നിദഫാത്തിമയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു; കണ്ണീരോടെ വിട നൽകാനൊരുങ്ങി നാട്
text_fieldsഅമ്പലപ്പുഴ: സൈക്കിൾ പോളോ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ നാഗ്പൂരിലെത്തിയ ശേഷം മരണത്തിന് കീഴടങ്ങിയ നിദ ഫാത്തിമയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ശനിയാഴ്ച രാവിലെയായിരുന്നു മൃതദേഹമെത്തിച്ചത്. വിമാനത്താവളത്തിൽ നിന്നും മൃതദേഹം അമ്പലപ്പുഴയിലേക്ക് കൊണ്ടുപോയി. സൈക്കിൾ പോളോ സംസ്ഥാന ടീം അംഗവും അഞ്ചാം ക്ലാസ് വിദ്യാർഥിനിയുമായ നിദ, കാക്കാഴം സുഹറ മൻസിലിൽ ഷിഹാബുദ്ദീൻ-അൻസില ദമ്പതികളുടെ മകളാണ്.
അമ്പലപ്പുഴയിലെത്തിക്കുന്ന മൃതദേഹം ഒമ്പത് മണിക്ക് നീർക്കുന്നം എസ്.ഡി.വി ഗവ. യു.പി സ്കൂളിൽ എത്തിച്ച് പൊതുദർശനത്തിനുവെക്കും. തുടർന്ന് വളഞ്ഞവഴി ഏഴരപീടികയിലെ പിതാവ് ഷിഹാബുദ്ദീന്റെ കുടുംബവീട്ടിൽ കൊണ്ടുവരും. ഖബറടക്കം മൂന്നിന് കാക്കാഴം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
നിദ ഫാത്തിമയും അമ്പലപ്പുഴയിൽനിന്ന് മറ്റ് രണ്ട് കുട്ടികളും കോഓഡിനേറ്റർ ജിതിനോടൊപ്പം കഴിഞ്ഞ ഞായറാഴ്ചയാണ് നാഗ്പുരിലേക്ക് പുറപ്പെട്ടത്. നാഗപുരിലെത്തി ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ചശേഷം നിദക്ക് ഛർദിയുണ്ടായി. പിറ്റേന്ന് അവിടെ ശ്രീകൃഷണ ആശുപത്രിയിൽനിന്ന് കുത്തിവെപ്പെടുത്തു. തുടർന്നുണ്ടായ അവശതയാണ് കുട്ടിയുടെ ജീവനെടുത്തതായി പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.