സദാചാര ഗുണ്ടാആക്രമണം; മൂന്നു പേർ പിടിയിൽ
text_fieldsപ്രതീകാത്മക ചിത്രം
ചാത്തന്നൂർ: ജോലി കഴിഞ്ഞു വീട്ടിലേക്ക് പോയ പെൺകുട്ടിയെയും ബൈക്കിൽ കൊണ്ടാക്കിയ ഭാവിവരനെയും മയക്കുമരുന്നിന് അടിമകളായ സദാചാര ഗുണ്ടകൾ ക്രൂരമായി തല്ലിചതച്ചു . സംഭവവുമായി ബന്ധപെട്ട് മൂന്നു പേർ അറസ്റ്റിലായി. ചിറക്കര ചേട്ടിയാൻവിള കോളനിയിൽ കൂട്ടായി എന്ന് വിളിക്കുന്ന സുജിത് (26), ഉളിയനാട് അപ്പൂപ്പൻകാവ് സ്വദേശിയായ സിനു (25), ചിറക്കരതാഴം സ്വദേശിയായ ലംബു എന്ന് വിളിക്കുന്ന അംജിത്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
29ന് രാത്രി ഒമ്പതോടെ ചാത്തന്നൂർ-ചിറക്കര റോഡിൽ ചിറക്കര തേബ്ര ജങ്ഷന് സമീപമാണ് സംഭവം. പൊലീസ് പറയുന്നത്: പെൺകുട്ടി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് വൈകിയതിനെ തുടർന്ന് ഭാവിവരൻ ബൈക്കിൽ വീട്ടിലേക്കുള്ള വഴിയിൽ പെൺകുട്ടിയെ ഇറക്കിവിട്ടു.
ഈ സമയം റോഡുവശത്തിരുന്ന സംഘം യാതൊരു പ്രകോപനവും കൂടാതെ ആക്രമിക്കുകയായിരുന്നു. ഒമ്പതോടെ തുടങ്ങിയ മർദനം രാത്രി 11 വരെ തുടർന്നു. പൊലീസ് എത്തിയപ്പോഴാണ് മർദനം അവസാനിച്ചത്. ബൈക്കിൽ കൊണ്ടാക്കിയത് എന്തിനാണ് എന്ന് ചോദിച്ചു കൊണ്ട് യാതൊരു പ്രകോപനവും കൂടാതെ മദ്യ ലഹരിയിലായിരുന്ന സംഘം
ഭാവിവരനെ ആദ്യം ആക്രമിക്കുകയായിരുന്നു. തടസ്സം പിടിച്ചു പെൺകുട്ടിയെയും ആക്രമിച്ചു. പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും തടിച്ചു കൂടിയിട്ടും പ്രതികൾ നാട്ടുകാരെയും ഭീഷണിപ്പെടുത്തി പരസ്യമായി ജാതിപേര് വിളിച്ചു ആക്ഷേപിച്ചു കൊണ്ട് മർദിക്കുകയും പ്രദേശത്ത് ഭീകരാന്തരീഷം സൃഷ്ടിക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാർ പൊലീസിനെ അറിയിച്ചു.
പൊലീസ് എത്താൻ വൈകിയതോടെ പ്രതികൾ നാട്ടുകാരെയും ആക്രമിച്ചു. പൊലീസ് എത്തിയപ്പോൾ പ്രതികളിൽ ഒരാളെ കസ്റ്റഡിയിലെടുത്തുവെങ്കിലും രണ്ടു പേർ ഓടി രക്ഷപ്പെട്ടു. ഇവരെ പിന്നീട് പിടികൂടി.
പെൺകുട്ടിയും ഭാവിവരനെയും നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദനത്തിൽ പെൺകുട്ടിയുടെ ഇടതു കണ്ണിലേറ്റ പരിക്ക് കാഴ്ചശക്തിയെ സാരമായി ബാധിച്ചിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.