മൂന്നാം സീറ്റിന് ലീഗിന് പൂർണ അർഹതയുണ്ട്, നൽകാൻ പ്രായോഗിക പ്രയാസം -വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിന് മുസ്‍ലിം ലീഗിന് പൂർണ അർഹതയുണ്ടെന്നും എന്നാൽ പ്രത്യേക സാഹചര്യത്തിൽ അത് നൽകാൻ പ്രായോഗിക പ്രയാസങ്ങളുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ലീഗ് നേതാക്കളെ അത് പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇത്തവണ ലീഗ് രണ്ടു സീറ്റുകളിൽ തന്നെ മത്സരിക്കുമെന്നും സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
'അടുത്ത രാജ്യസഭാ സീറ്റ് ലീഗിന് കൊടുക്കും. അതിന് ശേഷം വരുന്ന സീറ്റ് കോൺഗ്രസ് എടുക്കും. ഭരണത്തിൽ വരുമ്പോൾ ലീഗിന് രണ്ടെണ്ണം ലഭിക്കുമെന്ന് ഉറപ്പുവരുത്തും’ -അദ്ദേഹം പറഞ്ഞു.
'യു.ഡി.എഫിന്റെ ഉഭയകക്ഷി ചർച്ചകൾ പൂർത്തിയായി. 16 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും. യു.ഡി.എഫിന്റെ ഐക്യം ഊട്ടിയുറപ്പിച്ചു. കൂട്ടായ പ്രവർത്തനം നടത്തി 20 സീറ്റും വാങ്ങിച്ചെടുക്കും' -സതീശൻ പറഞ്ഞു.
അതിനിടെ, മുസ്‍ലിം ലീഗിന്റെ പാർലമെന്റ് സ്ഥാനാർഥികളെ ഇന്ന് പാണക്കാട് സാദിഖലി തങ്ങൾ പ്രഖ്യാപിക്കും. ജൂണിൽ ലഭിക്കുമെന്ന് ഉറപ്പ് നൽകപ്പെട്ട രാജ്യസഭ സീറ്റിൽ ആരായിരിക്കും മത്സരിക്കുകയെന്നത് ബുധനാഴ്ച തന്നെ പ്രഖ്യാപിക്കുന്നതിനെ കുറിച്ചും ലീഗിൽ ആലോചനയുണ്ട്.
ചൊവ്വാഴ്ച രാവിലെ മുതൽ സാദിഖലി തങ്ങളെ കാണാൻ പാണക്കാട്ട് നേതാക്കളുടെ തിരക്കായിരുന്നു. രാവിലെ പത്തോടെ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും തങ്ങളുമായി ചർച്ചക്കെത്തി. പിന്നാലെ യൂത്ത് ലീഗിന്റെ താൽപര്യം അറിയിക്കാൻ സംസ്ഥാന പ്രസിഡന്റ് മുനവ്വറലി തങ്ങളുമെത്തി. അത് കഴിയുമ്പോഴേക്കും പി.കെ. ഫിറോസും അഡ്വ. വി.കെ. ഫൈസൽ ബാബുവുമടക്കമുള്ള യുവനേതാക്കളുമെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.