മൊബൈൽ ഫോൺ തട്ടിപ്പറിച്ച് കടന്നയാൾ മണിക്കൂറുകൾക്കകം പിടിയിൽ
text_fieldsആലുവ: മോഷ്ടിച്ച ഇരുചക്രവാഹനത്തിലെത്തി മൊബൈൽ ഫോൺ തട്ടിപ്പറിച്ച് കടന്നയാളെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. അങ്കമാലി ജോസ്പുരം ഭാഗത്ത് കറുതോൻ വീട്ടിൽ ജീസ്മോൻ സാബു (22)വിനെയാണ് ആലുവ പൊലീസ് പിടികൂടിയത്.
20ന് രാവിലെ 10ന് പുളിഞ്ചോട് ഭാഗത്ത് വച്ച്, ഫോൺ ചെയ്ത് നടന്നുവരികയായിരുന്ന ആലപ്പുഴ സ്വദേശിനിയുടെ മൊബൈൽ ഫോണാണ് ഇരുചക്രവാഹനത്തിൽ വന്ന പ്രതി തട്ടിപ്പറിച്ച് കടന്നുകളഞ്ഞത്. യുവതി ഉടനെ പൊലീസിൽ പരാതി നൽകി. ഇവർ പറഞ്ഞ അടയാളം വച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
മണിക്കൂറുകൾക്കുള്ളിൽ സെമിനാരിപ്പടി ഭാഗത്ത് നിന്നുമാണ് പ്രതിയെ പിടികൂടിയത്. യുവതിയുടെ ഫോണും ഇയാൾ മോഷണം നടത്തിയ മറ്റു രണ്ട് മൊബൈൽ ഫോണുകളും കണ്ടെടുത്തു. ഇരുചക്രവാഹനം കഴിഞ്ഞ ദിവസം പുലർച്ചെ കാലടിയിൽ നിന്നും മോഷ്ടിച്ചതാണ്.
അങ്കമാലിയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ ജയിലിലായിരുന്ന പ്രതി അഞ്ച് ദിവസം മുൻപാണ് പുറത്തിറങ്ങിയത്. എസ്.ഐമാരായ കെ. നന്ദകുമാർ, സുജോ ജോർജ്, സീനിയർ സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, പി.എ. നൗഫൽ, കെ.എം. മനോജ്, കെ.എ. നൗഫൽ, മുഹമ്മദ് അമീർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.