മാവോയിസ്റ്റ് സംഘടനാ രൂപവത്കരണത്തിന് യോഗം; അഞ്ച് പ്രതികളെ ഹൈകോടതി വെറുതെ വിട്ടു
text_fieldsകൊച്ചി: സി.പി.ഐ മാവോയിസ്റ്റ് വിദ്യാർഥി സംഘടനാ രൂപവത്കരണത്തിന് യോഗം കൂടിയെന്ന കേസിൽ എൻ.ഐ.എ കോടതി ശിക്ഷിച്ച അഞ്ച് പേരെ ഹൈകോടതി വെറുതെ വിട്ടു. സംഘടനയുടെ വിദ്യാർഥി വിഭാഗമായ റവല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ടിന് (ആർ.ഡി.എഫ്) രൂപം നൽകാൻ മാവേലിക്കരയിൽ രഹസ്യ യോഗം ചേർന്നുവെന്ന പരാതിയിൽ ശിക്ഷിക്കപ്പെട്ട ആലപ്പുഴ സ്വദേശി രാജേഷ് മാധവൻ, തമിഴ്നാട് സ്വദേശി ഗോപാൽ, കൊല്ലം സ്വദേശി ദേവരാജൻ, തിരുവനന്തപുരം സ്വദേശി ബാഹുലേയൻ, മുവാറ്റുപുഴ സ്വദേശി അജയ കുമാർ എന്നിവരെയാണ് ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വെറുതെ വിട്ടത്.
ആർ.ഡി.എഫിനെ തെലങ്കാനയിലും ഒഡിഷയിലും നിരോധിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ അത്തരമൊരു നിരോധനം ഇല്ലെന്നും കോടതി വിലയിരുത്തി. 2012 ഡിസംബറിൽ രഹസ്യ യോഗം ചേർന്നു എന്നായിരുന്നു പ്രതികൾക്കെതിരായ ആരോപണം. പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പിന്നീട് എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു. രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കായാണ് യോഗം ചേർന്നതെന്നായിരുന്നു എൻ.ഐ.എ.യുടെ ആരോപണം. മാവോയിസ്റ്റ് നേതാക്കളായ രൂപേഷ് -ഷൈന ദമ്പതികളുടെ മക്കളേയും യോഗത്തിൽ പങ്കെടുപ്പിച്ചുവെന്നും ആരോപിച്ചിരുന്നു.
എന്നാൽ, കൂടംകുളം ആണവ നിലയം, വിദ്യാഭ്യാസ വായ്പ തുടങ്ങിയവയുടെ അപകടങ്ങളെക്കുറിച്ചുള്ള പ്രചാരണത്തിനായാണ് യോഗം ചേർന്നതെന്നായിരുന്നു ഹരജിക്കാരുടെ വാദം. യു.എ.പി.എയിലെ വിവിധ വകുപ്പുകൾ പ്രകാരം മൂന്ന് വർഷം കഠിന തടവാണ് പ്രതികൾക്ക് വിധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.