നവീൻ ബാബുവിന്റെ ആത്മഹത്യ: കരുതലോടെ സി.പി.എം; പത്തനംതിട്ട കമ്മിറ്റിയുമായി അനുനയനീക്കം
text_fieldsകണ്ണൂർ: എ.ഡി.എം കെ. നവീൻ ബാബു ജീവനൊടുക്കാൻ ഇടയാക്കിയ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ പരാമർശം സൃഷ്ടിച്ച വിവാദത്തിൽ കരുതലോടെ സി.പി.എം. പാർട്ടിയുടെ കണ്ണൂർ ജില്ല കമ്മിറ്റിയംഗംകൂടിയായ പി.പി. ദിവ്യയുടെ പരാമർശം സദുദ്ദേശ്യത്തോടെയാണെന്നും യാത്രയയപ്പ് വേദിയിൽ ഇത്തരമൊരു പരാമർശം വേണ്ടിയിരുന്നില്ലെന്നുമാണ് സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റിയുടെ നിലപാട്.
സി.പി.എം പത്തനംതിട്ട ജില്ല കമ്മിറ്റിയാകട്ടെ, ഇതിന് വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. പാർട്ടി കുടുംബാംഗമായ എ.ഡി.എമ്മിന്റെ ദാരുണ മരണത്തിൽ പി.പി. ദിവ്യയോടുള്ള അമർഷം നേതാക്കൾ ഇതിനകം പ്രകടമാക്കുകയും ചെയ്തു. ഇരു ജില്ല കമ്മിറ്റികൾ വിരുദ്ധ നിലപാട് സ്വീകരിച്ചതോടെ സംസ്ഥാന നേതാക്കൾക്കും ഇക്കാര്യത്തിൽ ഒന്നും പറയാൻ കഴിയുന്നില്ല.
പത്തനംതിട്ട ജില്ല കമ്മിറ്റി സംസ്ഥാന നേതൃത്വത്തെയും അതൃപ്തി അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതുകൂടി കണക്കിലെടുത്ത് അനുനയ നീക്കവും ഇരു ജില്ല കമ്മിറ്റി നേതാക്കളും തമ്മിൽ നടന്നുവെന്നാണ് വിവരം. എ.ഡി.എമ്മിന്റെ സംസ്കാര ചടങ്ങിൽ കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ ഉൾപ്പടെയുള്ള ഏതാനും നേതാക്കളും പങ്കെടുക്കുന്നുണ്ട്. ഇതുകൂടി ലക്ഷ്യമിട്ടാണ് നേതാക്കൾ പത്തനംതിട്ടയിൽ പോയതെന്നാണ് അറിയുന്നത്. പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ വികാരവും കണക്കിലെടുത്ത് പി.പി. ദിവ്യയെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കുമോ തുടങ്ങിയ നടപടികളാണ് ഇനി കാത്തിരിക്കുന്നത്. അതിനിടെ, എ.ഡി.എമ്മിന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത കണ്ണൂർ ടൗൺ പൊലീസ്, എ.ഡി.എമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്ത ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ആത്മഹത്യ പ്രേരണക്ക് കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.