സർട്ടിഫിക്കറ്റ് കാണാതായ സംഭവം: എം.ജി സർവകലാശാലയിലെ രണ്ട് ജീവനക്കാർക്ക് സസ്പെന്‍ഷൻ
text_fieldsകോട്ടയം: എം.ജി. സർവകലാശാലയിൽ സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായ സംഭവത്തിൽ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്യാൻ തീരുമാനം. ഉത്തരവാദിത്തത്തിൽ വീഴ്ച വരുത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ മുൻ സെക്ഷൻ ഓഫിസർ, നിലവിലെ സെക്ഷൻ ഓഫിസർ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുക.
സർവകലാശാലയിലെ ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായതിനെ കുറിച്ച് പരീക്ഷ കൺട്രോളർ ഡോ. സി.എം. ശ്രീജിത്ത് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പരീക്ഷ കൺട്രോളർ റിപ്പോർട്ട് വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന ഡോ. സി.ടി. അരവിന്ദകുമാറിന് കൈമാറി. 54 ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളാണ് കാണാതായത്.
ജോയിന്റ് രജിസ്ട്രാർ തലത്തിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടത്തും. സർട്ടിഫിക്കറ്റ് കാണാതായ സെക്ഷനിലെ മുഴുവൻ ജീവനക്കാരെയും മറ്റ് ഇടങ്ങളിലേക്ക് മാറ്റും. കൂടാതെ, പൊലീസിൽ പരാതി നൽകും. വിഷയത്തിൽ ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറുമെന്ന് വി.സി അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.