നെഹ്റു ട്രോഫി വിജയി കാരിച്ചാൽ തന്നെ; പരാതികൾ തള്ളി അപ്പീൽ ജൂറി
text_fieldsആലപ്പുഴ: സെപ്റ്റംബർ 28ന് നടന്ന നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വിജയി പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടൻ തന്നെയാണെന്ന് അപ്പീൽ ജൂറി കമ്മിറ്റി അറിയിച്ചു. വിധി നിര്‍ണയത്തില്‍ പിഴവില്ലെന്നാണ് അപ്പീല്‍ ജൂറിയുടെ കണ്ടെത്തൽ. 0.005 മൈക്രോ സെക്കന്‍റിന്‍റെ വ്യത്യാസത്തിലാണ് കാരിച്ചാൽ വീയപുരം ചുണ്ടനെ പരാജയപ്പെടുത്തിയതെന്നും അപ്പീൽ ജൂറി കമ്മിറ്റി അറിയിച്ചു. എന്നാൽ അപ്പീലിൽ ന്യായമായ പുനഃപരിശോധന നടത്തിയില്ലെന്ന് പരാതിക്കാർ ആരോപിച്ചു.
മത്സരത്തിനു പിന്നാലെ വിധി നിര്‍ണയത്തില്‍ പിഴവുണ്ടെന്ന് കാട്ടി രണ്ട് പരാതികളാണ് ലഭിച്ചത്. കുമരകം ടൗൺ ബോട്ട് ക്ലബ് സ്റ്റാർട്ടിങ്ങിൽ പിഴവ് ഉണ്ടെന്നാണ് പരാതിപ്പെട്ടത്. വീയപുരം ചുണ്ടൻ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബിൻ്റെ പരാതിയും അപ്പീൽ ജൂറി കമ്മിറ്റി തള്ളി. നടുഭാഗം തുഴഞ്ഞ കുമരകം ടൗൺ ബോട്ട് ക്ലബിന്‍റെ പരാതി നിലനിൽക്കില്ലെന്നും അപ്പീൽ ജൂറി കമ്മിറ്റി അറിയിച്ചു. പരാതി പുനഃപരിശോധിക്കേണ്ടതില്ലെന്നും ജൂറി കമ്മിറ്റി വ്യക്തമാക്കി.
ആവേശോജ്ജ്വലമായ മത്സരത്തിനൊടുവിലാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും നെഹ്റു ട്രോഫിയിൽ മുത്തമിട്ടത്. ഫോട്ടോ ഫിനിഷിലാണ് കാരിച്ചാൽ വിയപുരം ചുണ്ടനെ മറികടന്നത്. വീയപുരമാണോ കാരിച്ചാലാണോ മുന്നിലെത്തിയതെന്ന് സംശയം ആദ്യമുയർന്നിരുന്നു. കാരിച്ചാലിനെ വിജയിയായി പ്രഖ്യാപിച്ചതിനു പിന്നാലെ ഫലനിർണയത്തിൽ അപാകതയുണ്ടെന്ന് ആരോപണം ഉയരുകയും തർക്കത്തിലേക്ക് നീങ്ങുകയും െചയ്തു. തുടർച്ചയായ അഞ്ചാം വര്‍ഷമാണ് കാരിച്ചാൽ ചുണ്ടൻ തുഴഞ്ഞ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് കിരീടം സ്വന്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.