മൂന്നാറിലെ കൈയേറ്റം: സി.ബി.ഐ അന്വേഷണം വേണോ എന്ന് പരിശോധിക്കുമെന്ന് ഹൈകോടതി
text_fieldsകൊച്ചി: മൂന്നാറിലെ ഭൂമി കയ്യേറ്റ കേസിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മൂന്നാറിലെ ഭൂമി കൈയേറ്റത്തിൽ കേസിൽ സർക്കാരിന് അലംഭാവമാണ് തുടരുന്നതെന്നും അതിനാൽ സി.ബി.ഐ അന്വേഷണം വേണോയെന്ന് പരിശോധിക്കുമെന്നും ഹൈകോടതി. കൈയേറ്റം ഒഴിപ്പിക്കലിൽ സർക്കാരിന് ആത്മാർഥതയില്ല.14 വർഷമായി നടപടികൾ മുന്നോട്ട് പോകുന്നില്ലെന്നും കോടതി വിമർശിച്ചു. മൂന്നാർ ഭൂമി കേസുകൾ പരിഗണിക്കുന്ന ബെഞ്ചിന്റേതാണ് വിമർശനം.
ഭൂരേഖകളുടെ പരിശോധന നടക്കുന്നില്ല, പരിശോധന നടക്കരുത് എന്നാഗ്രഹിക്കുന്ന ചിലർക്ക് വേണ്ടിയാണോ ഇതെന്ന് സംശയമുണ്ടെന്നും കോടതി. പിന്നിൽ ഉന്നതരായ ആരെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കേണ്ടിവരും. മൂന്നാർ കൈയേറ്റം ഒഴിപ്പിക്കുന്നതിൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചോയെന്ന് റിപ്പോർട്ട് നൽകാൻ മോണിറ്ററിങ് കമ്മിറ്റിയോട് ഹൈക്കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. വീഴ്ച വിശദീകരിക്കാൻ നാളെ ഉച്ചക്ക് 1.45 നു റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി വീഡിയോ കോൺഫറൻസിൽ ഹാജരാകണമെന്നും മൂന്നാർ ബെഞ്ച് ആവശ്യപ്പെട്ടു.
കലക്ടറുടെ അധ്യക്ഷതയിൽ ഒരു മോണിറ്ററിങ്ങ് കമ്മിറ്റി രൂപീകരിക്കണമെന്നും ഒഴിപ്പിക്കൽ നടപടികൾക്കാവശ്യമായ പൊലീസ് സംവിധാനങ്ങൾ ഉൾപ്പടെയുള്ളവ നൽകാനുള്ള നിർദേശം മൂന്നാറിന് വേണ്ടി രൂപീകരിച്ച പ്രത്യേക ബെഞ്ച് നിർദേശിച്ചിരുന്നു. എന്നാൽ ഉത്തരവുകളെ തുടർന്നെടുക്കാനുള്ള നടപടികളിൽ യാതൊരു പുരോഗതിയുമില്ലെന്നും കോടതി നിരീക്ഷിച്ചു.
വ്യാജപട്ടയം നേടിയവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന മുഖവുരയോടെ 2004 ൽ ഇന്റലിജൻസ് മേധാവി രാജൻ മധേക്കർ റിപ്പോർട്ട് സമർപ്പിച്ചത്. അതിൽ നടപടിയുണ്ടായില്ല. ലാൻഡ് ബോർഡ് സെക്രട്ടറിയായിരുന്ന പി.സി. സനൽകുമാർ നൽകിയ റിപ്പോർട്ടിലും നടപടി സ്വീകരിച്ചില്ല. റിപ്പോർട്ടുകളെല്ലാം റവന്യൂ വകുപ്പിന്റെ ഫയലുകളിൽ ഉറങ്ങുന്നതിനെയാണ് ഹൈകോടതി നിശിതമായി വിമർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.