എം.വി. ഗോവിന്ദൻ പതിവുപോലെ നിയമസഭയിൽ; നിയമസഭ സമ്മേളനം കഴിഞ്ഞ് മന്ത്രിസ്ഥാനം രാജി വെച്ചേക്കുമെന്ന് സൂചന
text_fieldsതിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ ശേഷം മന്ത്രി എം.വി. ഗോവിന്ദൻ തിങ്കളാഴ്ച പതിവുപോലെ നിയമസഭയിലെത്തി.
ചോദ്യോത്തരവേള ആരംഭിക്കുന്ന തൊട്ടുമുമ്പായാണ് അദ്ദേഹം സഭയിലെത്തിയത്. അപ്പോൾ സഭയിൽ ഹാജരായിരുന്ന എല്ലാ അംഗങ്ങളെയും അദ്ദേഹം കൈകൊണ്ട് അഭിവാദ്യം ചെയ്തു. മുഖ്യമന്ത്രിക്കു സമീപം രണ്ടാമതായി ഇരിപ്പുറപ്പിച്ച അദ്ദേഹത്തിനടുത്തേക്ക് ഭരണകക്ഷിയിലെ വിവിധ നേതാക്കളെത്തി ഹസ്തദാനം നൽകി. ശേഷമെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും ഹസ്തദാനം നൽകി.
സംസ്ഥാന സമിതി യോഗമുണ്ടായതിനാൽ ചോദ്യോത്തരവേള അവസാനിക്കും മുമ്പേ അദ്ദേഹം സഭയിൽനിന്നും മടങ്ങി. അടിയന്തര പ്രമേയ അനുമതി നിഷേധിച്ച ശേഷം സഭയിൽനിന്നും ഇറങ്ങിപ്പോയ പ്രതിപക്ഷ നേതാവ് മീഡിയ റൂമിലെ വാർത്തസമ്മേളനത്തിനിടെ ഗോവിന്ദനെ അഭിനന്ദിച്ചു.
സി.പി.എം സംസ്ഥാന സെക്രട്ടറിയായി നിയമിതനായ എം.വി. ഗോവിന്ദനെ അഭിനന്ദിക്കുന്നെന്നും സെക്രട്ടറിയെ തീരുമാനിക്കൽ സി.പി.എമ്മിന്റെ ആഭ്യന്തരകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
എം.വി. ഗോവിന്ദനായി മന്ത്രി കെ. രാധാകൃഷ്ണൻ നിയമസഭയിൽ മറുപടി നൽകി. പുതിയ ചുമതല ഏറ്റെടുത്ത സാഹചര്യത്തിൽ നിയമസഭ സമ്മേളനം കഴിഞ്ഞ് അദ്ദേഹം മന്ത്രിസ്ഥാനം രാജി വെച്ചേക്കുമെന്നാണ് സൂചനകൾ. കോട്ടയം നിയമസഭ മണ്ഡലത്തിൽ തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ട 18 ജോലികളിൽ നാലെണ്ണത്തിന്റെ ബില്ലുകൾ പാസാക്കി നൽകിയതായി മന്ത്രി കെ. രാധാകൃഷ്ണൻ തിരുവഞ്ചൂരിന് മറുപടി നൽകി. ബാക്കിയുള്ളവ പരിശോധിച്ച് വരുകയാണ്. ന്യൂനതകൾ പരിഹരിക്കുന്ന മുറക്ക് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.