‘കലക്ടർക്ക് കീഴിൽ നവീൻ മാനസിക സമ്മർദം അനുഭവിച്ചിരുന്നു’; ഗുരുതര ആരോപണങ്ങളുമായി കുടുംബം
text_fieldsപത്തനംതിട്ട: കണ്ണൂർ കലക്ടർ അരുൺ കെ. വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എ.ഡി.എം നവീൻ ബാബുവിന്റെ കുടുംബം. കലക്ടറുടെ കീഴിൽ നവീൻ ബാബു കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി കുടുംബാംഗങ്ങൾ ആരോപിച്ചു. എ.ഡി.എമ്മിന്റെ ആത്മഹത്യ കേസ് അന്വേഷിക്കുന്ന കണ്ണൂർ പൊലീസിന് കുടുംബാംഗങ്ങൾ നൽകിയ മൊഴിയാണ് പുറത്തുവന്നത്. കലക്ടർ തങ്ങൾക്ക് തന്ന കത്തിൽ പറയും പോലെ, തോളോടുതോൾ ചേർന്ന ബന്ധമായിരുന്നില്ല ഇരുവരും തമ്മിൽ. നവീന്‍ അവധിയെടുക്കാൻ കലക്ടർ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പത്തനംതിട്ടക്ക് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതൽ വൈകിപ്പിച്ചു.
പത്തനംതിട്ട കലക്ടർ എസ്. പ്രേം കൃഷ്ണൻ ബന്ധപ്പെട്ടിട്ടും വിടുതൽ നൽകാൻ വിമുഖത കാണിച്ചുവെന്നും മൊഴി നൽകിയിട്ടുണ്ട്. പെട്രോൾ പമ്പ് അപേക്ഷകനായ പ്രശാന്തന്റെ പരാതിക്ക് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കുടുംബാംഗങ്ങൾ പറയുന്നു. കലക്ടറുടെ കീഴിലെ ജോലി സമ്മർദം താങ്ങാൻ കഴിയില്ലായിരുന്നുവെന്ന് നവീൻ ബാബു പറഞ്ഞതായി അമ്മാവൻ ബാലകൃഷ്ണനാണ് മൊഴി നൽകിയത്. അവധി ലഭിച്ചാൽതന്നെ തിരികെ വിളിച്ചുകൊണ്ടിരിക്കും. രാവിലെ വന്നാൽ വൈകീട്ട് എത്തേണ്ട സ്ഥിതിയായിരുന്നു. ജോലിഭാരം മുഴുവൻ ഏൽപിച്ചിരുന്നത് നവീനെ ആയിരുന്നു. വലിയ സമ്മർദം ഉണ്ടെന്നും ട്രാൻസ്ഫറിനെ ബാധിക്കാതിരിക്കാൻ ആരോടും പിണക്കമില്ലാതെ ഇരിക്കുകയാണെന്നും നവീൻ പറഞ്ഞിരുന്നതായി അമ്മാവൻ മൊഴി നൽകി.
നവീൻ ബാബുവിന്റെ സംസ്കാരം നടന്ന വ്യാഴാഴ്ചയാണ് കുടുംബാംഗങ്ങളിൽനിന്ന് മൊഴിയെടുത്തത്. ഭാര്യ മഞ്ജുഷ, മക്കളായ നിരഞ്ജന, നിരുപമ, പരാതി നൽകിയ സഹോദരൻ അഡ്വ. പ്രവീൺ ബാബു, അമ്മാവൻ ബാലകൃഷ്ണൻ, അടുത്ത ബന്ധു ഗിരീഷ്, മലയാലപ്പുഴ മുൻ പഞ്ചായത്ത് പ്രസിഡന്റ് ജയലാൽ, സി.പി.എം ജില്ല കമ്മിറ്റി അംഗവും നാട്ടുകാരനുമായ മലയാലപ്പുഴ മോഹനൻ, കൂടാതെ ബന്ധുക്കൾ, അയൽവാസികൾ, സുഹൃത്തുക്കൾ എന്നിവരുടെ മൊഴിയും എടുത്തിരുന്നു. കണ്ണൂർ ടൗൺ എസ്.ഐ സവ്യസാചിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മൊഴിയെടുത്തത്. അതിനിടെ, കേസിലെ പ്രതിയായ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കക്ഷിചേർന്നു. യാത്രയയപ്പ് ചടങ്ങിൽ ദിവ്യ നവീൻ ബാബുവിനെ ആക്ഷേപിച്ച് സംസാരിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ആത്മഹത്യ.
മരണത്തിൽ കലക്ടർക്കും പങ്ക് -നവീന്റെ അമ്മാവൻ
പത്തനംതിട്ട: നവീൻ ബാബുവിനെ മരണത്തിലേക്ക് നയിച്ചതിൽ കണ്ണൂർ ജില്ല കലക്ടർ അരുൺ കെ. വിജയനും പങ്കുണ്ടെന്ന് അമ്മാവൻ ബാലകൃഷ്ണൻ. യാത്രയയപ്പ് യോഗത്തിലേക്ക് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയെ കലക്ടർ ക്ഷണിച്ചത് ഗൂഢാലോചനയുടെ ഭാഗമാണ്. കലക്ടർക്ക് അവരെ ഭയമായിരുന്നു.
സംഭവശേഷം നവീൻ ബാബുവിനോട് ആശ്വാസവാക്ക് പറയാമായിരുന്നു. അതുണ്ടായില്ല. കലക്ടറേറ്റിലും ഭരണം നടത്തിയിരുന്നത് ജില്ല പഞ്ചായത്ത് പ്രസിഡന്റായിരുന്നുവെന്നാണ് കരുതുന്നത്. അഴിമതിക്കാരനായി അവൻ ജീവിച്ചിട്ടില്ല. എല്ലാവർക്കും സ്ഥലംമാറ്റം നൽകിയിട്ടും നവീനെ മാത്രം ഒഴിവാക്കി. നല്ല ഉദ്യോഗസ്ഥൻ ആയതിനാലാണ് വിടാത്തതെന്നാണ് കലക്ടർ അന്ന് പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫിസിലും സ്ഥലംമാറ്റം തടസ്സപ്പെടുത്തി. പിന്നീട് യൂനിയനും സി.പി.എമ്മും ഇടപെട്ടാണ് സ്ഥലംമാറ്റം ശരിയാക്കിയതെന്നും ബാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
കുടുംബത്തിന് കത്തയച്ചത് കുറ്റസമ്മതമല്ലെന്ന് കലക്ടർ
കണ്ണൂര്‍: എ.ഡി.എം കെ. നവീന്‍ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് കണ്ണൂർ ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയെ താന്‍ ക്ഷണിച്ചിട്ടില്ലെന്നും മരിച്ച നവീന്‍ബാബുവിന്റെ കുടുംബത്തിന് കത്തയച്ചത് ഒരു കുറ്റസമ്മതമല്ലെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് അറിയിക്കാനാണെന്നും കലക്ടർ അരുൺ കെ. വിജയൻ.
കലക്ടറേറ്റിൽ മൊഴിയെടുപ്പിനു മുമ്പ് മാധ്യങ്ങളോടു സംസാരിക്കുകയായയിരുന്നു അദ്ദേഹം. കലക്ടറല്ല യാത്രയയപ്പ് നടത്തിയത്. പരിപാടിയുടെ സംഘാടകരാണ് ആളുകളെ ക്ഷണിക്കേണ്ടതെന്നും കലക്ടർ കണ്ണൂരില്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എ.ഡി.എമ്മിന്റെ മരണത്തിനിടയാക്കിയ ജില്ല പഞ്ചായത്ത് പ്രസിഡന്റിന്റെ അധിക്ഷേപ പ്രസംഗ വിവാദവും കലക്ടർ ക്ഷണിച്ചിട്ടാണ് യോഗത്തിൽ എത്തിയതെന്ന ജാമ്യാപേക്ഷയിലെ പരാമർശവും ചർച്ചയായതോടെയാണ് കലക്ടറുടെ പ്രതികരണം. പി.പി. ദിവ്യ എ.ഡി.എമ്മിനെതിരെ സംസാരിക്കുമ്പോൾ തടയാതിരുന്നത് പ്രോട്ടോകോൾ പ്രകാരമാണ്. ഡെപ്യൂട്ടി സ്പീക്കറുടെ അടക്കം പ്രോട്ടോകോൾ ഉള്ള ഉന്നത ജനപ്രതിനിധിയാണ് ജില്ല പഞ്ചായത്ത് പ്രസിഡന്റ്. അവരെ തടയുന്നത് ശരിയല്ല. ഈ വിഷയത്തിൽ ജീവനക്കാർക്ക് അടക്കമുള്ള സംശയങ്ങൾ ദൂരീകരിക്കും.
ഒക്ടോബർ 14ന് രാവിലെ നടന്ന പൊതുചടങ്ങിൽ ദിവ്യയെ കണ്ടിരുന്നു. സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം ലാന്‍ഡ് റവന്യൂ ജോയന്റ് കമീഷണര്‍ നടത്തും. മിക്ക വിഷയങ്ങളും കോടതിയുടെ പരിഗണനയിലുള്ളതിനായതിനാൽ കൂടുതൽ പ്രതികരിക്കാനാവില്ല. അന്വേഷണം അതിന്റെ വഴിക്ക് നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.