വീണക്കെതിരെ കൂടുതൽ ആരോപണം; മാസപ്പടി വരുമാനത്തിൽ കാണിച്ചില്ല
text_fieldsതിരുവനന്തപുരം: കരിമണൽ കമ്പനിയിൽനിന്ന് കിട്ടിയ പണം മുഖ്യമന്ത്രിയുടെ മകൾ വീണയും ഭർത്താവ് മന്ത്രി പി.എ. മുഹമ്മദ് റിയാസും ആദായ നികുതി റിട്ടേണിലും തെരഞ്ഞെടുപ്പ് കമീഷന് നൽകിയ സത്യവാങ്മൂലത്തിലും ഒളിച്ചുവെച്ചെന്ന് മാത്യു കുഴല്നാടന് എം.എല്‍.എ.
ഒന്നുകില്‍ സത്യവാങ്മൂലം തെറ്റാണെന്നുപറയണം. അല്ലെങ്കില്‍ പണം വാങ്ങിയിട്ടില്ലെന്നുപറയണം. വീണയെ ന്യായീകരിക്കാൻ പ്രസ്താവനയിറക്കിയ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്.
നടപടികൾ സുതാര്യമാണെന്നുപറയുന്നവർക്ക് ഇക്കാര്യം പൊതുജനങ്ങൾക്കുമുന്നിൽ വെളിപ്പെടുത്താൻ ഉത്തരവാദിത്തമുണ്ട്. വീണ വിജയന് 2016-17ല്‍ 8.25 ലക്ഷവും 17-18 ല്‍ 10.4 ലക്ഷവും 18-19ല്‍ 22 ലക്ഷവും 19-20 ല്‍ 30.72 ലക്ഷവുമാണ് ആദായനികുതി റിട്ടേണില്‍ കാണിച്ചത്. എന്നാല്‍, ഇക്കാലയളവുകളിലായി 15 ലക്ഷം, 40 ലക്ഷം എന്നിങ്ങനെ വീണയും സ്ഥാപനവും ചേര്‍ന്ന് 1.72 കോടി കൈപ്പറ്റിയതായി കരിമണൽ കമ്പനിയുടെ രേഖകളിലുണ്ട്. ഈ പണം എന്തുകൊണ്ട് ആദായ നികുതി റിട്ടേണിലും തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലും ഉള്‍പ്പെടുത്തിയില്ലെന്ന് വ്യക്തമാക്കണം.
ജനങ്ങളോട് പറയാനുള്ള ബാധ്യത മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമുണ്ട്. വിഷയത്തിൽ നിയമനടപടികൾ സ്വീകരിക്കും. നിയമസഭയില്‍ മൈക്ക് ഓഫ് ചെയ്തതുകൊണ്ട് അഴിമതി മൂടിവെക്കാനാകില്ല. പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയെ ഭയമില്ല.
ഭയം കാരണമാണ് വീണ വിജയന്റെ വിഷയം സഭയിൽ പ്രതിപക്ഷം ഉന്നയിക്കാത്തതെന്ന എ.കെ. ബാലന്റെ പ്രസ്താവന സി.പി.എം നേതാക്കൾക്കിടയിൽ നിലനില്‍ക്കുന്ന പിണറായി ഭയത്തിന്റേതാണെന്നും മാത്യു കുഴൽനാടൻ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.