പ്രേം നസീർ സ്മാരക സാംസ്കാരിക സമുച്ചയം നിർമാണോദ്ഘാടനം ഇന്ന്
text_fieldsആറ്റിങ്ങല്‍: നിത്യഹരിത നായകൻ പ്രേം നസീറിെൻറ ജന്മനാടായ ചിറയിന്‍കീഴില്‍ നിര്‍മിക്കുന്ന സാംസ്കാരിക സമുച്ചയത്തിെൻറ നിര്‍മാണോദ്ഘാടനം തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
ചിറയിന്‍കീഴ് ശാര്‍ക്കര ദേവീക്ഷേത്രത്തിനു സമീപം മലയാളം പള്ളിക്കൂടം പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്താണ് വെള്ളിത്തിരയിലെ നിത്യഹരിത നായകെൻറ പേരില്‍ സാംസ്കാരിക സമുച്ചയം ഒരുങ്ങുന്നത്. പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നത്.
ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്കും ചലച്ചിത്ര പ്രേമികള്‍ക്കും പ്രയോജനപ്പെടുംവിധമാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്ന് നിലകളിലായി നിര്‍മിക്കുന്ന മന്ദിരത്തിന് ആകെ 15,000 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. താഴത്തെ നിലയില്‍ രണ്ട് ഹാളുകളിലായി മ്യൂസിയം, ഓഫിസ് എന്നിവയും ഓപണ്‍ എയര്‍ തിയറ്റര്‍ -സ്റ്റേജും ഉണ്ടാകും.
രണ്ടാമത്തെ നിലയില്‍ ലൈബ്രറിയും കഫത്തീരിയയും മൂന്നാമത്തെ നിലയില്‍ മൂന്ന് ബോര്‍ഡ് റൂമുകളുമാണ് സജ്ജീകരിക്കുക. പ്രേം നസീറിെൻറ മുഴുവന്‍ സിനിമകളുടെയും ശേഖരം, ചലച്ചിത്ര പഠനത്തിനുവേണ്ടിയുള്ള പ്രത്യേക സംവിധാനം, താമസ സൗകര്യം തുടങ്ങിയവയും ഒരുക്കും. സ്മാരകം നിര്‍മിക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പിെൻറ കീഴിലുണ്ടായിരുന്ന 66.22 സെൻറ് ഭൂമി റവന്യൂ വകുപ്പ് വഴി സാംസ്കാരിക വകുപ്പിന് കൈമാറിയിരുന്നു.
സര്‍ക്കാര്‍ അനുവദിച്ച ഒരു കോടി രൂപക്ക് പുറമെ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ കൂടി വകയിരുത്തി രണ്ടു കോടി രൂപയുടെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങളാണ് ആരംഭിക്കുന്നത്.
സ്മാരക മന്ദിരം പണിയുന്നതിനുള്ള മണ്ണുപരിശോധന പൂര്‍ത്തിയായി. സ്ഥലം എം.എല്‍.എ കൂടിയായ ഡെപ്യൂട്ടി സ്പീക്കര്‍ ചെയര്‍മാനായ ഏഴ് അംഗ സമിതിയാണ് സ്മാരക നിര്‍മാണത്തിെൻറ ഭരണസമിതി അംഗങ്ങള്‍. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍, ചലച്ചിത്ര അക്കാദമി പ്രതിനിധി തുടങ്ങിയവര്‍ അടങ്ങുന്നതാണ് സമിതി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.