ജന്മനാടിന്റെ ഓർമയിൽ ജ്വാലയായി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്
text_fieldsമലബാറിന്റെ സമരഭൂമികയിൽനിന്ന് സ്വാതന്ത്ര്യസമര ചരിത്രത്തിൽ ധീരോജ്ജ്വലമായ അധ്യായം എഴുതിച്ചേർത്ത സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ ഓർമകളാൽ പുളകിതമാകുകയാണ് ജന്മനാട്. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയാകാൻ മലബാറിനെ കർമഭൂമിയായി തിരഞ്ഞെടുത്ത അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താൻ അബ്ദുറഹ്മാൻ സാഹിബിന്റെ ജന്മഗൃഹം സർക്കാർ ഏറ്റെടുത്ത് മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി മ്യൂസിയമാക്കി ചരിത്രാന്വേഷകർക്കും ഗവേഷകർക്കുമായി തുറന്നുകൊടുത്തിട്ടുണ്ട്. 2008ലാണ് അദ്ദേഹം താമസിച്ചിരുന്ന അഴീക്കോട് മേനോൻ ബസാറിലെ പനക്കലപറമ്പ് കറുകപ്പാടത്ത് വീട് സർക്കാർ ഏറ്റെടുത്ത് ഗതകാല പ്രൗഢി നിലനിർത്തി പുനരുദ്ധരിച്ചത്.
പ്രൈമറി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി കൊടുങ്ങല്ലൂർ ഗവ. ഹൈസ്കൂളിൽ ചേർന്ന അദ്ദേഹം പഠനാർഥം നാടുവിട്ടതോടെ വീടുമായുള്ള ബന്ധം ഇടവേളകളിൽ മാത്രമായിരുന്നു. ജയിൽവാസകാലത്ത് പരോളിൽ, രോഗശയ്യയിലായിരുന്ന ഉമ്മയെ കാണാനും പിന്നീട്, ജയിൽ മോചിതനായി അവസാനമായി 1945ലുമാണ് വീട്ടിലെത്തിയത്.
പൗരത്വത്തിന് മതം മാനദണ്ഡമാക്കി മാറ്റുകയും ദേശാഭിമാനത്തിന് അതിരുകൾ നിർണയിക്കുകയുംവരെ ചെയ്യുന്ന കാലത്ത്, രാജ്യം വിഭജിക്കുന്നതിനെതിരെ നിലകൊള്ളുകയും സ്വാതന്ത്ര്യത്തിനും മതനിരപേക്ഷതക്കുമായി ജീവിതം അർപ്പിക്കുകയും ചെയ്ത സാഹിബിനെ കുറിച്ചുള്ള സ്മരണകൾ കൂടുതൽ ദീപ്തമാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.