ഉത്സവകാലത്ത് കൂടുതൽ ട്രെയിൻ സർവിസ് ഇല്ല; മലബാറിന് സ്പെഷൽ അവഗണന
text_fieldsകോഴിക്കോട്: ഓണം ഉത്സവ സീസണിലെ യാത്രാ ദുരിതം പരിഹരിക്കുന്നതിന് മലബാറിന് സ്പെഷല് ട്രെയിനുകൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ ഇത്തവണയും അസ്ഥാനത്തായി. അന്തർ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലബാറുകാർക്ക് ഓണാഘോഷത്തിന് നാട്ടിലെത്തണമെങ്കിൽ ഇത്തവണയും സ്വകാര്യടൂറിസ്റ്റ് സർവിസുകളെ ആശ്രയിക്കണം. പാലക്കാട് ഡിവിഷനിൽ പ്രഖ്യാപിക്കപ്പെട്ട സ്പെഷൽ ട്രെയിനുകളിൽ നാമമാത്രമേ എണ്ണം മാത്രമാണ് മലബാറിൽ യാത്രാദുരിതം കൂടുതൽ അനുഭവിക്കുന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ യാത്രക്കാർക്ക് ഉപകാരപ്രദമാകുകയുള്ളൂ. 11, 12, 13 തീയതികളിൽ ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽനിന്ന് മലബാറിലൂടെ കടന്നുപോകുന്ന ട്രെയിനുകളിലൊന്നും ടിക്കറ്റുകൾ ലഭിക്കാനില്ല. പല ട്രെയിനുകളിലും 200ൽ അധികമാണ് വെയിറ്റിങ് ലിസ്റ്റ്. തിരുവോണത്തിനുശേഷമുള്ള ദിവസങ്ങളിലും സമാന അവസ്ഥയാണ്. ഇത് മുതലെടുത്ത് സ്വകാര്യ ബസുകൾ നിരക്ക് കുത്തനെ കൂട്ടി.
ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ചപ്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് മലബാർ മേഖലയിലേക്ക് ഒരു ട്രെയിൻ പോലും ഉൾപ്പെട്ടിട്ടില്ല. ഉത്സവ കാലത്ത് മലബാർ മേഖലയിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ. രാഘവൻ എം.പി ഇത്തവണയും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല. നിലവിലെ ട്രെയിനുകളിൽ കാലുകത്താൻ ഇടമില്ലാത്തവിധം ദുരിതം അനുഭവിക്കുന്നിതനിടെയാണ് സ്പെഷൽ ട്രെയിനുകൾ അനുവദിക്കുന്നതിലും റെയിൽവേ മലബാറിനെ അവഗണിക്കുന്നത്.
കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽനിന്നുള്ള നൂറുകണക്കിനുപേർ ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു നഗരങ്ങളിൽ ജോലി, വ്യാപാര ആവശ്യാർഥം താമസിക്കുന്നുണ്ട്. ഇവർ ഓണത്തിനും മറ്റ് ഉത്സവ സീസണുകളിലുമാണ് നാട്ടിലെത്തുക. മാത്രമല്ല, ഈ ജില്ലകളിൽനിന്ന് വ്യാപാര ആവശ്യാർഥം യാത്ര ചെയ്യുന്നവരും നിരവധിയാണ്. ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാട്ടി എല്ലാ വർഷവും ജനപ്രതിനിധികളും പാസഞ്ചേഴ്സ് അസോസിയേഷനുകളും റെയിൽവേക്ക് നിവേദനം നൽകാറുണ്ടെങ്കിലും അധികൃതർ അത് ഗൗനിച്ചിട്ടില്ല. സ്വകാര്യ ബസ് ലോബിയുടെ സമ്മർദത്തിന് വഴങ്ങിയാണ് ട്രെയിൻ അനുവദിക്കാത്തെതെന്നും ആരോപണമുണ്ട്.
ഓണാവധിക്ക് നാട്ടിലെത്താനും തിരിച്ചുപോകാനും മറുനാടൻ മലയാളികൾക്ക് മലബാറിലേക്ക് കൂടുതൽ സ്പെഷൽ ട്രെയിനുകൾ അനുവദിക്കണമെന്ന് മലബാർ റെയിൽ യൂസേഴ്സ് ഫോറം ചെയർമാൻമുനീർ കുറുമ്പടിയും ജന. സെക്രട്ടറി എം.സി. മനോജ് കുമാറും ആവശ്യപ്പെട്ടു. ചെന്നൈ, ബംഗളുരു, മുംബൈ മേഖലകളിൽനിന്ന് മലബാറിലേക്ക് ആവശ്യത്തിന് ട്രെയിനുകളില്ലെന്നിരിക്കെ, അവധി കൂടി ആവുമ്പോൾ തിരക്ക് ഗണ്യമായി വർധിക്കും. ജനപ്രതിനിധികൾ ഇക്കാര്യത്തിൽ ഇടപെടൽ ശക്തമാക്കണമെന്നും, കേരളത്തിന് സ്പെഷൽ ട്രെയിനുകൾ അനുവദിക്കുമ്പോൾ മലബാറിന് കൂടി പരിഗണന വേണമെന്നും റെയിൽ യൂസേഴ്സ് ഫോറം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.