പിണറായി കേരളത്തിന്‍റെ ധൂര്‍ത്ത് പുത്രന്‍; നടക്കുന്നത് കേരളത്തെ തകര്‍ത്ത സര്‍ക്കാറിന്‍റെ നാലാം അടിയന്തിരം -എം.എം. ഹസന്‍
text_fieldsതിരുവനന്തപുരം: ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ അടിസ്ഥാന തൊഴിലാളി വര്‍ഗത്തിന്റെയും സാധാരണക്കാരുടെയും ദുരിതങ്ങള്‍ക്ക് പരിഹാരം കാണാതെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നൂറു കോടിയോളം ചെലവാക്കി നാലാം വാര്‍ഷികം ആഘോഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിന്റെ ധൂര്‍ത്ത് പുത്രനാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍. തകര്‍ന്ന തറവാട്ടിലെ കാരണവരപ്പെലെയാണ് പിണറായി എന്നും ഹസൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ പൊതുകടം ആറു ലക്ഷം കോടിയായി. അതിനിടെയാണ് സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷത്തിന്റെ പേരിലുള്ള പാഴ്‌ചെലവ്. തകര്‍ന്ന തറവാട്ടിലെ കാരണവരപ്പെലെയാണ് പിണറായി വിജയന്‍. യഥാര്‍ത്ഥത്തില്‍ വാര്‍ഷിക ആഘോഷമല്ലിത്, സംസ്ഥാനത്തെ തകര്‍ച്ചയിലേക്ക് തള്ളവിട്ട സര്‍ക്കാരിന്റെ നാലാം വാര്‍ഷിക അടിയന്തരമാണിത്. അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ടും വികൃതമായ പിണറായി വിജയന്റെ മുഖമുള്ള 500 പരസ്യ ബോര്‍ഡുകളാണ് സ്ഥാപിക്കുന്നത്.
ഇതിന് മാത്രം 15 കോടിയാണ് നീക്കിവെച്ചത്. ജില്ലകള്‍ തോറും ശീതികരിച്ച പന്തലുകള്‍ ജില്ലകള്‍ തോറും ഒരുക്കാന്‍ 42 കോടി വേറെയും. ക്ഷേമപെന്‍ഷനും അനൂകൂല്യങ്ങളും കിട്ടാതെ ജനം നരകിക്കുമ്പോള്‍ ഈ ആനാവശ്യ ധൂര്‍ത്തില്‍ എന്തുന്യായീകരണമാണ് സര്‍ക്കാരിനുള്ളത്.കഴിഞ്ഞ 71 ദിവസത്തിലേറയായി സമരത്തിലുള്ള ആശാപ്രവര്‍ത്തകരെ കണ്ണീര്‍ തുടക്കാതെയാണ് അവരെ കോട്ടയത്ത് വെച്ച ആദരിക്കുമെന്ന് പറയുന്നത്.
അത് ആദരിക്കലല്ല, പകരം അവരുടെ ദുഖത്തിന് മേല്‍ പിണറായി വിജയന്റെ റീത്ത് സമര്‍പ്പണമാണ് നടക്കുന്നതെന്നും ഹസര്‍ പരിഹസിച്ചു. ഈ ധൂര്‍ത്ത് മാമാങ്കത്തിലേക്ക് സാധാരണ ജനങ്ങള്‍ക്ക് ക്ഷണമില്ല. പകരം സി.പി.എം നല്‍കിയ പട്ടിക അനുസരിച്ച് സ്തുതിപാടകര്‍ക്കാണ് ക്ഷണമുള്ളത്. പാവപ്പെട്ട ജനങ്ങളുടെ കണ്ണീരിന്റെ ഉപ്പുരസമുള്ള മുഖ്യമന്ത്രിയുടെ സല്‍ക്കാരം സ്വീകരിച്ചാല്‍ അത് ദഹിക്കില്ലെന്നും ഇവര്‍ മനസിലാക്കണമെന്നും ഹസന്‍ പറഞ്ഞു.
വാഗ്ദാനം നല്‍കി പിണറായി സര്‍ക്കാര്‍ തൊഴിലാളികളെ വഞ്ചിച്ചു. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ 2500 രൂപയാക്കും എന്ന പ്രഖ്യാപനം വെറും വാക്കായി.ക്ഷേമ പെന്‍ഷന്‍ 3 മാസത്തെ കുടിശ്ശികയാണ്. അംശാദായമടച്ചവര്‍ക്ക് പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കാതെ കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകള്‍ ഉള്‍പ്പെടെ 2500 കോടി രൂപയുടെ കുടിശിക.
തുച്ഛമായ ഓണറേറിയത്തിനു ജോലി ചെയ്യുന്ന ആശാ വര്‍ക്കര്‍മാരുടെ വേതന വർധനവിനായുള്ള സമരത്തെ അടിച്ചമര്‍ത്തുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പി.എസ്.സിയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമങ്ങള്‍ തകൃതിയായപ്പോള്‍ സി.പി.ഓ റാങ്ക് ലിസ്റ്റില്‍ പെണ്‍കുട്ടികള്‍ സെക്രട്ടേറിയറ്റിനു മുന്‍പില്‍ സമരം നടത്തി. കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ സര്‍ക്കാര്‍ കുടിശിക (1550 കോടി) കാരണം പദ്ധതി പ്രവര്‍ത്തനം താളം തെറ്റി, സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല. ആശുപത്രികളുടെ അവസ്ഥ ശോചനീയമാണ്.
ധനപ്രതിസന്ധി രൂക്ഷം. പ്ലാന്‍ ഫണ്ട് 50 % വെട്ടിക്കുറച്ചു. കിഫ്ബി വെള്ളാനയായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് യഥാസമയം വിഹിതം നല്‍കാതെ പ്രതിസന്ധിയിലാക്കി. പാവങ്ങള്‍ക്ക് വീട് വച്ച് നല്‍കാനുള്ള ലൈഫ് മിഷന്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു.വനം വന്യകീവി ആക്രമണത്തില്‍ എല്ലാ ദിവസവും ജനങ്ങള്‍ കൊല്ലപ്പെടുന്ന അവസ്ഥയായി. 2016 മുതല്‍ നാളിതുവരെ ആയിരം പേരാണ് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
എസ്.സി-എസ്.ടി വിഭാഗങ്ങളെ പാടെ അവഗണിച്ചു. എസ്.സി-എസ്.ടി പ്ലാന്‍ ഫണ്ട് (എസ് സി പി, ടി എസ് പി) കഴിഞ്ഞ മൂന്ന് വര്‍ഷമായി വര്‍ധിപ്പിച്ചിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എസ്.സി ഫണ്ടില്‍ 500 കോടിയും, എസ്.ടി ഫണ്ടില്‍ 120 കോടിയും വെട്ടിക്കുറച്ചു. റബ്ബറിന്റെ താങ്ങുവില 250 രൂപായാക്കും എന്ന വാഗ്ദാനം പാഴ്വാക്കായി. നെല്ലിന്റെ താങ്ങുവില വര്‍ദ്ധിപ്പിച്ചിട്ടില്ല. നെല്ല് സംഭരണം പൂര്‍ണ്ണമായും പാളി. നാളികേര സംഭരണ കേന്ദ്രങ്ങള്‍ അനുവദിക്കാത്തത് കാരണം നാളികേര കര്‍ഷകര്‍ ദുരിതത്തിലായി.
മത്സ്യത്തൊഴിലാളി മേഖല പൂര്‍ണ്ണമായും അവഗണിക്കപ്പെട്ടു. മണ്ണണ്ണയുടെ സബ്‌സിഡി വര്‍ദ്ധിപ്പിക്കാത്തതും, സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകള്‍ നടപ്പിലാക്കാത്തതും, മുതലപൊഴിയില്‍ അടക്കം അപകടങ്ങള്‍ കുറയ്ക്കാന്‍ നടപടി സ്വീകരിക്കാത്തതും ഉള്‍പ്പെടെയുള്ള വിവിധ കാര്യങ്ങള്‍ കൊണ്ട് മാത്യത്തൊഴിലാളി മേഖല സമാനതകളില്ലാത്ത പ്രതിസന്ധി നേരിടുകയാണ്. ഇതിനു പുറമെയാണ് കടല്‍ മണല്‍ ഖനനം അടക്കമുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികളും. ആരോഗ്യ രംഗം തകര്‍ന്ന് തരിപ്പണമായി. കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത നിരവധി രോഗങ്ങങ്ങള്‍ പിടിമുറുക്കി. പകര്‍ച്ചവ്യാധികള്‍ മൂലമുള്ള മരണങ്ങള്‍ പേരുകയാണ്.
അഴിമതിയുടെ കൂത്തരങ്ങായി കേരളം മാറി. മുഖ്യമന്ത്രിയുടെ മകള്‍ യാതൊരു സേവനങ്ങളും നല്‍കാതെ കരിമണല്‍ കമ്പനിയില്‍ നിന്നും 2.7 കോടി രൂപ മാസപ്പടിയായി കൈപ്പറ്റിയ അഴിമതി, കോവിഡ് കാല പര്‍ച്ചെയ്സുകള്‍ സംബന്ധിച്ച അഴിമതി, എ.ഐ കാമറ അഴിമതി അടക്കം നിരവധി അഴിമതികളാണ് ഈ സര്‍ക്കാരിന്റെ കാലത്തു പുറത്തുവന്നത്.
സംസ്ഥാനത്തെ ലഹരിയുടെ പറുദീസയാക്കി മാറ്റി. സംസ്ഥാനത്തു സിന്തറ്റിക് അടക്കമുള്ള ലഹരിയുടെ ഉപയോഗം ക്രമാതീമതമായി വര്‍ധിച്ചു. ഒരു തലമുറയെ തന്നെ ഇല്ലാതാക്കുന്ന തലത്തിലേക്ക് ലഹരി വ്യാപനം നടക്കുന്നു. സ്‌കൂള്‍ കുട്ടികള്‍ പോലും ലഹരിക്ക് അടിമയാകുന്നു അവസ്ഥയിലേക്ക് കേരളം മാറി. ലഹരി ഉപയോഗം മൂലമുള്ള കൊലപാതകം ക്രമാതീതമായി വര്‍ധിച്ചെന്നും എം.എം. ഹസന്‍ കുറ്റപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.