നെയ്യാറ്റിൻകര ഗോപന്റെ മരണം; ആന്തരിക പരിശോധനാ ഫലം ലഭിക്കണമെന്നാണ് ഫോറൻസിക് ഡോക്ടർമാർ
text_fieldsതിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. മരണം സംബന്ധിച്ച് ദുരൂഹതയുണ്ടായ സാഹചര്യത്തിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. പിതാവ് ‘സമാധി’യായതാണെന്ന് മക്കളുടെ വാദമാണ് വിവാദത്തിലേക്ക് നയിച്ചത്.
ഹൃദയ വാൽവിൽ രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുണ്ടായിരുന്നുവെന്നും പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. ഇത്തരം പ്രശ്നങ്ങൾ മരണ കാരണമായോയെന്ന് വ്യക്തമാകണമെങ്കിൽ ആന്തരിക പരിശോധനാഫലം ലഭിക്കണമെന്നാണ് ഫോറൻസിക് ഡോക്ടർമാർ പറയുന്നു. പോസ്റ്റുമോർട്ടത്തിൻ്റെ പ്രാഥമിക റിപ്പോർട്ട് പ്രകാരം മരണത്തിൽ അസ്വാഭാവികതയില്ലെന്ന് കണ്ടെത്തിയിരുന്നു.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചത്. കുടുംബത്തിൻ്റെ എതിർപ്പ് അവഗണിച്ചായിരുന്നു മൃതദേഹം പുറത്തെടുത്തത്. കോടതി ഇടപെടലിന്‍റെ തുടർച്ചയായാണ് കല്ലറ പൊളിച്ച് പരിശോധന നടത്താൻ ജില്ല ഭരണകൂടം തീരുമാനിച്ചത്. പൊലീസ്, ഫോറൻസിക് സർജൻമാർ, ആംബുലൻസ്, പരാതിക്കാരൻ എന്നിവരുടെ സാന്നിധ്യത്തിലാണ് കല്ലറ തുറന്നത്.
നേരത്തെ ചുമട്ടുതൊഴിലാളിയായിരുന്ന ഗോപൻ ബി.എം.എസ് പ്രവർത്തകനായിരുന്നു. നാലുവർഷം മുമ്പാണ് ചുമട്ടുതൊഴിൽ ഒഴിവാക്കിയത്. പിന്നീട് തമിഴ്നാട്ടിൽ പോയാണ് സന്യാസിയായത്.
കല്ലറ പൊളിക്കുന്നത് തടയാൻ ഇടക്കാല ഉത്തരവ് പ്രതീക്ഷിച്ച് ഹൈകോടതിയെ സമീപിച്ചത് ഗോപൻ സ്വാമിയുടെ കുടുംബത്തിന് തിരിച്ചടിയായി. കോടതി നിർദേശം അന്വേഷണം തുടരാനുള്ള അനുമതിയായി പരിഗണിച്ച് ജില്ല ഭരണകൂടം മുന്നോട്ടു പോകുകയായിരുന്നു.
അതിയന്നൂർ കാവുവിളാകം കൈലാസനാഥ ക്ഷേത്രത്തിലെ മണിയൻ എന്ന ഗോപൻ സ്വാമിയെ കാണാനില്ലെന്ന പരാതി ലഭിച്ച പൊലീസ് അതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടയിലാണ് സമാധിയെന്ന ദുരൂഹ വിശദീകരണവുമായി കുടുംബം രംഗത്തു വന്നത്. മരിച്ചതിന് ദൃക്സാക്ഷികളോ ഡോക്ടർമാരുടെ സ്ഥിരീകരണമോ ഇല്ല. ഔദ്യാഗിക രേഖയായ മരണ സർട്ടിഫിക്കറ്റും ഇല്ലാത്ത സാഹചര്യത്തിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു.
എന്നാൽ, പൊലീസും തഹസിൽദാരും നടത്തിയ ശ്രമങ്ങളെ കുടുംബവും സംഘ്പരിവാർ സംഘടനകളും ഒരു വിഭാഗം നാട്ടുകാരും ചേർന്ന് തടഞ്ഞു. കല്ലറ പൊളിക്കുന്നത് പാപമാണെന്നും ഡോക്ടറും ഉദ്യോഗസ്ഥരും മൃതദേഹത്തിൽ തൊട്ടാൽ ചൈതന്യം പോകുമെന്നുമുള്ള വാദമാണ് കുടുംബത്തിന്.
അയൽവാസി വിശ്വംഭരന്‍റെ പരാതിയിൽ നെയ്യാറ്റിൻകര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണത്തോട് കുടുംബം സഹകരിക്കാത്തതിനും കല്ലറ പരിശോധിക്കുന്നതിലുൾപ്പെടെ ജില്ല ഭരണകൂടത്തിനുണ്ടായ വീഴ്ചക്കുമൊടുവിലാണ് ‘സമാധി’ കോടതി കയറിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.