രാഹുലിനെ ‘പോടാ ചെറുക്കാ’ എന്ന് വിളിച്ചിട്ടില്ല; പ്രതിപക്ഷ നേതാവ് നുണ പറയുന്നുവെന്ന് മന്ത്രി ബിന്ദു
text_fieldsതിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ 'പോടാ ചെറുക്കാ' എന്ന് വിളിച്ചെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ആരോപണം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു നിഷേധിച്ചു. താൻ രാഹുലിനെ അങ്ങനെ വിളിച്ചിട്ടില്ല, വിളിക്കുകയുമില്ലെന്ന് മന്ത്രി പറഞ്ഞു. മൈക്ക് ഓഫ് ആയിരുന്ന സമയത്താണ് താൻ അങ്ങനെ വിളിച്ചതെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. പ്രതിപക്ഷ നേതാവ് നുണ പറയുകയാണെന്നും ബിന്ദു പറഞ്ഞു.
സര്‍വകലാശാലാ നിയമഭേദഗതി വിഷയത്തില്‍ നിയമസഭയില്‍ മന്ത്രി ആര്‍. ബിന്ദുവും പ്രതിപക്ഷവും തമ്മിൽ തർക്കമുയർന്നിരുന്നു. ഇതിനിടെയായിരുന്നു നാടകീയ രംഗങ്ങള്‍. ബില്‍ സംബന്ധിച്ച് മന്ത്രിക്ക് അറിവില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. സര്‍വകലാശാലകളെ അടക്കിഭരിക്കാന്‍ മന്ത്രിക്ക് ആര്‍ത്തിയാണെന്നും രാഹുല്‍ പറഞ്ഞു. ഇതോടെ രാഹുലിനെതിരെ വിമർശനവുമായി മന്ത്രിയും രംഗത്തെത്തി.
തന്റെ മകന്റെ പ്രായമുള്ള ആള്‍ക്ക് തന്നെക്കുറിച്ച് ഇങ്ങനെ പറയാമെങ്കില്‍ തനിക്കും പറയാമെന്ന് മന്ത്രി പറഞ്ഞു. നാലാംകിട കുശുമ്പും നുണയും ചേര്‍ത്താണ് രാഹുല്‍ പ്രസംഗിച്ചതെന്നും രാഹുലിന്‍റേത് വെർബൽ ഡയേറിയ ആണെന്നും മന്ത്രി പറഞ്ഞു. ഇതിന് പിന്നാലെയാണ് രാഹുലിനോട് പോടാ ചെറുക്കാ എന്ന് മന്ത്രി പറഞ്ഞതായി ആരോപിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്. മന്ത്രി മൈക്ക് ഓഫ് ചെയ്താണ് പരാമർശം നടത്തിയതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
വെർബൽ ഡയേറിയയെന്ന പ്രയോഗം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട സതീശൻ, മന്ത്രി സ്ഥാനത്തിരിക്കാന്‍ ആര്‍. ബിന്ദു യോഗ്യയല്ലെന്നും പറഞ്ഞു. ഇതിന് പിന്നാലെ സഭാ നടപടികള്‍ ബഹിഷ്‌കരിച്ച് പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി. വിഷയം ചർച്ചയാകുന്നതിനിടെയാണ് മന്ത്രി പ്രതിപക്ഷത്തിന്‍റെ വാദം നിഷേധിച്ച് രംഗത്തുവന്നത്.
Minister R Bindu denies that opposition leader acquasiation she teases Rahul Mamkootathil

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.