വയനാട്ടിൽ മാവോയിസ്റ്റ് സാന്നിധ്യം: പൊഴുതനയിൽ സായുധരായ അഞ്ചംഗ സംഘമെത്തി
text_fieldsകൽപറ്റ: സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷെൻറ പരിധിയിൽ ഉൾപ്പെടുന്ന വൈത്തിരി വനമേഖലയിൽ സായുധരായ മാവോവാദികൾ എത്തിയെന്ന വിവരം പൊലീസ് സ്ഥിരീകരിച്ചു. പൊഴുതന പഞ്ചായത്തിലെ മലയോര മേഖലയായ മേൽമുറിയിലെ ജനവാസ മേഖലയിലാണ് ശനിയാഴ്ച രാത്രി പതിനൊന്നരയോടെ അഞ്ചംഗ മാവോവാദി സംഘം എത്തിയത്.
പ്രദേശത്തെ താമസക്കാരനായ കൊടിയാടൻ മൊയ്തീൻ എന്നയാളുടെ വീട്ടിൽ രാത്രി എത്തിയ സംഘം ഭക്ഷണവും വെള്ളവും ആവശ്യപ്പെട്ടു. തമിഴ് കലർന്ന മലയാളം സംസാരിച്ച ഇവർ വീട്ടിൽനിന്ന് ചൂടുവെള്ളവും പഴവും കഴിച്ച് സമീപ പ്രദേശമായ കറുവൻതോട് സ്ഥിതിചെയ്യുന്ന ഭൂതാനം കാട്ടുനായ്ക്ക കോളനിയുടെ വിവരങ്ങൾ തിരക്കിയാണ് മടങ്ങിയത്. 15 മിനിറ്റോളം വീട്ടിൽ െചലവഴിച്ച് മടങ്ങിയ ഇവരുടെ കൂട്ടത്തിൽ തോക്കുധാരികളായ നാലു പുരുഷന്മാരും ഒരു വനിതയും ഉണ്ടായിരുന്നതായി മൊയ്തീൻ പറഞ്ഞു.
പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് ഞായറാഴ്ച രാവിലെ ഒമ്പതോടെ പൊലീസും തണ്ടർ ബോൾട്ടും സ്ഥലത്തെത്തി വീട്ടുകാരുടെ മൊഴിയെടുക്കുകയും തൊട്ടടുത്ത വനമേഖലയിൽ തിരച്ചിൽ നടത്തുകയും ചെയ്തു. രണ്ടു വർഷം മുമ്പ് പൊഴുതന പഞ്ചായത്തിലെ ആദിവാസി മേഖലയായ സുഗന്ധഗിരിയിലെ ജനവാസ കേന്ദ്രങ്ങളിലും മാവോവാദി സംഘം എത്തിയിരുന്നു.
നിലമ്പൂർ ഏറ്റുമുട്ടലിനുശേഷം വയനാട്ടിലെ ഒന്നിലധികം കോളനികളിൽ മാവോവാദികൾ എത്തിയിരുന്നുവെന്ന് മുമ്പ് പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ മേയിൽ തിരുനെല്ലിയിലെ വെള്ളറോടി കോളനിയിലും മേപ്പാടി മുണ്ടക്കൈ വനമേഖലയിലും മാവോവാദി സംഘം സന്ദർശിച്ചതു മാത്രമാണ് സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.