സ്കൂള്‍ സമയമാറ്റവും പൊതു യൂനിഫോമും ഇല്ല
text_fieldsതിരുവനന്തപുരം: സ്കൂള്‍ സമയ മാറ്റം, മിക്സഡ് ഹോസ്റ്റൽ, മിക്സഡ് ബെഞ്ച് എന്നിവയിൽ സര്‍ക്കാര്‍ തലത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍ വ്യക്തമാക്കി. എന്‍. ഷംസുദ്ദീന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പൊതു യൂനിഫോം എന്ന നിർദേശവും നൽകിയിട്ടില്ല.
സ്കൂള്‍ സമയം രാവിലെ എട്ടു മുതല്‍ ആക്കണമെന്ന നിർദേശം ലഭിച്ചിട്ടുണ്ടെന്നേയുള്ളൂ. അൺ എയ്ഡഡ് സ്കൂളുകളിലും കേന്ദ്രീയ വിദ്യാലയങ്ങളിലും രാവിലെ എട്ടുമുതലാണ് ക്ലാസ്. അത്തരത്തിൽ സമയം മാറ്റുന്നതിൽ തീരുമാനമെടുത്തിട്ടില്ല. പ്രതിപക്ഷവുമായി ഉൾപ്പെടെ ചർച്ച ചെയ്തേ തീരുമാനമെടുക്കൂ. മിക്സഡ് ബെഞ്ചും ഹോസ്റ്റലുകളും സര്‍ക്കാര്‍ ആലോചിച്ചിട്ടുപോലുമില്ല. പാഠ്യപദ്ധതി പരിഷ്കരണത്തിനാവശ്യമായ വിശദ ചര്‍ച്ചകള്‍ക്ക് വിദഗ്ധരെ ഉള്‍പ്പെടുത്തി 24 ഫോക്കസ് ഗ്രൂപ്പുകളാണ് രൂപവത്കരിച്ചത്.
ഇതിലെ ചര്‍ച്ചകള്‍ ഫലപ്രദമായി നടത്തുന്നതിനാണ് എസ്.സി.ഇ.ആര്.ടി കൈപ്പുസ്തകം പ്രസിദ്ധീകരിച്ചത്.
ഇത് ചര്‍ച്ചകള്‍ക്കുള്ള ചില സൂചകങ്ങള്‍ മാത്രമാണ്. നിലപാട് രേഖയോ പാഠ്യപദ്ധതി ചട്ടക്കൂടോ അല്ല. ഇതിലെ ഉള്ളടക്കത്തെ കുറിച്ച് എല്ലാ വിഭാഗം ജനങ്ങള്‍ക്കും സ്വതന്ത്രമായി അഭിപ്രായവും ആശങ്കകളും പങ്കുവെക്കുന്നതിന് സുതാര്യമായ സംവിധാനമൊരുക്കിയിട്ടുണ്ട്.
ജെന്‍ഡര്‍ സാമൂഹിക നിർമിതിയാണെന്നാണ് ചര്‍ച്ചാക്കുറിപ്പില്‍ പറയുന്നത്. ജെന്‍ഡര്‍ സാമൂഹിക നിര്‍മിതിയാണെന്നും സെക്സ് അഥവാ ലിംഗം ജൈവപരമാണെന്നും കുട്ടികള്‍ മനസ്സിലാക്കേണ്ടതുണ്ട്. അതിനാല്‍ സ്ത്രീകള്‍ക്ക് നല്‍കിവരുന്ന സവിശേഷ പരിഗണനയും സംരക്ഷണവും ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങളിലൂടെ ഇല്ലാതാകുമെന്ന ആശങ്കക്ക് അടിസ്ഥാനമില്ല. മതനിഷേധം സര്‍ക്കാറിന്റെ നിലപാടല്ല. മതപഠനം നഷ്ടപ്പെടുത്തുകയെന്ന ഉദ്ദേശ്യവുമില്ല. ബഹുസ്വരതയെയും വൈവിധ്യങ്ങളെയും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക തന്നെയാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി വിശദീകരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.