എൻ.ഐ.എ ലോഗോ ഒഴിവാക്കി, വില്ലന്‍റെ പേര് മാറ്റി; എമ്പുരാൻ റീഎഡിറ്റഡ് വേർഷൻ ചൊവ്വാഴ്ച മുതൽ
text_fieldsതിരുവനന്തപുരം: മോഹൻലാൽ - പൃഥ്വിരാജ് ചിത്രം എമ്പുരാന്‍റെ റീഎഡിറ്റഡ് വേർഷൻ ചൊവ്വാഴ്ച പ്രദർശനത്തിനെത്തും. ഇന്നുതന്നെ തിയറ്റുകളിൽ എത്തിക്കാൻ ശ്രമം നടന്നെങ്കിലും എഡിറ്റഡിങ് പൂർത്തിയാക്കി പ്രദർശനത്തിനെത്തിക്കാനുള്ള സാങ്കേതിക നടപടികൾക്ക് സമയമെടുക്കും. ചിത്രത്തിലെ വില്ലൻ കാഥാപാത്രത്തിന്‍റെ പേരടക്കം മാറ്റിയുള്ള പുതിയ പതിപ്പ് നാളെ മുതൽ പ്രദർശിപ്പിക്കും.
സംഘ്പരിവാർ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്നാണ് നിർമാതാക്കൾ റീഎഡിറ്റഡ് വേർഷനുമായി സെൻസർ ബോർഡിനെ അങ്ങോട്ട് സമീപിച്ചത്. അവധി ദിവസങ്ങൾ കഴിഞ്ഞ് ചൊവ്വാഴ്ചയോടെ സിനിമയിൽ തിരുത്തൽ വരുത്താനായിരുന്നു ധാരണ. എന്നാൽ പല കോണിൽനിന്നും റീജനൽ സെൻസർ ബോർഡിനു മേൽ സമ്മർദമുണ്ടായെന്നാണ് സൂചന. അതോടെ അവധി ദിവസമായ ഞായറാഴ്ച തന്നെ ‘വെട്ടൽ’ ജോലികൾ പൂർത്തിയാക്കി.
റീഎഡിറ്റഡ് വേർഷനിൽ 17 ഇടത്താണ് വെട്ടിയത്. പ്രധാന വില്ലന്‍റെ പേര് ‘ബജ്റംഗി’ എന്നത് ‘ബൽരാജ്’ എന്നാക്കി മാറ്റി. 18 ഇടങ്ങളിൽ പേരുമാറ്റി ഡബ്ബ് ചെയ്തു. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങൾ ഒഴിവാക്കി. ഗുജറാത്ത് കലാപത്തെ സംബന്ധിച്ച ചില ദൃശ്യങ്ങൾ ഒഴിവാക്കി. എൻ.ഐ.എ ലോഗോ ഒഴിവാക്കി. വില്ലൻ കഥാപാത്രം കേന്ദ്ര ആഭ്യന്തരമന്ത്രിയെ വിളിക്കുന്നതായി പരാമർശിക്കുന്ന രംഗം ഒഴിവാക്കി.
പുതിയ പതിപ്പ് സെർവറുകളിലേക്ക് അപ്ലോഡ് ചെയ്യാൻ സമയമെടുക്കും. ഇത് തിയേറ്റർ പ്രദർശനത്തിനായി ഡൗൺലോഡ് ചെയ്യാനും സമയമെടുക്കും. തിയേറ്ററുകളിൽ തുടർച്ചയായി ഷോ നടക്കുന്നതിനാൽ ഇതിനുള്ള സാവകാശം ഉറപ്പാക്കണം. തിങ്കളാഴ്ച രാത്രിയോടെ ഇക്കാര്യങ്ങൾ പൂർത്തിയാക്കി ചൊവ്വാഴ്ച പ്രദർശനത്തിനെത്തിക്കാനാണ് നീക്കം.
സിനിമ സെൻസർ ചെയ്ത റീജനൽ ഓഫീസർക്കും സെൻസറിങ് അംഗങ്ങൾക്കുമെതിരെ നടപടിക്ക് സാധ്യതയുണ്ട്. നടപടി വേണമെന്ന് സംഘ്പരിവാർ സംഘടനകൾ ആവശ്യപ്പെടുന്നതായാണ് വിവരം. റീസെൻസറിങ്ങിനു മുമ്പ് ചിത്രം കാണാനുള്ള തിരക്ക് തിങ്കളാഴ്ചയും തുടരുകയാണ്. മിക്ക തിയേറ്ററുകളിലും ഹൗസ് ഫുള്ളായാണ് ചിത്രം ഓടുന്നത്.
അതേസമയം പൃഥ്വിരാജിനെതിരെ വിമർശനവുമായി ആര്‍.എസ്. എസ് മുഖപത്രം ഓർഗനൈസർ രംഗത്തെത്തി. 'സേവ് ലക്ഷദ്വീപ്' കാമ്പയിന് പിന്നിൽ പ്രവർത്തിച്ച പ്രമുഖരിൽ ഒരാളാണ് പൃഥ്വിരാജ്. ദേശവിരുദ്ധരുടെ ശബ്ദമാണ് പൃഥ്വിരാജിന്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ പിന്തുണച്ചു. ചിലരെ അറസ്റ്റ് ചെയ്തപ്പോൾ സഹോദരൻ ഇന്ദ്രജിത്തും പിന്തുണച്ചു. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളിൽ പൃഥ്വിരാജ് പ്രതികരിച്ചില്ല. മുനമ്പത്തെ ക്രൈസ്തവ കുടുംബങ്ങളുടെ വഖഫുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇവർക്ക് മൗനമാണെന്നും ഓർഗനൈസർ വിമർശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.