![covid test covid test](https://www.madhyamam.com/h-upload/2021/12/12/1322924-covid-test.webp)
ഒമിക്രോൺ: സംസ്ഥാനത്തെത്തുന്ന വിദേശ യാത്രികർക്ക് കർശന നിരീക്ഷണം, മാര്‍ഗനിർദേശങ്ങള്‍ പുറത്തിറക്കി
text_fieldsകൊച്ചി: സംസ്ഥാനത്ത് ഒമിക്രോൺ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ വിദേശ യാത്രികർക്ക് കർശന നിരീക്ഷണമേർപ്പെടുത്തി ആരോഗ്യ വകുപ്പ്. മാര്‍ഗനിർദേശങ്ങള്‍ പുറത്തിറക്കുകയും ചെയ്തു.
*വിദേശ രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ യാത്രക്ക് മുമ്പ് അവസാന 14 ദിവസം നടത്തിയ യാത്രാവിവരങ്ങള്‍ ഉള്‍പ്പെടുത്തിയ സ്വയം സാക്ഷ്യപത്രം, യാത്രയുടെ 72 മണിക്കൂര്‍ മുമ്പ് നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് റിപ്പോര്‍ട്ട് എന്നിവ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം.
*ആര്‍.ടി.പി.സി.ആര്‍ പരിശോധനയുടെ ആധികാരികത ഉറപ്പാക്കുന്ന സ്വയം സാക്ഷ്യപത്രം യാത്രികര്‍ നല്‍കണം. പരിശോധനയില്‍ കൃത്രിമം കാണിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി നടപടി സ്വീകരിക്കും.
*സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ എത്തുമ്പോഴും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണം. രോഗലക്ഷണങ്ങളില്ലാത്ത അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെ പരിശോധനകളില്‍നിന്ന് ഒഴിവാക്കി.
*പരിശോധനയില്‍ പോസിറ്റീവാകുന്നവര്‍ക്ക് പ്രത്യേക ഐസൊലേഷന്‍ സൗകര്യമുള്ള ആശുപത്രികളില്‍ ചികിത്സ നല്‍കും. വൈറസിെൻറ ജനിതക പരിശോധനയില്‍ ഒമിക്രോണ്‍ വകഭേദം നെഗറ്റീവായാല്‍ ഫിസിഷ്യന്‍റെ നിർദേശപ്രകാരം ഡിസ്ചാര്‍ജ് ചെയ്യും.
*ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചാല്‍ പരിശോധനഫലം നെഗറ്റീവാകുന്നതുവരെ റൂം ഐസൊലേഷനില്‍ ചികിത്സിക്കും. പരിശോധനഫലം നെഗറ്റീവായവര്‍ തുടര്‍ന്നുള്ള ഏഴ് ദിവസങ്ങളില്‍ വീടുകളില്‍ കര്‍ശന നിരീക്ഷണത്തില്‍ കഴിയണം.
*എട്ടാം ദിവസം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണം. ഇതിനായി പരമാവധി മൊബൈല്‍ പരിശോധനാ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണം. പരിശോധയില്‍ നെഗറ്റീവായാലും അടുത്ത ഏഴ് ദിവസം സ്വയം രോഗനിരീക്ഷണം നടത്തണം.
*ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രികരില്‍ അഞ്ച് ശതമാനം ആളുകളെ ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് വിധേയമാക്കും.
*പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചാല്‍ വൈറസിെൻറ ജനിതക പരിശോധനയ്ക്കായി സാമ്പിള്‍ അയക്കും. തെരഞ്ഞെടുത്ത ആശുപത്രികളില്‍ ഇവര്‍ക്ക് പ്രത്യേക ചികിത്സ സൗകര്യം ഒരുക്കും. പരിശോധനഫലം നെഗറ്റീവായവര്‍ 14 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം.
*കരുതല്‍ വാസത്തിലും സ്വയം നിരീക്ഷണത്തിലുമിരിക്കുന്നവര്‍ രോഗലക്ഷണങ്ങള്‍, പരിശോധനയില്‍ രോഗസ്ഥിരീകരണം എന്നിവ ഉണ്ടായാല്‍ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിലോ ദേശീയ ഹെല്‍പ് ലൈന്‍ നമ്പര്‍ 1074, സംസ്ഥാന ഹെല്‍പ് ലൈന്‍ നമ്പര്‍ 1056 എന്നിവയില്‍ അറിയിക്കണം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.