ഡൽഹിയിൽ ബി.ജെ.പി ജയത്തിന് കാരണം കോൺഗ്രസെന്ന് എം.വി ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: ഡൽഹിയിൽ ബി.ജെ.പി ജയത്തിന് കാരണം കോൺഗ്രസാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എ.എ.പിക്കെതിരെ രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള നേതാക്കൾ വിമർശനം ഉന്നയിച്ചു. ബി.ജെ.പി തോൽക്കുമെന്ന് ഉറപ്പുള്ള മണ്ഡലങ്ങളിൽ പോലും ഇരു പാർട്ടികൾ ഒരുമിച്ച് നിന്നില്ലെന്നും എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരണം.
എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ബ്രൂവറിയുടെ നിർമാതാക്കളായ ഒയാസിസ് നൽകിയ ഭൂമിതരംമാറ്റ അപേക്ഷ റവന്യു വകുപ്പ് തള്ളിയത് സി.പി.ഐയുടെ എതിർപ്പായി കണക്കാക്കുന്നില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ബ്രൂവറിയിൽ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കിഫ്ബി റോഡുകളിൽ ടോൾ ഏർപ്പെടുത്തുന്നതിലും എം.വി ഗോവിന്ദൻ പ്രതികരണം നടത്തി. കിഫ്ബി റോഡുകളിൽ ടോൾ എർപ്പെടുത്തുന്നത് സംബന്ധിച്ച് എൽ.ഡി.എഫിൽ ചർച്ച നടന്നിട്ടില്ല. പൊതുവെ ടോളിന് അനുകൂലമായ നിലപാടല്ല സി.പി.എമ്മിനുള്ളത്. കിഫ്ബിയുടെ പ്രതിസന്ധി തീർക്കാൻ വരുമാനത്തിനായി ബദൽ മാർഗങ്ങൾ തേടണമെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയം ഉറപ്പിച്ച് കഴിഞ്ഞു. 48 സീറ്റുകളിൽ ജയിച്ചാണ് ബി.ജെ.പി അധികാരം ഉറപ്പിച്ചത്. ആം ആദ്മി പാർട്ടി 22 സീറ്റിലാണ് വിജയിച്ചത്. എ.എ.പിയുടെ തോൽവിക്ക് പല മണ്ഡലങ്ങളിലും കോൺഗ്രസിന്റെ സാന്നിധ്യവും കാരണമായതായി വിമർശനമുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.