ഇരട്ടക്കൊല പുനരാവിഷ്കരിക്കും; ചെന്താമരയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കാൻ പൊലീസ്
text_fieldsപാലക്കാട്: നെന്മാറ പോത്തുണ്ടിയിൽ അഞ്ചു ദിവസത്തിനകം പ്രതിയെ കസ്റ്റഡിയിൽ വാങ്ങി സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. ഇരട്ടക്കൊല പുനരാവിഷ്കരിക്കാനാണ് പൊലീസ് നീക്കം. ഇന്നലെ കോടതിയിൽ ഹാജരാക്കിയ ചെന്താമരയെ ആലത്തൂർ സബ് ജയിലിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.
ചെന്താമര അഞ്ചിലധികം പേരെ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായാണ് പൊലീസ് പറയുന്നു. ഇതിൽ അയാളുടെ ഭാര്യ, മകൾ, മരുമകൻ, അയൽവാസികൾ എന്നിവരുൾപ്പെടും. ആസൂത്രണബുദ്ധിയോടെയാണ് ഓരോ പ്രവർത്തനവും ചെന്താമര നടത്തിവന്നത്. മന്ത്രവാദിയെ കണ്ടിട്ടുണ്ടോ എന്ന് വിശദമായി പരിശോധിക്കേണ്ടതുണ്ട്. ജയിലിൽ ജോലി ചെയ്ത് ലഭിച്ച പണം ഉപയോഗിച്ചാണ് ചെന്താമര ജാമ്യത്തിലിറങ്ങിയത്. വൈരുധ്യമുള്ള മൊഴികളാണ് ചെന്താമര നൽകുന്നതെന്നും പൊലീസ് പറയുന്നു.
ചെന്താമരയെ പുറത്തുവിട്ടാൽ തങ്ങളെയെല്ലാവരെയും കൊല്ലുമെന്നാണ് നാട്ടുകാർ പറയുന്നത്. തൂക്കിലേറ്റണമെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മകൾ അഖില പറയുന്നു. നിയമത്തിന്റെ പഴുത് ഉപയോഗിച്ച് വീണ്ടും പുറത്തുവന്ന് നാട്ടുകാരെ വകവരുത്താനുള്ള ശ്രമത്തിന് പൊലീസ് കൂട്ടുനിൽക്കരുതെന്ന് ബോയൻ നഗർ സ്വദേശിനി വസന്ത പറഞ്ഞു. ചെന്താമര ഭാര്യയെ രണ്ടിലധികം തവണ കൊലപ്പെടുത്താൻ ശ്രമിച്ചതായി ഭാര്യയുടെ ബന്ധുക്കൾ പറഞ്ഞു. ചെന്താമരയുടെ ആക്രമണത്തിൽനിന്ന് രക്ഷതേടി അയൽവീടുകളിലേക്കാണ് ഭാര്യ ഓടിരക്ഷപ്പെട്ടിരുന്നതെന്നും അവർ വ്യക്തമാക്കി.
പ്രതിയെ പുറത്തുവിടാതിരിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് പറയുന്നത്. വിചാരണ അതിവേഗം നടത്തി ശിക്ഷ ഉറപ്പാക്കും. ഇനിയും കുറെ കാര്യങ്ങൾ സ്ഥിരീകരിക്കാനുണ്ടെന്നും പൊലീസ് പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.