ഹിയറിങ്ങിലെ വിശദാംശങ്ങൾ വെളിപ്പെടുത്തിയും നിലപാടിൽനിന്ന് പിന്മാറ്റമില്ലെന്ന് ആവർത്തിച്ചും എൻ. പ്രശാന്ത്
text_fieldsതിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ നടന്ന ഹിയറിങ്ങിലെ വിശദാംശങ്ങൾ വെളിപ്പെടുത്തിയും നിലപാടിൽനിന്ന് പിന്മാറ്റമില്ലെന്ന് ആവർത്തിച്ചും സസ്പെൻഷനിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്ത്. ‘പ്രമോഷൻ തടയൽ മുതൽ സസ്പെൻഷനും അഡീഷനൽ ചീഫ് സെക്രട്ടറി എ. ജയതിലകും’ വരെ നീളുന്ന വിഷയങ്ങളാണ് ചീഫ് സെക്രട്ടറിക്കു മുന്നിൽ പ്രശാന്ത് അവതരിപ്പിച്ചത്.
സമൂഹ മാധ്യമ പോസ്റ്റിൽ ഹിയറിങ് വിവരങ്ങൾ പങ്കുവെക്കുന്നതിനപ്പുറം വാക്കുകളിൽ മുള്ളും മുനയും പരിഹാസവുമെല്ലാം ഉൾപ്പെടുത്തിയതിലൂടെ ഏറ്റുമുട്ടൽ തുടരാൻ തന്നെയാണ് തീരുമാനമെന്ന് വ്യക്തം. അന്വേഷണത്തെ ‘പ്രഹസന’മെന്നും തന്റെ പ്രമോഷൻ സംബന്ധിച്ച ഫയൽ പുഴ്ത്തിയതിനെ ‘ഓരോ ഫയലും ഓരോ ജീവനെടുക്കാനുള്ള അവസരമായി കാണരുതെന്നു’ മെല്ലാം പറഞ്ഞുവെക്കുന്നത് ഇത് അടിവരയിടുന്നു.
പ്രമോഷൻ അടക്കം കാര്യങ്ങളിൽ പരിഹാരമുണ്ടാക്കാതെ സസ്പെൻഷൻ തിരക്കിട്ട് പിൻവലിക്കണമെന്ന് നിർബന്ധമില്ലെന്നും സർക്കാർ സംവിധാനങ്ങൾക്ക് പുറത്ത് ശ്വാസംമുട്ടാൻ താൻ ഗോപാലകൃഷ്ണനല്ലെന്നും പോസ്റ്റിൽ പറഞ്ഞുവെക്കുന്നു. അകാരണമായും നിയമവിരുദ്ധമായും 2022 മുതൽ തടഞ്ഞുവെച്ച പ്രമോഷൻ ഉടൻ അനുവദിക്കണമെന്നതാണ് പ്രശാന്തിന്റെ പ്രധാന ആവശ്യം. ആറുമാസത്തിൽ തീർപ്പാക്കണമെന്ന് നിയമമുണ്ടായിരിക്കെ, മൂന്നുവർഷമായിട്ടും ഫയൽ പൂഴ്ത്തിവെച്ചിരിക്കുകയാണ്. ഭരണഘടന വിരുദ്ധമായും അഖിലേന്ത്യ സർവിസ് ചട്ടങ്ങൾക്ക് വിരുദ്ധമായും ഫേസ് ബുക്ക് പോസ്റ്റിന്റെ പേരിൽ വീണ്ടുമൊരു അന്വേഷണം തുടങ്ങാൻ ശ്രമിക്കാതെ, ഈ പ്രഹസനം ഇവിടെ അവസാനിപ്പിക്കണം. ഡോ. ജയതിലകിനും ഗോപാലകൃഷ്ണനുമെതിരെ ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ സൃഷ്ടിക്കൽ, സർക്കാർ രേഖയിൽ കൃത്രിമം കാണിക്കൽ എന്നിവ ഉൾപ്പെടെ കുറ്റകൃത്യങ്ങൾക്ക് കേസെടുക്കണം.
ചട്ടങ്ങളും നിയമങ്ങളും സർക്കാറിന് ബാധകമാണ്. അതിന് വിപരീതമായി പ്രവർത്തിച്ചിട്ട് ‘ന്നാ താൻ പോയി കേസ് കൊട്’എന്ന് പറയുന്നത് നീതിയുക്തമായ ഭരണസംവിധാനത്തിന് ഭൂഷണമല്ല. താനിതുവരെ സർക്കാറിനെതിരെ ഒരു കേസും കൊടുത്തിട്ടില്ല. അതിന് ദയവായി സാഹചര്യമൊരുക്കരുതെന്നും പോസ്റ്റിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.