ചർച്ചകളിലിടമില്ല; ട്വിസ്റ്റായി ഡോ. ജോ ജോസഫ്
text_fieldsകൊച്ചി: ജില്ലയിലെ യുവനേതാക്കളുടെ പേരുകൾ ചർച്ചയായെങ്കിലും തൃക്കാക്കരയിൽ ഒടുവിൽ നറുക്ക് ഡോ. ജോ ജോസഫിന്. ഒരു ഘട്ടത്തിൽ പോലും ചർച്ചയിലില്ലാതിരുന്ന പേരാണ് ട്വിസ്റ്റുകൾക്കൊടുവിൽ പാർട്ടി നേതൃത്വം പ്രഖ്യാപിച്ചത്. ജില്ലയിലെയും മണ്ഡലത്തിലെയും സാധാരണ പ്രവർത്തകർക്ക് അത്ര പരിചിതമല്ല പുതിയ സ്ഥാനാർഥി.
എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനാണ് 43 കാരനായ ഡോ. ജോ ജോസഫ്. പൂഞ്ഞാര്‍ കളപ്പുരയ്ക്കന്‍ കുടുംബാംഗമാണ്. കെ.എസ്.ഇ.ബി ജീവനക്കാരായിരുന്ന പരേതരായ കെ.വി. ജോസഫിന്‍റെയും ഏലിക്കുട്ടിയുടെയും മകനായി 1978 ഒക്ടോബര്‍ 30ന് ചങ്ങനാശ്ശേരിയിലാണ് ജോ ജോസഫിന്റെ ജനനം. കോട്ടയം മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസ് ബിരുദം നേടിയ ജോ കട്ടക്ക് എസ്.സി.ബി മെഡിക്കൽ കോളജിൽനിന്നും ജനറൽ മെഡിസിനിൽ എം.ഡി യും ഡൾഹി ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും കാർഡിയോളജിയിൽ ഡി.എമ്മും നേടി. പ്രോഗ്രസീവ് ഡോക്ടേഴ്സ് ഫോറത്തിന്റെ എറണാകുളം ജില്ലയിലെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ഡോ. ജോ ഹാര്‍ട്ട് ഫൗണ്ടേഷന്റെ ട്രസ്റ്റി കൂടിയാണ്.
ആനുകാലികങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ച് ലേഖനങ്ങൾ എഴുതാറുള്ള ജോ 'ഹൃദയപൂര്‍വം ഡോക്ടര്‍' എന്ന പുസ്തകത്തിന്റെ രചയിതാവാണ്. പ്രളയകാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. തൃശൂര്‍ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ സൈക്യാട്രിസ്റ്റായ ഡോക്ടര്‍ ദയാ പാസ്‌കലാണ് ഭാര്യ. ജവാന്‍ ലിസ് ജോ, ജിയന്ന എന്നിവരാണ് മക്കള്‍.
ഡി.വൈ.എഫ്.ഐ ജില്ല നേതാവും സജീവ സി.പി.എം പ്രവർത്തകനുമായ കെ.എസ്. അരുൺ കുമാർ സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങളുയർന്നിരുന്നു. കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ വാർത്തവന്നതിന് പിന്നാലെ അരുൺ കുമാറിന് വേണ്ടി ചുവരെഴുതുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.