ഇരട്ടക്കൊല: പ്രതിയുടെ മൊബൈൽ ഫോൺ സിഗ്നൽ കോഴിക്കോട് തിരുവമ്പാടിയിൽ; പൊലീസിനെ വട്ടംചുറ്റിച്ച് ചെന്താമര
text_fieldsപാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകേസിലെ പ്രതി ചെന്താമരയെ പിടികൂടാനായില്ല. കൊലക്ക് ശേഷം പ്രതി ഓടിപ്പോയി എന്നുകരുതുന്ന കാട് കേന്ദ്രീകരിച്ചും പോകാൻ സാധ്യതയുള്ള തമിഴ്നാട്ടിലെ തിരുപ്പൂരിലും പാലക്കാട് ടൗണിൽ പ്രതിയെ കണ്ടെന്നതിന്റെ അടിസ്ഥാനത്തിൽ അവിടെയും തെരച്ചിൽ തുടരുന്നതിനിടെ പുതിയൊരു ട്വിസ്റ്റ്.
പ്രതിയുടെ മൊബൈൽ ഫോണുകളിൽ ഒന്നിന്റെ സിഗ്നൽ കോഴിക്കോട് തിരുവമ്പാടിയിലാണ് കാണിച്ചത്. പിന്നീട് ആ ഫോൺ ഓഫാകുകയും ചെയ്തു. ഇതിനിടെ തുടർന്ന് ചെന്താമരക്കായി കോഴിക്കോട് ജില്ലയിലും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ചെന്താമര നേരത്തെ തിരുവമ്പാടിയിൽ സെക്യൂരിറ്റിയായി ജോലി ചെയ്തിരുന്നു. ഇത് അന്വേഷിച്ച് പോകുന്ന പൊലീസിനെ വട്ടം ചുറ്റിക്കാനാണോ സിം ആക്ടിവാക്കിയതെന്ന് സംശയിക്കുന്നുണ്ട്.
തിങ്കളാഴ്ച രാവിലെ 9.30നാണ് പോത്തുണ്ടി തിരുത്തമ്പാടം ബോയൻ നഗറിൽ അപ്പായിയുടെ ഭാര്യ ലക്ഷ്മിയെയും (76) മകൻ സുധാകരനെയും (58) ചെന്താമര കൊലപ്പെടുത്തിയത്. കൊലപാതക സമയത്ത് അയൽപക്കത്ത് മറ്റാരുമുണ്ടായിരുന്നില്ല. അതുവഴി വന്ന നാട്ടുകാരാണ് രക്തത്തിൽ കുളിച്ചുകിടക്കുന്നവരെ കണ്ടത്. ലക്ഷ്മിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുധാകരൻ തൽക്ഷണം മരിച്ചിരുന്നു. കൊലപാതകം കഴിഞ്ഞ് ചെന്താമര വീടിനകത്ത് കയറി വെട്ടാനുപയോഗിച്ച വാൾ മുറിക്കകത്തുവെച്ച് മുൻവശത്തെ വാതിലടച്ചശേഷം പിന്നിലെ വാതിലിലൂടെ രക്ഷപ്പെട്ടിരുന്നു.
2019ൽ സുധാരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തി ജയിലിൽ പോയ ചെന്താമരൻ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.