ജോലി കഴിഞ്ഞ് ഭർത്താവിന്റെ സ്കൂട്ടറിൽ കയറുന്നതിനിടെ കാറിടിച്ച് മെഡിക്കൽ കോളജ് ജീവനക്കാരി മരിച്ചു
text_fieldsകോട്ടയം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ഭർത്താവിന്റെ സ്കൂട്ടറിൽ കയറുന്നതിനിടെ കാറിടിച്ച് കോട്ടയം മെഡിക്കൽ കോളജ് ജീവനക്കാരി മരിച്ചു. അത്യാഹിത വിഭാഗത്തിൽ ഗ്രേഡ് വൺ ജീവനക്കാരി തിരുവഞ്ചൂർ പറമ്പുകര ഞാറയ്ക്കൽ രാജന്റെ ഭാര്യ സിസിലി (53) ആണ് മരിച്ചത്. ഭർത്താവ് രാജനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.45ന് തിരുവഞ്ചൂർ തൂത്തൂട്ടി കവലയ്ക്ക് സമീപമായിരുന്നു അപകടം. ജോലി കഴിഞ്ഞ് ഏറ്റുമാനൂർ വഴി സ്വകാര്യ ബസിൽ തൂത്തൂട്ടി ബസ്സ്റ്റോപ്പിൽ ഇറങ്ങിയതായിരുന്നു സിസിലി. ഇവിടെ സ്കൂട്ടറുമായി ഭർത്താവ് രാജൻ കാത്തുനിന്നിരുന്നു. സ്കൂട്ടറിൽ കയറുവാൻ തുടങ്ങവേ പിന്നിൽ നിന്ന് അമിതവേഗത്തിലെത്തിയ കാർ ഇരുവരെയും ഇടിച്ചിട്ടു. ഗുരുതര പരിക്കേറ്റ ഇവരെ നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രാത്രിയോടെ സിസിലി മരിച്ചു. രാജന്റെ നില ഗുരുതരമായി തുടരുന്നു. സിസിലിയുടെ മൃതദേഹം മോർച്ചറിയിൽ. സംസ്കാരം നാളെ അയർക്കുന്നം ദി പെന്തക്കോസ്ത് ശ്മശാനത്തിൽ.
അപകടമുണ്ടാക്കിയ കാർ നിർത്താതെ പോയി. കാർ കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് അയർക്കുന്നം എസ്.എച്ച്.ഒ ആർ. മധു അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.