‘പ്രതിപക്ഷവും ബി.ജെ.പിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു’ -ഒരു തുള്ളി ഭൂഗർഭജലം എടുക്കില്ല -മന്ത്രി എം.ബി. രാജേഷ്
text_fieldsഎം.ബി.രാജേഷ്
പാലക്കാട്: എലപ്പുള്ളിയിലെ നിർദിഷ്ട എഥനോൾ പ്ലാന്റിനുവേണ്ടി ഒരു തുള്ളി ഭൂഗർഭജലംപോലും എടുക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. പ്രതിപക്ഷം നടത്തുന്ന തെറ്റായ പ്രചാരണം കുടിലമായ രാഷ്ട്രീയലക്ഷ്യത്തോടെയാണ്. പദ്ധതിയുടെ നിർദേശം വന്നപ്പോൾതന്നെ ഭൂഗർഭജലം എടുക്കരുതെന്ന് താൻ നിഷ്കർഷിച്ചിരുന്നെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്ലാന്റിന് ആവശ്യമായ വെള്ളം മലമ്പുഴ ഡാമിൽനിന്നും മഴവെള്ളക്കൊയ്ത്തിലൂടെയും സംഭരിക്കും. അത് ഉറപ്പാക്കിയിട്ടുണ്ട്. അനേകം പേർക്ക് തൊഴിൽ കിട്ടുന്ന അവസരം നശിപ്പിക്കരുത്.
കുടിവെള്ളത്തിനും കാർഷികാവശ്യത്തിനും ബുദ്ധിമുട്ടുണ്ടാവില്ലെന്ന് ജല അതോറിറ്റി പറഞ്ഞിട്ടുണ്ട്. നിക്ഷേപസാധ്യതകളെ ഉപയോഗപ്പെടുത്തുന്ന സമീപനത്തിൽനിന്ന് സർക്കാർ ഒരിഞ്ച് പിന്നോട്ടുപോകില്ല. എല്ലാ ചട്ടങ്ങളും നിയമങ്ങളും പാലിച്ചാണ് പ്ലാന്റിന് പ്രാരംഭ അനുമതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ നേരത്തേ പ്രഖ്യാപിച്ച മദ്യനയം ഇപ്പോൾ നടപ്പാക്കുകയാണ് ചെയ്യുന്നത്. അന്ന് അതിനെതിരെ പ്രസ്താവന നടത്തിയ പ്രതിപക്ഷനേതാവ് ഇന്ന് അത് അറിയില്ലെന്നു പറയുന്നത് ശരിയല്ല. കേരളത്തിൽ ഒരു വ്യവസായം തുടങ്ങുമ്പോൾ പഞ്ചായത്തിനെ അറിയിക്കേണ്ട കാര്യമില്ല. അനുമതി തേടേണ്ടതിൽ അത് ചെയ്യാറുണ്ട്.സർക്കാർ നേരത്തേ പ്രഖ്യാപിച്ച മദ്യനയം ഇപ്പോൾ നടപ്പാക്കുകയാണ് ചെയ്യുന്നത് - അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.