മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലം-തിരുവിതാംകൂർ ദേവസ്വം ബോർഡ്
text_fieldsതിരുവനന്തപുര: ശബരിമലയിലെ രസീത് വിവരങ്ങൾ പരസ്യപ്പെടുത്തിയത് സംബന്ധിച്ച് മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല ക്ഷേത്രത്തിൽ നടൻ മമ്മൂട്ടിയുടെ പേരിൽ വഴിപാട് നടത്തിയിരുന്നു. ഈ വിവരങ്ങൾ ദേവസ്വം ഉദ്യോഗസ്ഥർ പരസ്യപ്പെടുത്തിയതായി കഴിഞ്ഞദിവസം നടൻ മോഹൻലാൽ അഭിമുഖത്തിൽ പരാമർശിച്ചിരുന്നു.
ഇത് അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ മൂലം ഉണ്ടായ പ്രസ്താവനയാണ്. മോഹൻലാൽ ശബരിമല ദർശനം നടത്തിയ വേളയിൽ നടൻ മമ്മൂട്ടിക്കായി നടത്തിയ വഴിപാട് രസീതിന്റെ ഭക്തന് നൽകുന്ന ഭാഗമാണ് മാധ്യമങ്ങൾ വഴി പ്രചരിച്ചത്. വഴിപാട് ഒടുക്കുമ്പോൾ കൗണ്ടർ ഫോയിൽ മാത്രമാണ് ദേവസ്വം സൂക്ഷിക്കുക. രസീതിന്റെ ബാക്കി ഭാഗം വഴിപാട് നടത്തുന്ന ആൾക്ക് കൈമാറും.
ഇതേ രീതിയിൽ അദ്ദേഹം വഴിപാട് നടത്തിയപ്പോഴും അദ്ദേഹം ചുമതലപ്പെടുത്തി ദേവസ്വം കൗണ്ടറിൽ എത്തി പണം ഒടുക്കിയ ആൾക്ക് രസീതിന്റെ ഭാഗം കൈമാറി. ഇക്കാര്യത്തിൽ ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്ത് യാതൊരു വീഴ്ചയും ഇല്ല. ഈ വസ്തുതകൾ ബോധ്യപ്പെട്ട് നടൻ മോഹൻലാൽ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പബ്ലിക് റിലേഷൻസ് ഓഫീസർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.