ഇത് ദുരന്ത ഭൂമിയാണ്, വിനോദ കേന്ദ്രമല്ല; അനാവശ്യമായി ദുരന്ത ഭൂമിയിലെത്തുന്നത് നിരവധിപേർ
text_fieldsചൂരൽമല (വയനാട്): ഉരുൾപൊട്ടൽ മേഖലയിൽ ഞായറാഴ്ച നടന്ന ജനകീയ തിരച്ചിലിനിടെ കാഴ്ചകൾ കാണാനും ഫോട്ടോ എടുക്കാനും എത്തിയത് നിരവധിപേർ. വിവിധ ജില്ലകളിൽനിന്നാണ് ഇവർ ‘സഞ്ചാരികളായി’ ദുരന്തമേഖല കാണാനെത്തിയത്. വളന്റിയർമാർക്കിടയിലൂടെ ഫോട്ടോ എടുത്തും സെൽഫിയെടുത്തും നടന്നുനീങ്ങിയവർ ദുരന്തഭൂമിയിലെ ‘അശ്ലീല കാഴ്ച’യായി.
കൈയിൽ ഹെൽമറ്റും പിടിച്ച് നടന്നുവന്ന ദമ്പതികളോട് ഇവിടെയാണോ വീടെന്ന ചോദ്യത്തിന് ‘‘ഞങ്ങൾ പാലക്കാട്ടുനിന്ന് ദുരന്തമേഖലയിലെ കാഴ്ചകൾ കാണാൻ വന്നതാണെ’’ന്നായിരുന്നു മറുപടി.
പത്തിലധികം വരുന്ന സ്ത്രീ കൂട്ടായ്മ ഒരുസംഘടനയുടെ പേരിൽ രജിസ്റ്റർ ചെയ്താണ് മുണ്ടക്കൈയിലും ചൂരൽമലയിലും ചുറ്റിയടിച്ചത്. വലിയൊരു കൂട്ടം ചെറുപ്പക്കാർ അവരുടെ മുന്തിയ ഫോണുകളിൽ ദുരന്തപ്രദേശം ചിത്രീകരിച്ച് റീൽസും ലൈവുമിട്ട് നടന്നുനീങ്ങുന്ന കാഴ്ചകളും ഏറെയായിരുന്നു.
രാവിലെ ഒമ്പത് മുതൽ സഞ്ചാരികളുടെ തള്ളിക്കയറ്റമായിരുന്നു ചൂരൽമലയിലേക്ക്. ഇതിനിടെ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും ജഴ്സിയണിഞ്ഞ് ഒരുതരി മണ്ണുമാറ്റാതെ നിരവധിപേർ ജനകീയ തിരച്ചിലിൽ സാന്നിധ്യം അറിയിച്ചു.
ഉരുൾപൊട്ടൽ മേഖലയിൽ അനാവശ്യമായി നിരവധിപേർ എത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ചൂരൽമലയും മുണ്ടക്കൈയും ദുരന്ത ടൂറിസമാക്കരുതെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ ‘മാധ്യമ’ത്തോട് പ്രതികരിച്ചു. ഉദ്യോഗസ്ഥർക്ക് ഫലപ്രദമായി പ്രവർത്തിക്കാനുള്ള സഹായമാണ് വളന്റിയേഴ്സും ഇവിടെയെത്തുന്നവരും നൽകേണ്ടത്. അല്ലാതെ വെറുതെ നാട് കാണാൻ ഇറങ്ങുന്നത് ശരിയല്ല. സർക്കാർ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ പൂർണമായി പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.