'അങ്ങനെയങ്ങ് പോകാതെ സാറെ, എല്ലാവർക്കും നിയമം ഒരുപോലെയാണ്, പിഴ അടച്ചിട്ട് പോയാൽ മതി'; മോട്ടോർ വാഹന വകുപ്പിന്റെ വാഹനത്തിന് പിഴയടപ്പിച്ച് യുവാവ്
text_fieldsകൊല്ലം: റോഡ് നിയമലംഘനങ്ങൾക്ക് പിഴയടപ്പിക്കാൻ ഓടി നടന്ന മോട്ടോർ വാഹന വകുപ്പിന്റെ വാഹനത്തിന് പിഴ അടപ്പിച്ച് യുവാവ്. പുക പരിശോധന സർട്ടിഫിക്കറ്റില്ലാതെ നിരത്തിലിറങ്ങിയ സർക്കാർ വാഹനത്തിനാണ് റോഡിൽ തടഞ്ഞ് നിർത്തി വാഹനത്തിലെ ഉദ്യോഗസ്ഥരെ കൊണ്ട് തന്നെ പിഴ അടപ്പിച്ചത്. കൊല്ലം ഓയൂർ ജങ്ഷനിൽ കഴിഞ്ഞ ദിവസമാണ് സംഭവം.
വാഹന പരിശോധന നടത്തുന്ന എം.വി.ഡി ഉദ്യോഗസ്ഥരെ കണ്ട സമീപത്തെ കടയിലെ ജീവനക്കാരൻ പരിവാഹൻ സൈറ്റിൽ കയറി സർക്കാർ വാഹനത്തിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഉണ്ടോ എന്ന് പരിശോധിച്ചു. ജനുവരി 25ന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് കാലാവധി അവസാനിച്ച വണ്ടിയുമായാണ് എത്തിയതെന്ന് മനസിലാക്കിയ ഇയാൾ വാഹനത്തിനടുത്ത് വന്ന് ഉദ്യോഗസ്ഥരോട് ‘ഈ വാഹനത്തിന് പിഴയീടാക്കണം’ എന്ന് ആവശ്യപ്പെടുകയായിരുന്നു.
'ജനുവരി 25ന് നിങ്ങളുടെ വണ്ടിയുടെ പൊല്യൂഷൻ തീർന്നിട്ടുണ്ട്. ഇതിപ്പോൾ ഫെബ്രുവരി ആയില്ലേ. പിഴയടക്ക് സാറെ. നിയമം എല്ലാവർക്കും ഒരുപോലെയാണ്. ഒന്നും രണ്ടുമല്ല 5000 രൂപയാണ് മിനിയാന്ന് എന്നെക്കൊണ്ട് അടപ്പിച്ചത്. എല്ലാവരും ജീവിക്കാൻ വേണ്ടിയാണ് സാറേ, നിങ്ങളുടെ വണ്ടിക്ക് മാത്രമെന്താ കൊമ്പുണ്ടോ' എന്ന് യുവാവ് ചോദിച്ചതോടെ പ്രതിസന്ധിയിലായ ഉദ്യോഗസ്ഥർ ‘ഞങ്ങൾ സർട്ടിഫിക്കറ്റ് എടുത്തോളാം’ എന്ന് പറഞ്ഞ് അവിടെ നിന്ന് പോകാൻ ശ്രമിച്ചു. എന്നാൽ, വാഹനം തടഞ്ഞ് പിഴയടച്ചിട്ട് പോയാൽ മതിയെന്ന് നിർബന്ധം പിടിച്ചതോടെ ഉദ്യോഗസ്ഥർക്ക് വഴങ്ങേണ്ടി വന്നു. 2000 രൂപ പിഴ അടച്ചതായ ചലാൻ യുവാവിനെ ഫോണിൽ കാണിച്ചാണ് ഉദ്യോഗസ്ഥർ അവിടെ നിന്നും സ്ഥലം വിട്ടത്.
യുവാവിന്റെ മുൻപിൽ പിഴയിട്ടെങ്കിലും പിന്നീട് ഉദ്യോഗസ്ഥർ സർട്ടിഫിക്കറ്റ് സൈറ്റിൽ അപ്‌ലോഡ് ചെയ്തു പിഴ ഒഴിവാക്കിയിട്ടുണ്ട്. പൊല്യുഷൻ സർട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിച്ചാൽ പിഴ വരുന്ന തീയതി മുതൽ ഏഴു ദിവസത്തിനകം സർട്ടിഫിക്കറ്റ് സൈറ്റിൽ അപ്‌ലോഡ് ചെയ്താൽ പിഴ ഒഴിവാക്കി നൽകണം എന്നതാണ് മോട്ടോർ വാഹന വകുപ്പ് നിയമം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.