നടൻ സിദ്ദീഖിനെതിരെ പരാതി നൽകുമെന്ന് നാസർ ലത്തീഫ്
text_fieldsകൊച്ചി: അമ്മ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ സിദ്ദീഖിനെതിരെ രൂക്ഷ വിമർശനവുമായി നടൻ നാസർ ലത്തീഫ്. ഇല്ലാത്ത ഭൂമി അമ്മക്ക് നൽകാമെന്ന് പറഞ്ഞ് താരസംഘടനയെ താൻ കബളിപ്പിച്ചിട്ടില്ലെന്ന് നാസർ ലത്തീഫ് പറഞ്ഞു. നടൻ സിദ്ദീഖിെൻറ ഫേസ് ബുക്ക് പോസ്റ്റിലെ വിവാദ പരാമർശങ്ങളെ തുടർന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് നാസർ ലത്തീഫിന്‍റെ വിശദീകരണം.
തെൻറ ഉടമസ്ഥതയിൽ ഏഴുപുന്നയിലുള്ള 20 സെൻറ് സ്ഥലം സംഘടനയ്ക്ക് ദാനമായി നൽകാമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഈ സ്ഥലമേറ്റെടുക്കാൻ അമ്മ തയാറായില്ല. കലാകാരൻമാർക്ക് വീട്വെക്കാൻ നൽകാമെന്ന് ഉദ്ദേശിച്ചാണ് ഭൂമി നൽകാൻ തീരുമാനിച്ചത്. വസ്തുത ഇതാണ് എന്നിരിക്കെ എന്ത് അടിസ്ഥാനത്തിലാണ് സിദ്ദീഖ് ഇങ്ങനെയൊരു പരാമർശം നടത്തിയത് എന്നറിയില്ല. എനിക്കെതിരായ പരാമർശം പിൻവലിക്കാൻ സിദ്ദീഖ് തയ്യാറാവണം. ഇങ്ങനെയൊരു പ്രസ്താവനയിലൂടെ തന്നെ പൊതുജനമധ്യത്തിൽ അപമാനിക്കുകയാണ് സിദ്ദീഖ് ചെയ്തത്. ആ പ്രസ്താവനയാണ് എന്നെ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചത്.
വിഷയത്തിൽ അമ്മയുടെ പ്രസിഡന്‍റ് മോഹൻലാലിന് പരാതി നൽകും. അതിൽ നടപടിയുണ്ടായില്ലെങ്കിൽ നിയമപരമായി നീങ്ങുമെന്നും നാസർ ലത്തീഫ് പറഞ്ഞു.
അമ്മ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഔദ്യോഗിക പാനലിലെ സ്ഥാനാർത്ഥികൾക്ക് വോട്ട് തേടി നടൻ സിദ്ദീഖ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിെൻറ അവസാന ഭാഗം ഇങ്ങനെയായിരുന്നു: '' ആരെയൊക്കെ തെരഞ്ഞെടുക്കണം എന്ന് നിങ്ങൾക്ക് തീരുമാനിക്കാം. നിങ്ങൾ ഓരോരുത്തരുമ നേരിട്ട് അറിയുന്നവരാണ് ഇവരെല്ലാം. അമ്മ ഉണ്ടാക്കിയത് ഞാനാണെന്ന് അവകാശം മുഴക്കിയവരല്ല ഇവരാരും. അമ്മയുടെ ആസ്ഥാന മന്ദിരത്തിൻറെ അടിത്തറയിളക്കും എന്നും വീരവാദം മുഴക്കിയവരുമല്ല. അമ്മയുടെ തലപ്പത്തിരിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തി താനാണെന്ന് വിശ്വസിച്ച് അതിനുവേണ്ടി മത്സരിക്കാൻ നൽകിയ നോമിനേഷനിൽ പേരെഴുതി ഒപ്പിടാൻ അറിയാത്തവരുമല്ല. ഇല്ലാത്ത ഭൂമി അമ്മയ്ക്കു നൽകാം എന്ന മോഹന വാദ്ഗാനം നൽകി അമ്മയെ കബളിപ്പിച്ചവരുമല്ല''.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.