പാലും മുട്ടയും തട്ടിപ്പ് : എടവണ്ണ ജി.എം.എൽ.പി സ്കൂളിലെ പ്രധാനാധ്യാപിക 1.22 ലക്ഷം തിരിച്ചടക്കണമെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട് : പാലും മുട്ടയും വിതരണത്തിൽ തട്ടിപ്പ് നടത്തിയ എടവണ്ണ ജി.എം.എൽ.പി. സ്കൂളിലെ പ്രധാനാധ്യാപിക 1.22 ലക്ഷം തിരിച്ചടക്കണമെന്ന് ധനകാര്യ റിപ്പോർട്ട്. സ്കൂളിലെ ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി 2022 ജൂൺ മുതൽ 2023 സെപ്റ്റംബർ വരെ സ്കൂളിലേക്ക് വാങ്ങിയ പാലിന്റെയും മുട്ടയുടെയും കണക്ക് രജിസ്റ്റർ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്.
പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള 281 കുട്ടികളാണ് ഭക്ഷണ പരിപാടിയിലുള്ളത്. ഇവർക്ക് നൽകുന്ന പാലിന്റെയും മുട്ടയുടെയും കണക്കിലാണ് കള്ളക്കളി നടത്തിയത്. യഥാർഥത്തിൽ വാങ്ങിയ പാലിനേക്കാൾ പാൽ കൂടുതൽ വാങ്ങിയതായി കാണിച്ച് കണക്ക് തയാറാക്കി. പാലിൽ അധികമായി കൈപ്പറ്റിയ 71240 രൂപ, സ്കൂൾ പ്രധാനാധ്യാപിക കെ. ബിന്ദുവിൽനിന്നും ഈടാക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
2022 ജൂൺ മുതൽ 2023 സെപ്റ്റംബർ വരെ സ്കൂളിലേക്ക് വാങ്ങിയ മുട്ടയുടെ എണ്ണവും കൂട്ടികാണിച്ചാണ് രജിസ്റ്റരിൽ രേഖപ്പെടുത്തിയത്. യഥാർഥത്തിൽ വാങ്ങിയതിനേക്കാൾ അധികമായി കൈപ്പറ്റിയ 51,266 രൂപ പ്രധാനാധ്യാപിക കെ. ബിന്ദുവിനിന്നും തിരിച്ചടക്കണമെന്നാണ് റിപ്പോർട്ട്. പാൽ, മുട്ട എന്നിവ വിതരണം നടത്തിയതിൽ ക്രമക്കേട് നടത്തിയതിനു കെ. ബിന്ദുവിനെതിരെ ഭരണ വകുപ്പ് നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു.
സ്കൂളിലെ ഉച്ചഭക്ഷണ പരിപാടി വിവിധ ഫണ്ടുകളുടെ വിനിയോഗം തുടങ്ങിയ ബന്ധപ്പെട്ട പരിശോധന നടത്തിയത്. ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട സ്കൂൾ 2022-23, 2023- 24 വർഷത്തെ ചെലവുകളുമായി ബന്ധപ്പെട്ട രേഖകൾ, രജിസ്റ്ററുകൾ, ബില്ലുകൾ, വൗച്ചറുകൾ തുടങ്ങിയവയാണ് പരിശോധന നടത്തിയത്.
വിദ്യാർഥികൾക്ക് ആഴ്ചയിൽ രണ്ടുദിവസം പാലും ഒരു ദിവസം മുട്ടയും വിതരണം ചെയ്യുന്നതിന് സർക്കാർ നിർദേശിച്ചിരുന്നു. ഇത് പ്രകാരം സ്കൂളിലെ വിദ്യാർഥികൾക്ക് പാലും മുട്ടയും വിതരണം ചെയ്യുന്നതിന്റെ വിശദാംശങ്ങൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. വിതരണം ചെയ്യുന്ന ദിവസങ്ങളിൽ ശരാശരി 40 ലിറ്റർ പാലും 263 മുട്ടയും വിതരണം ചെയ്തതായി ബില്ല് സമർപ്പിച്ചു. തുടർന്ന് അടുക്കളയും സന്ദർശിച്ച് പാചകക്കാരുമായി സംസാരിച്ചപ്പോഴാണ് ബില്ലിൽ രേഖപ്പെടുത്തിയ പാലും മുട്ടയിൽ വിതരണം ചെയ്യുന്നില്ലെന്ന് വ്യക്തമായത്.
കുട്ടികൾക്ക് പാൽ വിതരണം ചെയ്യുന്ന ദിവസങ്ങളിൽ ഏകദേശം 40 ലിറ്റർ പാൽ വീതം വാങ്ങിയതായി രണ്ട് രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനനുസരിച്ച് ബില്ലുകൾ തുക ക്ലെയിം ചെയ്തു. എന്നാൽ, ശരാശരി 25 ലീറ്റർ പാൽ മാത്രമാണ് ഒരു ദിവസം കുട്ടികൾക്കായി വാങ്ങുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
പാലിന്റെ അളവ് കൂടുതൽ കാണിച്ച് തുക കൈപ്പറ്റിയതു സംബന്ധിച്ച് ഉച്ചഭക്ഷണ പരിപാടിയുടെ ചുമതലയുണ്ടായിരുന്ന കെ. സാലിമ, പ്രധാനാധ്യാപിക കെ. ബിന്ദു എന്നിവരിൽ നിന്നും വിശദീകരണം തേടി. ഉച്ചഭക്ഷണ പരിപാടിയുടെ ചെലവഴിച്ച തുക കൃത്യസമയത്ത് ലഭിക്കാത്തതും പാലോ മുട്ടയോ ഉള്ള ദിവസങ്ങളിൽ കുട്ടിയൊന്നിന് 150 എം.എൽ പാലും ഒരു മുട്ടയും നൽകുന്നുവെന്നാണ് രജിസ്റ്ററിൽ രേഖപ്പെടുത്തിയത്. എന്നാൽ, പാലും മുട്ടയും കഴിക്കാത്ത നിരവധി കുട്ടികൾ ഉണ്ട്. രജിസ്റ്ററിൽ തെറ്റായ കണക്ക് കാണിക്കുന്നതെന്ന് കെ. സാലിമ അറിയിച്ചു. ഇക്കാര്യം പ്രധാനാധ്യാപികയായ കെ. ബിന്ദുവും സമ്മതിച്ചു.
മുട്ട നൽകേണ്ട ദിവസങ്ങളിൾ ശരാശരി 263 മുട്ട വീതം വാങ്ങിയതായി രജിസ്റ്ററിൽ എഴുതി. എന്നാൽ എന്നാൽ 100 മുട്ട മാത്രമാണ് ഒരു ദിവസം ഉപയോഗിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. മുട്ട നൽകേണ്ട ദിവസങ്ങളിൽ തോരൻ രൂപത്തിൽ ഉച്ചഭക്ഷണത്തോടൊപ്പമാണ് മുട്ട നൽകിയിരുന്നത്. ഇത്തരത്തിൽ ബില്ലിൽ ക്ലെയിം ചെയ്യുന്നതിനെക്കാൾ ശരാശരി 163 മുട്ടയോളം കുറവാണ് യഥാർഥത്തിൽ ഉപയോഗിക്കുന്നത്.
ഇതു സംബന്ധിച്ച വിശദീകരണം തേടി. ഉച്ചഭക്ഷണ പരിപാടിക്കായി ചെലവഴിക്കുന്ന തുകകൾ യഥാസമയത്ത് ലഭിക്കാറില്ലായെന്നും സ്കൂളിലെ മുഴുവൻ കുട്ടികളും കഴിക്കാറില്ല എന്നും, ഉച്ചഭക്ഷണപരിപാടിയിൽ ഉൾപ്പെട്ട കുട്ടികളുടെ എണ്ണം എം.ഡി.എം സൈറ്റിൽ ചേർക്കുമ്പോൾ കുട്ടികളുടെ എണ്ണത്തിനാനുപാതികമായ മുട്ടകളുടെ എണ്ണം രജിസ്റ്ററിൽ വരുന്നതാണ് മുട്ടയുടെ എണ്ണത്തിൽ വരുന്ന വ്യത്യാസത്തിന് കാരണം എന്നതാണ് ചുമതലയുള്ള അധ്യാപികയും പ്രധാനാധ്യാപികയും നൽകിയ വിശദീകരണം.
മുട്ടയുടെ എണ്ണത്തിനനുസരിച്ച് ബില്ലുകൾ തയാറാക്കി ആനുപാതികമായ തുക കൈപ്പറ്റുന്നത് അംഗീകരിക്കാവുന്നതല്ല. ഇതിനാൽത്തന്നെ ഈ വിശദീകരണം അംഗീകരിക്കാവുന്നതല്ലെന്നാണ് റിപ്പോർട്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.