മെഡിക്കൽ പ്രവേശനം: കഴിഞ്ഞവര്‍ഷത്തെ ഫീസില്‍ എം.ഇ.എസും കാരക്കോണം മെഡിക്കൽ കോളജും
text_fieldsതിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിന് കഴിഞ്ഞവര്‍ഷത്തെ ഫീസ് ഘടന അംഗീകരിച്ച് പ്രവേശനനടപടി പൂര്‍ത്തിയാക്കാമെന്ന് മലാപ്പറമ്പ് എം.ഇ.എസും കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളജും സര്‍ക്കാറിനെ അറിയിച്ചു. ഇതിെൻറ അടിസ്ഥാനത്തില്‍ രണ്ട് കോളജുകളുമായി കഴിഞ്ഞവര്‍ഷത്തെ ഫീസ് ഘടന അനുസരിച്ച് കരാര്‍ ഒപ്പുവെക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച കേസ് ചൊവ്വാഴ്ച കോടതി പരിഗണിക്കുന്നതിനാല്‍ അതിനുശേഷമേ കരാര്‍ ഒപ്പുവെക്കുകയുള്ളൂവെന്നും സൂചനയുണ്ട്.
കഴിഞ്ഞദിവസം മാനേജ്മെൻറ് പ്രതിനിധികൾ ആരോഗ്യമന്ത്രിയെ സന്ദര്‍ശിച്ച് കഴിഞ്ഞവര്‍ഷത്തെ ഫീസ് ഘടന അനുസരിച്ച് പ്രവേശനം നടത്താന്‍ എട്ട് കോളജുകള്‍ തയാറാണെന്ന് അറിയിച്ചിരുന്നു. ഇന്നലെ വീണ്ടും ചര്‍ച്ചക്കായി എത്തിയത് എം.ഇ.എസ്, കാരക്കോണം മെഡിക്കല്‍ കോളജ് പ്രതിനിധികള്‍ മാത്രമായിരുന്നു. ആരോഗ്യവകുപ്പ് മന്ത്രിയുടെ സാനിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ നിയമസെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. കഴിഞ്ഞവര്‍ഷം ആകെയുള്ള സീറ്റില്‍ 20 ശതമാനം 25000 രൂപയും 30 ശതമാനം സീറ്റില്‍ 2.5 ലക്ഷം രൂപയും 35 ശതമാനം സീറ്റില്‍ 11 ലക്ഷം രൂപയും 15 ശതമാനം വരുന്ന എൻ.ആർ.െഎ സീറ്റില്‍ 15 ലക്ഷം രൂപയുമായിരുന്നു ഫീസ് ഘടന. കേരള പ്രൈവറ്റ് മെഡിക്കല്‍ കോളജ് മാനേജ്മെൻറ് അസോസിയേഷന് കീഴിലുള്ള മറ്റ് കോളജുകള്‍ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.
ഫീ റെഗുലേറ്ററി കമ്മിറ്റിയുടെ നിയമനം സംബന്ധിച്ച് പരാതി കോടതിയിലെത്തിയ സാഹചര്യത്തില്‍ തുടര്‍നടപടി ഇന്നത്തെ കോടതിയുടെ പരാമര്ശത്തിെൻറകൂടി അടിസ്ഥാനത്തിലായിരിക്കും. ഫീ റെഗുലേറ്ററി കമ്മിറ്റി രൂപവത്കരണം സർക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സില്‍നിന്ന് സുപ്രീംകോടതിയുടെ നിര്‍ദേശത്തില്‍നിന്നും വ്യതിചലിച്ചുകൊണ്ടുള്ളതാണെന്ന പരാതിയാണ് കോടതിയുടെ പരിഗണനക്ക് വരുക. ഇതില്‍ കോടതിയുടെ നിലപാടാകും മെഡിക്കല്‍ പ്രവേശനത്തിെൻറ തുടര്‍നടപടികള്‍ക്ക് നിര്‍ണായകമാകുക.
ഫീസ് കുറച്ചില്ലെങ്കിൽ സമരം –എസ്.എഫ്.െഎ
തിരുവനന്തപുരം: സാധാരണക്കാരെയും പാവപ്പെട്ടവരെയും സ്വാശ്രയ മെഡിക്കൽ വിദ്യാഭ്യാസത്തിൽനിന്ന് ആട്ടിയോടിക്കുന്ന ഫീസ് ഘടന സർക്കാർ അംഗീകരിക്കരുതെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് ജയ്ക് സി. തോമസ്. സ്വാശ്രയ മെഡിക്കൽ ഫീസ് വർധനക്കെതിരെ എസ്.എഫ്.ഐ നടത്തിയ സെക്രേട്ടറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയ്ക്.
എസ്.എഫ്.ഐയുടെ ചോര ചിതറിയ തെരുവോരങ്ങളിലൂടെ അധികാരത്തിലെത്തിയ സർക്കാറാണ് പിണറായി വിജയേൻറത്. സ്വാശ്രയ മെഡിക്കൽ ഫീസ് രണ്ടരലക്ഷത്തിൽനിന്ന് അഞ്ചരലക്ഷമാക്കി ഉയർത്തിയ ഫീസ് ഘടന ഒരുകാരണവശാലും അംഗീകരിക്കില്ല.
ഈ ഫീസ് ഘടനയുമായാണ് സർക്കാർ മുന്നോട്ടുപോകുന്നതെങ്കിൽ ശക്തമായ സമരങ്ങൾക്ക് എസ്.എഫ്.ഐ നേതൃത്വം നൽകും. സുപ്രീംകോടതി വിധിയുടെ അന്തസ്സത്ത കാത്തുകൊണ്ട് അന്യായമായി വർധിപ്പിച്ച ഫീസ് പുനഃപരിശോധിക്കാൻ സർക്കാർ ഇടപെടണമെന്നും ജയ്ക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.