ശബരിമല വിമാനത്താവളം: ഭൂമി ഏറ്റെടുക്കുന്നതിന് വിജ്ഞാപനമിറക്കി
text_fieldsകോഴിക്കോട് : ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ വിജ്ഞാപനമിറക്കി. കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി ഏകദേശം 2569 ഏക്കർ(1039.876 ഹെക്‌ടർ) ഭൂമിയാണ് ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ഏറ്റെടുക്കപ്പെടുന്നത്.
ഇതുമായി ബന്ധപ്പെട്ട എല്ലാ വ്യക്തികൾക്കും 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമംപ്രകാരം സർക്കാർ അറിയിപ്പ് നൽകും. വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയ തീയതി അല്ലെങ്കിൽ അത് സംബന്ധിച്ച് പൊതു അറിയിപ്പ് നൽകിയ തീയതി ഏതാണോ അവസാനം സംഭവിക്കുന്നത് അതുമുതൽ ഈ സ്ഥലത്തിന്റെ എല്ലാ വ്യക്തികളും ഭൂരേഖകളുടെ പുതുക്കലിലോ ഏറ്റെടുക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ചോ എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ 15 ദിവസത്തിനകം അറിയിക്കണം.
ഈ പദ്ധതി പ്രദേശത്തിന്റെ വിസ്തീർണ്ണം ഏറ്റെടുക്കുവാൻ പോകുന്ന ഭൂമിയുടെ പൊതു ആവശ്യത്തിൽ പറഞ്ഞിട്ടുള്ള ന്യായീകരണത്തെയും സാമൂഹ്യ പ്രത്യാഘാത റിപ്പോർട്ടിലെ കണ്ടെത്തലുകളെയും സംബന്ധിച്ച ആക്ഷേപം ഉണ്ടെങ്കിൽ 60 ദിവസത്തിനകവും രേഖാമൂലം കോട്ടയം മിനി സിവിൽ സ്റ്റേഷനിലെ സ്പെഷ്യൽ തഹസിൽദാരെ (എൽ.എ-ജനറൽ) അറിയിക്കണം. നിശ്ചിത തീയതിക്കു ശേഷം ലഭിക്കുന്ന ഏതൊരു അപേക്ഷയും സ്വീകരിക്കില്ല. സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ട് www.kottayam.nic.in-ൽ ലഭ്യമാണ്.
എരുമേലി സൗത്ത് വില്ലേജിലെ സർവേ 282ലെ 811 ഹെക്ടറും സർവേ 281ലെ 42.58 ഹെക്ടറും മണിമല വില്ലേജിലെ 60.43 ഹെക്ടറും ഗോസ്പൽ ഫോർ ഏഷ്യയുടെ കൈവശമുള്ള ഭൂമിയാണ്. അതുപോലെ എരുമേലി സൗത്ത് വില്ലേജിലെ 1.83 ഹെക്ടർ ഭൂമി മലയാളം പ്ലാന്റേഷന്റെ കൈവശമുള്ളതാണ്. ഈ ഭൂമിയിൽ സർക്കാർ ഉടമസ്ഥത സ്ഥാപിച്ചുകിട്ടാൻ പാല സബ്കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്. ഇതിന് പുറമെ ഭൂമി ഏറ്റെടുക്കേണ്ടത് പ്രധാനമായും 352 കുടുംബങ്ങളുടെതാണ്. അതിൽ 347 കുടുംബങ്ങളുടെ മുഖ്യ ഉപജീവന മാർഗത്തെ ബാധിക്കും. ഇതിൽ എസ്റ്റേറ്റിലെ ലയങ്ങളിൽ താമസിക്കുന്നവരുമുണ്ട്.
ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പ്രാദേശിക ബിസിനസുകൾ വർധിപ്പിക്കുകയും സമീപ ജില്ലകളുടെ സമ്പദ്‌വ്യസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യും. ശബരിമല വിമാനത്താവളം അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലെ തേനി, തെങ്കാശി, വിരുദുനഗർ എന്നീ അതിർത്തി ജില്ലകളികളിൽ നിന്നുള്ള യാത്രയും, ചരക്ക് ഗതാഗത ആവശ്യങ്ങളും നിറവേറ്റുന്നു. അയൽ സംസ്ഥാനങ്ങളുമായുള്ള മെച്ചപ്പെട്ട ബന്ധത്തിന് വഴിയൊരുക്കുന്നതിനോടൊപ്പം, വ്യാപാരവും, വിനോദസഞ്ചാര മേഖലകളും മെച്ചപ്പെടുത്തുമെന്നാണ് വിലയിരുത്തുന്നത്.
പദ്ധതി പ്രദേശത്ത് കച്ചവടസ്ഥാപനങ്ങൾ നടത്തുന്നവർക്കും ബാധിക്കപ്പെടുന്ന കുടുംബങ്ങൾക്കും വ്യക്തികൾക്കും 2013 ഭൂമി ഏറ്റെടുക്കൽ നിയമനും 2015ലെ ചട്ടവും പ്രകാരം മതിയായതും ന്യായവുമായ നഷ്ടപരിഹാരം നൽകും. വിമാനത്താവളം പ്രാദേശിക വികസനത്തിന് നിർണയകമായ ഒരു കേന്ദ്രമായി നിലകൊള്ളുകയും വിവിധ മേഖലകളിൽ അനവധി അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി തൊഴിൽ നഷ്ടപ്പെടുന്ന എസ്റ്റേറ്റ് തൊഴിലാളി കുടുംബങ്ങളുടെ പുനരധിവാസവും, നഷ്ടപരിഹാരവും ഉറപ്പാക്കുന്നതിന് പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്നും പാരിസ്ഥിതിക ആഘാത റിപ്പോർട്ടിലെ നടപടികൾ കൈക്കൊള്ളണമെന്നും അറിയിച്ചിരുന്നു.
വിമാനത്താവളം ശബരിമല തീർഥാടകരെ ലക്ഷ്യമിട്ടുള്ളതാണെങ്കിലും, മറ്റ് തീർഥാടന കേന്ദ്രങ്ങളിലേക്കും, വിദേശികൾക്കും പ്രവാസി മലയാളികൾക്കും ടൂറിസ്റ്റുകൾക്കും മറ്റു രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും യാത്രക്ക് പുതു വഴിതുറക്കുമെന്നാണ് പ്രതീക്ഷ. ഭൂവുടമസ്ഥത സംബന്ധിച്ച് പാല സബ് കോടതിയിൽ കേസ് നിലവിലുള്ള ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കനാണ് വിജ്ഞാപനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.