എ.ഐ മൂത്താൽ സോഷ്യലിസത്തിലേക്കുള്ള വളർച്ച; അവിടെയും മാർക്സിസത്തിനാണ് പ്രസക്തി -എം.വി. ഗോവിന്ദൻ
text_fieldsകണ്ണൂർ: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എ.ഐ) സാങ്കേതികവിദ്യ വളർന്നാൽ അത് സോഷ്യലിസത്തിലേക്കുള്ള യാത്രയായിരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എ.ഐ വരുന്നതോടെ മനുഷ്യന്‍റെ അധ്വാനം 60 ശതമാനം കുറയും. മുതലാളിത്തത്തിന്‍റെ ഉൽപ്പന്നം വാങ്ങാൻ ആളില്ലാതാകും. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറഞ്ഞ് സോഷ്യലിസത്തിലേക്ക് എത്തുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ചൊവ്വാഴ്ച തളിപ്പറമ്പിൽ നടത്തിയ പ്രസംഗത്തിലാണ് പരാമർശം.
“എ.ഐ മൂത്തുമൂത്ത് വന്നാൽ മാർക്സിസത്തിന് എന്താ പ്രസക്തിയെന്ന് ചിലർ ചോദിക്കുന്നുണ്ട്. എന്നാൽ അവിടെയും മാർക്സിസത്തിനാണ് പ്രസക്തി. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ ചൂണ്ടിക്കാണിക്കാണിക്കുന്ന മുതലാളിത്തത്തിന്റെ പ്രധാന പ്രശ്നം, സമ്പന്നർ കൂടുതൽ സമ്പന്നരാകുന്നതും ദരിദ്രർ കൂടുതൽ ദരിദ്രരാകുന്നതുമാണ്. വിവിധ തലങ്ങളിൽ പ്രയോഗിച്ച് മുന്നോട്ടുവന്നാൽ 60 ശതമാനം ആളുകളുടെ ജോലി എ.ഐ ചെയ്യും.
അടുത്തിടെ എന്റെ സുഹൃത്ത് കുടുംബത്തോടൊപ്പം ബീച്ചിലെ പാറയിലിരിക്കുന്ന ചിത്രം, മഞ്ഞുമൂടിയ ഹിമാലയത്തിന്റെ പശ്ചാത്തലത്തിലേക്ക് എ.ഐയുടെ സഹായത്തോടെ മാറ്റുന്നതു കണ്ടു. എന്താകും ഫലം. ഡിസൈനർമാരുടെ പണി പോയില്ലേ? ചിത്രം വരക്കാനും സിനിമ നിർമിക്കാനുമെല്ലാം എ.ഐക്ക് കഴിയും. അതും സുഹൃത്തുക്കൾ കാണിച്ചുതന്നിട്ടുണ്ട്. 60 ശതമാനം അധ്വാനശേഷി എ.ഐക്ക് ഏറ്റെടുക്കാനാകും.
മാർക്സ് സമ്പത്ത് കുമിഞ്ഞു കൂടുന്നതു മൂലമുണ്ടാകുന്ന അന്തരമാണ് പറഞ്ഞത്. എന്നാൽ എ.ഐ സമ്പത്തിന്‍റെ വിഭജനത്തിന് കാരണമാകുന്നു. അതാണ് സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ അടിസ്ഥാനം. അപ്പോൾ എ.ഐ മൂത്താൽ അത് സോഷ്യലിസത്തിലേക്കുള്ള വളർച്ചയാണ്. ഒരു സംശയവും വേണ്ട” -എം.വി. ഗോവിന്ദൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.