മുസ്ലിം ലീഗിന് നൽകിയത് സ്വഭാവ സർട്ടിഫിക്കറ്റല്ല
text_fieldsതിരുവനന്തപുരം: മുസ്ലിം ലീഗിന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നൽകിയത് സ്വഭാവ സർട്ടിഫിക്കറ്റല്ലെന്നും നിലപാടിനുള്ള പ്രോത്സാഹനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷതക്ക് കരുത്തുപകരുന്ന നിലപാടിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗവർണർ വിഷയത്തിൽ ലീഗ് നിലപാടിനെ സി.പി.എം സ്വാഗതംചെയ്തത്. അത്തരമൊരു നിലപാടിനെ പ്രോത്സാഹിപ്പിക്കേണ്ടത് വളരെ പ്രധാനമാണെന്നും വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
പാർട്ടി നിലപാടിനെ അങ്ങനെയേ കാണേണ്ടതുള്ളൂ. മറ്റ് വ്യാഖ്യാനങ്ങൾക്ക് പുറപ്പെടുന്നതാണ് പ്രശ്നം. പാർട്ടി നിലപാട് ആർക്കും സ്വഭാവ സർട്ടിഫിക്കറ്റ് നൽകലല്ലെന്ന് കാനം രാജേന്ദ്രന്റെ വിമർശനത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷ വർഗീയതക്കെതിരെ ലീഗ് കേരളത്തിലാകെ ശക്തമായ പ്രചാരണങ്ങൾ നടത്തിയിരുന്നപ്പോൾ അന്ന് അതിനെ താൻ സ്വാഗതം ചെയ്തിട്ടുണ്ട്. അതിൽനിന്ന് വ്യത്യസ്തമായ ഘട്ടം ഉണ്ടായിട്ടുണ്ടെങ്കിൽ അതിനെ വിമർശിച്ചിട്ടുമുണ്ടാകും. അതിൽനിന്ന് മാറിയുള്ള നിലപാടുണ്ടാകുമ്പോൾ പാർട്ടി നിലപാട് വ്യക്തമാക്കും. ചിലർ അതിനെ ഭയപ്പെടുകയാണ്. അത്രയും ദുർബലമാണോ യു.ഡി.എഫെന്നും മുഖ്യമന്ത്രി ചോദിച്ചു. യു.ഡി.എഫിന്റെ ഏറ്റവും വലിയ കരുത്തായ ലീഗ് അവിടെ നിൽക്കുമ്പോൾ സ്വീകരിക്കുന്ന നിലപാട് കേരള രാഷ്ട്രീയത്തിൽ ചില ചലനങ്ങളുണ്ടാക്കുമെങ്കിൽ അതിൽ പാർട്ടിയുടെ പരാമർശങ്ങളുണ്ടാകുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.