണൽ സ്വദേശി അജ്മലാണ്.
ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ ശാസ്താംകോട്ട കോടതി തള്ളിയതിന് പിന്നാലെയാണ് ജില്ലാ കോടതിയെ സമീപിച്ചത്. കേസിൽ കഴിഞ്ഞ ദിവസം വാദം പൂർത്തിയായിരുന്നു. ഒന്നാം പ്രതിയായ അജ്മൽ അടുത്തദിവസം ജില്ലാ കോടതിയിൽ ജാമ്യാപേക്ഷ നൽകുമെന്നാണ് വിവരം. മനപ്പൂര്‍വമുള്ള നരഹത്യ കുറ്റമാണ് അജ്മലിനെതിരെ ചുമത്തിയത്. കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിനിയാണ് ഡോക്ടർ ശ്രീക്കുട്ടി. ശ്രീക്കുട്ടിയുടെ പ്രേരണയിലാണ് അജ്മല്‍ കാറുമായി രക്ഷപെടാന്‍ ശ്രമിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ശ്രീക്കുട്ടിക്കെതിരെ പ്രേരണ കുറ്റം ചമത്തിയത്.
അപകടദിവസം അജ്മൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതാണെന്നും പണവും സ്വർണാഭരണങ്ങളും അജ്മൽ കൈക്കലാക്കിയെന്നും ചോദ്യം ചെയ്യലിൽ ശ്രീക്കുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. കാറിന്‍റെ പിൻസീറ്റിലായിരുന്നു ശ്രീക്കുട്ടി. അപകട സ്ഥലത്ത് നാട്ടുകാരുടെ കൃത്യമായ ഇടപെടലും സി.സി.ടി.വി ദൃശ്യങ്ങളുമാണ് കേസിൽ നിർണായകമായത്. അജ്മലിന്‍റെ ജാമ്യ നീക്കം ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.
പലചരക്കുകടയിൽനിന്ന് സാധനങ്ങൾ വാങ്ങി സ്കൂട്ടറിൽ റോഡിലേക്ക് ഇറങ്ങവെ തെറ്റായ ദിശയിലൂടെ വന്ന കാർ സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്ന കുഞ്ഞുമോളും ഫൗസിയയും റോഡിലേക്ക് തെറിച്ചുവീണു. ഒന്ന് നിർത്തിയ കാർ ഉടൻ പിന്നോട്ടെടുത്ത് വേഗത്തിൽ മുന്നോട്ടെടുത്ത് റോഡിൽ കിടക്കുകയായിരുന്ന കുഞ്ഞുമോളുടെ ശരീരത്തിലൂടെ കയറ്റിയിറക്കി പാഞ്ഞുപോയി. സമീപത്തുണ്ടായിരുന്നവർ വണ്ടി നിർത്താൻ അലറി വിളിച്ച് പറഞ്ഞിട്ടും കേൾക്കാതെയാണ് കാർ സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയത്. ഇക്കാര്യം സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞുമോൾ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
പ്രതികൾ ഇരുവരും തിരുവോണദിവസം സുഹൃത്തിന്റെ വീട്ടിൽ കൂടുകയും മദ്യപിക്കുകയും ചെയ്തതിനു ശേഷം തിരിച്ച് മടങ്ങുമ്പോൾ മൈനാഗപ്പള്ളി ആനൂർകാവിൽ വെച്ചായിരുന്നു സംഭവം. ഇരുവരും മദ്യലഹരിയിൽ ആയിരുന്നെന്ന് വൈദ്യ പരിശോധനയിൽ സ്ഥിരീകരിക്കുകയും ചെയ്തു. സംഭവത്തിൽ ഡോക്ടർ ശ്രീക്കുട്ടിയെ ആശുപത്രിയിൽനിന്ന് പുറത്താക്കി. കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിൽനിന്നാണ് പുറത്താക്കിയത്. ആശുപത്രിക്ക് കളങ്കമുണ്ടാക്കുന്ന നടപടി ഡോക്ടറുടെ ഭാഗത്തുനിന്ന് ഉണ്ടായതിനാലാണ് നടപടിയെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഒളിവിൽ പോയ അജ്മലിനെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പിടികൂടിയത്. അജ്മൽ ചന്ദനക്കടത്ത് അടക്കം നിരവധി കേസുകളിലെ പ്രതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.