ഡയറ്റുകളിൽ പ്രതിസന്ധി; പരിശീലനത്തിന് വേണ്ടത്ര ജീവനക്കാരില്ല
text_fieldsകാസർകോട്: അധ്യാപക പരിശീലനത്തിൽ വേണ്ടത്ര ജീവനക്കാരില്ലാതെ ഡിസ്ട്രിക്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനൽ ട്രെയിനിങ് (ഡയറ്റ്) കേന്ദ്രങ്ങൾ പ്രതിസന്ധിയിൽ. 1986ലെ ദേശീയ വിദ്യാഭ്യാസനയം മുന്നോട്ടുവെച്ച ധാരണയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലുടനീളം എല്ലാ സംസ്ഥാനങ്ങളിലും എസ്.സി.ആർ.ടികളും ജില്ലകളിൽ ഡയറ്റുകളും സ്ഥാപിതമായത്. സർവിസിൽ കയറുന്നതിനു മുമ്പുള്ള അധ്യാപക വിദ്യാർഥികൾക്കും സർവിസിൽ കയറിയതിനുശേഷമുള്ള അധ്യാപകർക്ക് നിരന്തരപരിശീലനവും നൽകുന്നതിനാണ് ഡയറ്റുകൾ പ്രധാനമായും ലക്ഷ്യമിടുന്നത്. ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളിലെ അധ്യാപകർക്ക് അവരെ നിരന്തരം നവീകരിക്കാനാവശ്യമായ പരിശീലനങ്ങൾ നൽകുക, മൂല്യനിർണയവുമായി ബന്ധപ്പെട്ട ടൂളുകൾ വികസിപ്പിക്കുക, പഠന പരിപോഷണവുമായി ബന്ധപ്പെട്ട മെറ്റീരിയലുകൾ അധ്യാപകർക്കും കുട്ടികൾക്കും ലഭ്യമാക്കുക, ത്രിതല പഞ്ചായത്തുകളെ അവരുടെ വിദ്യാഭ്യാസ പ്രോജക്ടുകൾ നിർവഹിക്കുന്നതിന് സഹായിക്കുക, എസ്.എസ്.കെ പോലുള്ളവക്ക് അക്കാദമിക പിന്തുണ നൽകുക എന്നീ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സഹായിക്കാനാണ് ഡയറ്റുകൾ സ്ഥാപിച്ചത്. 1990 കളിലാണ് കേരളത്തിൽ എല്ലാ ജില്ലകളിലും ഡയറ്റുകൾ സ്ഥാപിതമായത്. എന്നാൽ, 2008നുശേഷം ഡയറ്റുകളിൽ ഇതുവരെ നിയമനം നടന്നിട്ടില്ല. 2018ൽ താൽക്കാലികമായി നിയമനം നടന്നെങ്കിലും അവരെ സ്ഥിരപ്പെടുത്തിയിട്ടില്ല. എന്നാൽ, സ്പെഷൽ റൂളിൽ പറയുന്നത് 2020ന് മുമ്പുള്ള എല്ലാവരെയും സ്ഥിരപ്പെടുത്തുമെന്നാണ്. അതേസമയം, 2008നു മുമ്പുള്ള അധ്യാപകർ പിരിഞ്ഞുപോവുകയും ഡയറ്റുകൾ ശുഷ്കമാവുകയും ചെയ്തു. കേരളത്തിലെ 14 ഡയറ്റുകളിലും നാമമാത്രമായ ലെക്ചറർമാർ മാത്രമേ ഇപ്പോൾ പ്രവർത്തിക്കുന്നുള്ളൂ. അതിനാൽ ജില്ലകളിൽ അക്കാദമിക പിന്തുണ വേണ്ട രീതിയിൽ നൽകാൻ ജീവനക്കാരുടെ അപര്യാപ്തത മൂലം സാധിക്കുന്നില്ല.
കാസർകോട്ട് ഡയറ്റിൽ കേവലം എട്ടുപേരാണുള്ളത്, പ്രിൻസിപ്പൽ ഇൻചാർജും ബാക്കിയുള്ള ഏഴുപേരും. എല്ലാ ഡയറ്റിലും ഇതാണ് സ്ഥിതി. ഫുൾടൈം പ്രിൻസിപ്പലുള്ളത് ഒരേയൊരു ഡയറ്റിലാണ്, കണ്ണൂരിൽ. മറ്റ് 13 ഡയറ്റിലും പ്രിൻസിപ്പൽ ചുമതല വഹിക്കുന്നത് സീനിയർ ലെക്ചറർമാരാണ്. സ്റ്റാഫിന്റെ ലഭ്യതക്കുറവാണ് ഇതിന് കാരണം. പി.എസ്.സി ഇപ്പോൾ പരീക്ഷ നടത്തിയിട്ടുണ്ട്. അതിന്റെ മൂല്യനിർണയവും മറ്റും കഴിയാൻ തന്നെ കുറേനാളുകൾ എടുക്കുമെന്നാണ് അധികൃതർ പറയുന്നത്.
17 ലെക്ചറർമാരും ഏഴ് സീനിയർ ലെക്ചറർമാരും പ്രിൻസിപ്പലുമടക്കം 25ഓളം ജീവനക്കാരാണ് സ്പെഷൽ റൂളനുസരിച്ച് ഓരോ ഡയറ്റിലും വേണ്ടത്. അവിടെയാണ് ഏഴും എട്ടും ജീവനക്കാരുമായി മുന്നോട്ടുപോവുന്നത്. ഉന്നത വിദ്യാഭ്യാസമന്ത്രി ഇടപെട്ട് പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്നാണ് ഈ മേഖലയിലെ അധ്യാപകരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.