വഖഫ് ബിൽ സാമൂഹിക നീതിയുടെ വിഷയമാണെന്ന് മാര് ജോസഫ് പാംപ്ലാനി; ‘ക്രിസ്ത്യാനിയുടേത് മാത്രമല്ല സാധാരണക്കാരുടെയും അവകാശം ഹനിക്കപ്പെട്ടു’
text_fieldsകോഴിക്കോട്: വഖഫ് ബില്ലിനെ സമുദായ വിഷമായിട്ടല്ല കത്തോലിക്ക സഭ മനസിലാക്കുന്നതെന്നും അത് സാമൂഹിക നീതിയുടെ വിഷയമായിട്ടാണെന്നും താമരശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാര് ജോസഫ് പാംപ്ലാനി. സാമൂഹിക നീതി എന്ന് പറയുമ്പോൾ അത് കേവലം ക്രിസ്ത്യാനിക്കോ മുസ് ലിമിനോ ഹിന്ദുവിനോ മാത്രമുള്ളതല്ല. അത് സകല പൗരന്മാരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും മാര് ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടു. കത്തോലിക്ക കോൺഗ്രസ് കോഴിക്കോട് സംഘടിപ്പിച്ച ക്രൈസ്തവ സമുദായ അവകാശ പ്രഖ്യാപന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഖഫ് നിയമത്തിലൂടെ ക്രിസ്ത്യാനിയുടേത് മാത്രമല്ല സാധാരണക്കാരുടെ അവകാശവും ഹനിക്കപ്പെട്ടു. വഖഫ് നിയമം നടപ്പാക്കുന്നത് വഴി നിഷേധിക്കപ്പെടുന്ന അവകാശങ്ങൾ ക്രിസ്ത്യാനിയുടേത് മാത്രമാണെന്ന് ആരെങ്കിലും തെറ്റിദ്ധരിക്കുന്നുവെങ്കിൽ അവർക്ക് ഇനിയും നേരെ വെളുത്തിട്ടില്ലെന്നും മാര് ജോസഫ് പാംപ്ലാനി പറഞ്ഞു.
വഖഫ് നിയമത്തിലൂടെ അപകടത്തിൽ എത്തിച്ചേരുന്നത് എല്ലാ വിഭാഗം ജനങ്ങളുമാണ്. വഖഫ് ബോർഡ് വാദിയായോ പ്രതിയായോ നിൽക്കുന്നതാണ് 41,000 കേസുകൾ. വാദിയോ പ്രതിയോ ആയി നിൽക്കുന്ന ബോർഡ് തന്നെ വിധി പറയുന്നത് ഈ രാജ്യത്തെ നിയമവ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണെന്ന് സാമാന്യബുദ്ധിയുള്ള ഒരു സമൂഹം ചിന്തിച്ചാൽ അതിനെ വർഗീയത എന്ന് പേരിട്ട് വിളിച്ച് നിശബ്ദമാക്കാമെന്ന് ആരും തെറ്റിദ്ധരിക്കേണ്ടതില്ലെന്നും മാര് ജോസഫ് പാംപ്ലാനി ചൂണ്ടിക്കാട്ടി.
സമൂഹിക നീതിയുടെ വിഷയത്തിൽ സഭക്ക് രാഷ്ട്രീയമില്ല. എം.പിമാരോട് വഖഫ് ബില്ലിനെ അനുകൂലിക്കാൻ ആവശ്യപ്പെട്ടതിന്റെ പേരിൽ സഭാ നേതൃത്വം വലിയ രീതിയിൽ വിമർശിക്കപ്പെട്ടു. ക്രൈസ്തവർ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് തീറെഴുതി കൊടുത്ത ജനതയല്ല. രാഷ്ട്രീയ പാർട്ടികൾ അവകാശങ്ങൾക്ക് വേണ്ടി നീതിയോടെ നിലപാടുകൾ സ്വീകരിക്കുന്നുണ്ടോ ഇല്ലയോ എന്ന് പരിശോധിച്ചറിയാൻ കഴിവുള്ള സമുദായമാണെന്നും മാര് ജോസഫ് പാംപ്ലാനി വ്യക്തമാക്കി.
ജെ.ബി. കോശി റിപ്പോർട്ട് പുറത്തുകൊണ്ടുവരാനും അതിലെ നിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കാനുമുള്ള ഇച്ഛാശക്തി മുഖ്യമന്ത്രി കാണിക്കണം. അല്ലെങ്കിൽ രാഷ്ട്രീയപരമായ നിലപാട് സ്വീകരിക്കാൻ സമുദായം നിർബന്ധിതരാവും. വേണ്ടിവന്നാൽ രാഷ്ട്രീയ പാർട്ടി രൂപവത്കരിക്കൽ അസാധ്യമായ കാര്യമാണെന്ന് ആരും തെറ്റിദ്ധരിക്കരുത്.
തങ്ങൾ പ്രത്യക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നതിനു പകരം മുഖ്യധാര രാഷ്ട്രീയത്തിന്റെ നീതിയും സത്യവും ഉണർത്തുന്ന നിലപാടാണ് നാളിതുവരെയും സ്വീകരിച്ചത്. അത് പാഴായി എന്ന് തോന്നിയാൽ, ഫിക്സഡ് ഡെപ്പോസിറ്റായി കരുതിയ വോട്ട്, രാഷ്ട്രീയ പാർട്ടികൾക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടുന്ന രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ജബൽപൂരിൽ വൈദികന്റെ കരണത്ത് അടിയേറ്റപ്പോൾ അത് പതിച്ചത് ഭാരതത്തിന്റെ മതേതരത്വത്തിന്റെ തിരുമുറ്റത്താണ് എന്ന് തിരിച്ചറിയാനുള്ള വിവേകം ഇവിടത്തെ ക്രൈസ്തവ സഭകൾക്കുണ്ട്. വഖഫ് ബില്ലിനെ സാമൂഹിക നീതിയുടെ വിഷയമായിട്ടാണ് തങ്ങൾ മനസ്സിലാക്കുന്നത്.
ഈ വിഷയത്തിൽ തങ്ങൾക്ക് രാഷ്ട്രീയമില്ല. വഖഫ് ബില്ലിനെ പിന്തുണക്കണമെന്ന് എം.പിമാരോട് ആവശ്യപ്പെട്ടതിനെ, അത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ തള്ളിപ്പറയലായോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായുള്ള ബന്ധം എന്നെന്നേക്കുമായി വിച്ഛേദിക്കലായോ ആഘോഷിക്കേണ്ടതില്ല.
വന്യജീവി ആക്രമണം തടയാൻ ഗ്രാമങ്ങളിൽ വന്യജീവി പ്രതിരോധ സേന രൂപവത്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൃഷിഭൂമിയിൽ കാണുന്ന മൃഗങ്ങളെല്ലാം തങ്ങളുടെ വളർത്തുമൃഗങ്ങളായി കാണുമെന്നും അവയെ യഥേഷ്ടം കൈകാര്യം ചെയ്യാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
വന്യജീവികളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ വനം മന്ത്രി രാജിവെക്കണമെന്ന് താമരശ്ശേരി രൂപത അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.