പത്താം ക്ലാസ് ജയിച്ചവർക്ക് എഴുതാനും വായിക്കാനുമറിയില്ലെന്ന് മന്ത്രി സജി ചെറിയാൻ
text_fieldsആലപ്പുഴ: കേരളത്തിൽ പത്താം ക്ലാസ് ജയിച്ചവരിൽ നല്ലൊരു ശതമാനം കുട്ടികൾക്കും എഴുതാനും വായിക്കാനും അറിയില്ലെന്ന് മന്ത്രി സജി ചെറിയാൻ. പണ്ടൊക്കെ എസ്.എസ്.എൽ.സിക്ക് 210 മാർക്ക് വാങ്ങാൻ വലിയ ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ ഓൾപാസാണെന്നും അദ്ദേഹം പറഞ്ഞു.
എസ്.എസ്.എസ്.സിക്ക് 99.99 ശതമാനമാണ് വിജയം. ഒരാളും തോൽക്കാൻ പാടില്ല. ആരെങ്കിലും തോറ്റുപോയാൽ അത് സർക്കാറിന്‍റെ പരാജയമായി ചിത്രീകരിക്കുന്നു. 50 ശതമാനം പേർ മാത്രം വിജയിച്ചാൽ പിറ്റേന്ന് സർക്കാർ ഓഫിസുകളിലേക്ക് രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധമുയരും.
എല്ലാവരെയും ജയിപ്പിച്ചു കൊടുക്കുന്നതാണ് നല്ല കാര്യം. അത് ശരിയല്ലെന്ന് പറഞ്ഞ വിദ്യാഭ്യാസമന്ത്രി ഈ മേഖലയിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരും. തുടങ്ങിയാൽ നിർത്താത്ത രണ്ടുസ്ഥാപനങ്ങൾ ആശുപത്രിയും മദ്യവിൽപനശാലയുമാണ്. അത് നാൾക്കുനാൾ പുരോഗമിക്കുന്നുണ്ട്.
കേരളത്തിൽ ജീവിതശൈലീരോഗങ്ങൾ കൂടിവരുകയാണ്. രുചികരമായ ഭക്ഷണം ഏത് കിട്ടിയാലും മലയാളികൾ അമിതമായി കഴിക്കുന്നതും ഭക്ഷണത്തിലെ വിഷാംശവുമാണ് ഇതിന് കാരണമെന്നും സജി ചെറിയാൻ പറഞ്ഞു. അക്യുധാം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ നേതൃത്വത്തിൽ നടന്ന അക്യുപങ്ചർ കോൺവൊക്കേഷൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.