ഉത്തരക്കടലാസ് കാണാതായ സംഭവം: ‘കേരള’ക്ക് ലോകായുക്ത വിമർശനം
text_fieldsകേരള യൂനിവേഴ്സിറ്റി
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടതിനെ തുടർന്ന് നടത്തിയ എം.ബി.എ പുനഃപരീക്ഷ എഴുതാത്ത വിദ്യാർഥിക്ക് ശരാശരി മാര്‍ക്ക് നല്കാന് ലോകായുക്ത നിര്‍ദേശം. എം.ബി.എ വിദ്യാർഥിനി അഞ്ജന പ്രദീപിന്റെ ഹരജിയിലാണ് നടപടി. സംഭവത്തിൽ സർവകലാശാലയെ ലോകായുക്ത രൂക്ഷമായി വിമർശിച്ചു.
ഉത്തരക്കടലാസ് നഷ്ടപ്പെട്ട മൂന്നാം സെമസ്റ്ററിലെ പ്രൊജക്ട് ഫിനാന്‍സ് പേപ്പറിന് ശരാശരി മാര്‍ക്ക് നല്‍കാനാണ് നിർദേശം. വിദ്യാർഥിയുടെ അക്കാദമിക് റെക്കോഡ് പരിശോധിച്ച് ശരാശരി മാര്‍ക്ക് നല്‍കണം. വിദ്യാർഥിക്കായി പ്രത്യേകം പരീക്ഷ നടത്താമെന്ന സര്‍വകലാശാല നിര്‍ദേശം ലോകായുക്ത ഡിവിഷൻ ബെഞ്ച് തള്ളി.
നിര്‍ദേശം അപ്രായോഗികമെന്ന് ലോകായുക്ത നിരീക്ഷിച്ചു. ഉത്തരക്കടലാസുകള്‍ സംരക്ഷിക്കേണ്ടത് സര്‍വകലാശാലയുടെ ചുമതലയാണ്. സര്‍വകലാശാലയുടെ വീഴ്ചക്ക് വിദ്യാര്‍ഥി ബുദ്ധിമുട്ടുന്നത് സ്വാഭാവിക നീതിയല്ല. പുനഃപരീക്ഷയെഴുതിക്കാനുള്ള തീരുമാനം യുക്തിപരമല്ലെന്നും കാലതാമസത്തിനുശേഷം പരീക്ഷ എഴുതാന്‍ നിര്‍ദേശിക്കുന്നത് ശരിയായ നടപടിയല്ലെന്നും ലോകായുക്ത ചൂണ്ടിക്കാട്ടി.
കനറാ ബാങ്കില്‍ നിന്ന് വിദ്യാഭ്യാസ വായ്പയെടുത്ത വിദ്യാർഥിനി കോഴ്സ് പൂർത്തിയാക്കി ജോലിയും നേടിയ ശേഷമാണ് പുനഃപരീക്ഷക്കായി സർവകലാശാല നിർദേശം നൽകിയത്. ഉത്തരക്കടലാസ് നഷ്ടപ്പെട്ട 71ൽ 65 പേർ കഴിഞ്ഞ ഏഴിന് നടത്തിയ പുനഃപരീക്ഷ എഴുതിയിരുന്നു. ശേഷിക്കുന്നവർക്ക് 22ന് പുനഃപരീക്ഷ നടത്താനിരിക്കെയാണ് വിദ്യാർഥിനിയുടെ ഹരജിയിൽ ലോകായുക്തയുടെ ഉത്തരവ്. അതേസമയം, ഉത്തരവിനെതിരെ ഹൈകോടതിയിൽ അപ്പീൽ നൽകാൻ വി.സി ഡോ. മോഹനൻ കുന്നുമ്മൽ പരീക്ഷ കൺട്രോളർക്ക് നിർദേശം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.