നവോത്ഥാനവും ശബരിമല സ്ത്രീ പ്രവേശനവുമായി എന്തു ബന്ധമെന്ന് സുകുമാരൻ നായർ
text_fieldsകോട്ടയം: സർക്കാർ വിളിച്ചുചേർത്ത നവോത്ഥാന സംഘടന പ്രതിനിധി സമ്മേളനത്തിനെതിരെ രൂക്ഷവിമർശനവുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. നവോത്ഥാനവും ശബരിമല സ്ത്രീ പ്രവേശനവുമായി എന്തു ബന്ധമാണുള്ളതെന്ന് അദ്ദേഹം വാർത്തക്കുറിപ്പിൽ ചോദിച്ചു.
അനാചാരങ്ങളും ദുരാചാരങ്ങളും ഉച്ചനീചത്വങ്ങളുമാണ് നവോത്ഥാനപ്രവര്‍ത്തങ്ങളിലൂടെ നമ്മുടെ നാട്ടില്‍ പരിഹരിക്കപ്പെട്ടിട്ടുള്ളത്. ആചാരാനുഷ്ഠാനങ്ങളുടെയും ഈശ്വരവിശ്വാസത്തിെൻറയും പ്രശ്‌നമാണ് ശബരിമലയിൽ നിലനിൽക്കുന്നത്. നവോത്ഥാന പ്രവര്‍ത്തനങ്ങളുമായി അതിനു ഒരു ബന്ധവുമില്ല. ഈ വസ്തുത തിരിച്ചറിഞ്ഞ് കേസ് ഉദ്ഭവിച്ചപ്പോള്തന്നെ ഇക്കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തി വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. പകരം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെപ്പോലും ബന്ദിയാക്കി നിര്‍ത്തി, ചോദിച്ചുവാങ്ങിയ ഈ വിധിയിലൂടെ നിരീശ്വരവാദം നടപ്പാക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിെൻറ ഭാഗമാണ് നവോത്ഥാനത്തിെൻറ പേരിലുള്ള സംഗമം.
സര്‍ക്കാര്‍ എത്രതന്നെ ശ്രമിച്ചാലും ഈശ്വരവിശ്വാസികള്‍ക്കിടയില്‍ സവര്‍ണ-അവര്‍ണ ചേരിതിരിവോ ജാതിസ്പര്‍ധയോ സൃഷ്ടിച്ച് ശബരിമല വിഷയത്തില്‍ രാഷ്ട്രീയനേട്ടം ഉണ്ടാക്കാമെന്നു കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റുപറ്റി. ഒരു ജനാധിപത്യ സര്‍ക്കാര്‍ ഒരിക്കലും സ്വീകരിക്കാന്‍ പാടില്ലാത്ത നടപടിയാണ് ഇത്.
ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് പ്രായപരിധി ഇല്ലാതാക്കിയുള്ള സുപ്രീംകോടതി ഭരണഘടനബെഞ്ചിെൻറ വിധി എൻ.എസ്.എസ് അടക്കമുള്ള സംഘടനകളുടെ എതിർപ്പിനെ തുടർന്ന് നടപ്പാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് സർക്കാർ നവോത്ഥാന മൂല്യസംരക്ഷണത്തിനായി ശനിയാഴ്ച സാമൂഹിക-സാമുദായിക സംഘടനകളുടെ യോഗം വിളിച്ചുചേർത്തത്. എൻ.എസ്.എസ് വിട്ടുനിന്ന യോഗത്തിൽ കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാൻ അനുവദിക്കില്ലെന്ന മുദ്രാവാക്യമുയർത്തി ജനുവരി ഒന്നിന് കാസർകോട് മുതൽ തിരുവനന്തപുരംവരെ വനിത മതിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.