ഗൃഹനാഥൻ വീട്ടിൽ വെടിയേറ്റ് മരിച്ച നിലയിൽ
text_fieldsനെടുങ്കണ്ടം (ഇടുക്കി): ഗൃഹനാഥനെ മുറിക്കുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടത്തിനടുത്ത് മാവടി ഇന്ദിരാനഗറിൽ പ്ലാക്കൽ സണ്ണി തോമസിനെയാണ് (57) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സണ്ണിയുടെ മുഖത്തും കഴുത്തിന് താഴെയും കൈകാലുകളിലും മുറിപ്പാടുണ്ട്. മുഖത്തേറ്റ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിക് പരിശോധനയിലാണ് വെടിയേറ്റാണ് മരണമെന്ന് വ്യക്തമായത്. ചൊവ്വാഴ്ച അർധരാത്രിയാണ് സംഭവം.
ചൊവ്വാഴ്ച രാത്രി സണ്ണി മുറിയിൽ കയറി വാതിൽ അടച്ചതായും രാത്രി 11.30ഓടെ വെടിയൊച്ചക്ക് സമാന ശബ്ദം കേട്ടതായും പറയുന്നു. അടുത്ത മുറിയില്‍ കിടന്ന ഭാര്യ നോക്കിയപ്പോള്‍ കിടക്കയില്‍ രക്തം വാർന്ന നിലയിൽ സണ്ണിയെ കണ്ടു. വീട്ടുകാരുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് നെടുങ്കണ്ടം പൊലീസിനെ അറിയിച്ചത്.
രാത്രി നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വാർന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്. കട്ടിലിൽ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തറയിൽ രക്തം തളം കെട്ടി കിടക്കുന്നതായും പൊലീസ് കണ്ടെത്തി. പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല.
ബുധനാഴ്ചയാണ് മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ബുധനാഴ്ച ഉച്ചയോടെ ഫോറൻസിക് സംഘം നടത്തിയ പരിശോധനയിലാണ് സണ്ണിക്ക് വെടിയേറ്റതാണെന്ന് കണ്ടെത്തിയത്.
ഫോറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ധരും സാമ്പിളുകള്‍ ശേഖരിച്ചു. നെടുങ്കണ്ടം പൊലീസ് അന്വേഷണം ആരംഭിച്ചു. സംസ്കാരം വ്യാഴാഴ്ച നടക്കും. ഭാര്യ സിനി. മക്കൾ: സാനിയ (പ്ലസ് ടു വിദ്യാർഥിനി), റോസ് മരിയ (ഒമ്പതാം ക്ലാസ് വിദ്യാർഥിനി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.