പോക്സോ കേസിൽ നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ട് കീഴടങ്ങി
text_fieldsമുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയ സാഹചര്യത്തിൽ നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ട് പൊലീസിൽ കീഴടങ്ങി. കൊച്ചി സിറ്റി പൊലീസ് കമീഷണർ ഓഫിസിൽ എത്തിയാണ് കീഴടങ്ങിയത്. പോക്സോ കേസിലാണ് റോയ് വയലാട്ടിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയത്. ഇതേ തുടർന്ന് റോയ് വയലാട്ടിനായി പൊലീസ് തിരച്ചിൽ വ്യാപകമാക്കിയിരുന്നു. അറസ്റ്റ് ചെയ്യാൻ പൊലീസ് അന്വേഷിച്ചെത്തിയതോടെ ഒളിവിൽ പോയ ഇയാൾ എറണാകുളം ജില്ല വിട്ടു പോയിട്ടില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. അതിനിടെയാണ് കീഴടങ്ങൾ. രണ്ടാം പ്രതി സൈജു തങ്കച്ചനും ഒളിവിലാണ്. മറ്റൊരു കേസിൽ ജാമ്യത്തിലുള്ള പ്രതികൾ ഒളിവിൽ പോയത് പൊലീസിന്റെ വീഴ്ചയാണെന്ന വിമർശനം നേരത്തേ ഉയർന്നിരുന്നു.
റോയ് വയലാട്ടിന്റെ കൊച്ചി തോപ്പുംപടിയിലെ വീട്ടിലും സ്ഥാപനങ്ങളിലും പ്രത്യേക സംഘം പരിശോധന നടത്തിയിരുന്നു. റോയിയും സൈജു തങ്കച്ചനും നൽകിയ മുൻകൂർ ജാമ്യഹർജി സുപ്രീം കോടതി തള്ളിയ പശ്ചാത്തലത്തിലായിരുന്നു പൊലീസിന്റെ നീക്കം. കേസിലെ ഒരു പ്രതിയായ അഞ്ജലി റിമ ദേവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
കോഴിക്കോട് സ്വദേശിനിയായ അമ്മയുടേയും പ്രായപൂർത്തിയാകാത്ത മകളുടേയും പരാതിയിലാണ് കൊച്ചി പൊലീസ് റോയ് വയലാട്ടിനെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്. 2021 ഒക്ടോബറിൽ നമ്പർ 18 ഹോട്ടലിൽവെച്ച് ലൈംഗിക അതിക്രമം ഉണ്ടായതായാണ് പരാതി. രാത്രി പത്ത് മണിക്ക് പാർട്ടി ഹാളിൽ വെച്ച് റോയ് വലയാട്ട് തന്നേയും മകളേയും കടന്നു പിടിച്ചുവെന്നും ഇത് രണ്ടാം പ്രതിയായ സൈജു തങ്കച്ചനും സുഹൃത്ത് അഞ്ജലിയും മൊബൈലിൽ പകർത്തി എന്നുമാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.