മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ടു; രാമനാട്ടുകരയിൽ 2.40 ഏക്കർ നെൽവയൽ നികത്തി കളിസ്ഥലമാക്കാൻ ഉത്തരവ്
text_fieldsകോഴിക്കോട്: രാമനാട്ടുകര മുനിസിപ്പാലിറ്റിയിൽ കളിസ്ഥലം നിർമിക്കുന്നതിന് 2.40 ഏക്കർ നിലം പരിവർത്തനം ചെയ്യാൻ കൃഷിവകുപ്പിന്റെ ഉത്തരവ്. മന്ത്രി പി.എ മുഹമ്മദ് റിയാസ് 2024 ജൂൺ 15ന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി. അശോക് ഉത്തരവിറക്കിയത്.
രാമനാട്ടുകര വില്ലേജിൽ റീസർവ്വേ നമ്പർ. 236/2-ൽപ്പെട്ട രണ്ട് ഏക്കർ 40 സെന്റ് നെൽവയൽ തരം മാറ്റുന്നതിന് 2016ലാണ് മുനിസിപ്പാലിറ്റി ചെയർമാൻ അപേക്ഷ നൽകിയത്. 2008-ലെ നെൽവയൽ തണ്ണീർതട സംരക്ഷണ നിയമത്തിലെ വകുപ്പ് എട്ട് പ്രകാരം രൂപവത്കരിച്ച സംസ്ഥാനതല സമിതിയുടെ 2017 ഒക്ടോബർ 24ന് കൂടിയ യോഗത്തിൽ അപേക്ഷ പരിഗണിക്കുകയും, സ്ഥല പരിശോധന നടത്താൻ തീരുമാനിക്കുകയും ചെയ്തു. രാമനാട്ടുകര കൃഷി ഓഫീസർ, വില്ലേജ് ഓഫീസർ എന്നിവരുടെ സാന്നിധ്യത്തിൽ, സംസ്ഥാനതല സമിതി അംഗം ഡോ.പി.ഒ. നമീർ സ്ഥലപരിശോധന നടത്തിയിരുന്നു.
കളിസ്ഥലം നിർമിക്കാൻ അപേക്ഷ നൽകിയ സ്ഥലം രാമനാട്ടുകര വില്ലേജിലെ 404/1 എന്ന സർവേ നമ്പരിൽ ഡാറ്റാ ബാങ്കിൽ നെൽവയലായി ഉൾപ്പെടുത്തി, ബി.ടി.ആറിൽ നിലം എന്ന് രേഖപ്പെടുത്തിയതാണെന്ന് പരിശോധിച്ചതിൽനിന്ന് വ്യക്തമായി. ഈ സ്ഥലത്ത് ഒരു റോഡ് നിർമിക്കുന്നുണ്ടെന്നും ഇത് പ്രധാന തണ്ണീർതട പ്രദേശമാണെന്നും ഈ ഭൂമിയിൽ കളിസ്ഥലം നിർമിക്കാൻ അനുമതി നൽകിയാൽ അത് വിനാശകരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നുമാണ് സമിതി റിപ്പോർട്ട് നൽകിയത്.
ഈ നെൽവയൽ നികത്തിയാൽ സ്ഥലത്തും പരിസരത്തും കുടിവെള്ളക്ഷാമത്തിനും ഇടയാക്കുമെന്ന് റിപ്പോർട്ടിൽ രേഖപ്പെടുത്തി. സർക്കാരിന്റെ നിലവിലെ നയം അനുസരിച്ച് ഈ പ്രദേശങ്ങളിൽ നെൽകൃഷി ആരംഭിക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും സമിതി സ്ഥലപരിശോധന നടത്തി നിർദേശിച്ചു. അതിനാൽ, കളിസ്ഥലം നിർമിക്കുന്നതിന് 2.40 ഏക്കർ നിലം തരംമാറ്റുന്നതിന് അനുമതി നൽകരുതെന്ന് സംസ്ഥാനതല സമിതി 2018 ജനവരി 29ന് കൂടിയ യോഗത്തിൽ തീരുമാനിച്ചു.
രാമനാട്ടുകരയിൽ സ്റ്റേഡിയം നാട്ടുകാരുടെ ഏറെക്കാലമായുള്ള ആവശ്യമാണെന്നും നിലവിൽ മറ്റൊരു കളിസ്ഥലം ഇല്ലെന്നും പൊതുജനങ്ങളുടെ താല്പര്യം കണക്കിലെടുത്ത് നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങളുടെ താൽപര്യപ്രകാരം സ്റ്റേഡിയം നിർമിക്കണമെന്ന രാമനാട്ടുകര നഗരസഭയുടെ അപേക്ഷ പുനഃപരിശോധിക്കണമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. കളിസ്ഥല നിർമാണം തദ്ദേശ സ്ഥാപനത്തിന്റെ ആഭിമുഖ്യത്തിലായതും മന്ത്രിയുടെ നിർദേശവും പരിഗണിച്ചാണ് പൊതു ആവശ്യത്തിന്റെ നിർവചനത്തിൽ അംഗീകരിക്കുവാൻ തീരുമാനിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.