പരിചയപ്പെട്ടത് ഫിസിയോ തെറാപ്പിസ്റ്റെന്ന പേരിൽ, മുംബൈ ഫുട്ബാൾ ക്ലബ്ബിൽ അവസരം നൽകാമെന്ന് പറഞ്ഞ് ഒന്നരലക്ഷം തട്ടി; യുവാവ് അറസ്റ്റിൽ
text_fieldsഅടൂർ: മുംബൈയിലെ ഫുട്ബാൾ ക്ലബ്ബിൽ അവസരം നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. എറണാകുളം ചെല്ലാനം അറയ്ക്കൽ വീട്ടിൽ ജോൺ ബോസ്കോ (33)യെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അടൂർ സ്വദേശിയായ യുവാവിൽ നിന്ന് ഒന്നര ലക്ഷം രൂപയാണ് ഇയാൾ പലപ്പോഴായി തട്ടിയെടുത്തത്.
ഫുട്ബാൾ പ്രേമിയായ യുവാവ് മുംബൈയിലുള്ള ഒരു ക്ലബ്ബിൽ ചേരാൻ ശ്രമിച്ചപ്പോഴാണ് ജോൺ ബോസ്കോയെ പരിചയപ്പെടുന്നത്. ക്ലബ്ബിൻ്റെ ഫിസിയോ തെറാപ്പിസ്റ്റാണെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ സമീപിച്ചതെന്ന് യുവാവ് പറയുന്നു. തന്നെ മറ്റൊരു ക്ലബ്ബിൽ ചേർക്കാമെന്ന് പറയുകയും ഇതിന് കുറച്ച് പണം ചെലവാകുമെന്നും പറഞ്ഞു. തുടർന്ന് പലപ്പോഴായി പണം കൈമാറുകയായിരുന്നു.
പിന്നീട് ക്ലബ്ബിലേക്ക് പ്രവേശനം ലഭിക്കാതെ വന്നപ്പോഴാണ് യുവാവ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. തുടർന്ന് അടൂർ പൊലീസിൽ പരാതി നൽകി. അടൂർ ഡിവൈ.എസ്.പി സന്തോഷ് കുമാർ, എസ്.എച്ച്.ഒ ശ്യാം മുരളി, എസ്.ഐമാരായ എ. അനീഷ്, കെ.എസ്. ധന്യ, എ.എസ്.ഐ. അശോകൻ, എസ്.സി.പി.ഒ സി.ആർ. രാജേഷ്, സി.പി.ഒ അർജ്ജുൻ എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി. ഒന്നിൽ കൂടുതൽ ആളുകളുടെ കയ്യിൽ നിന്ന് സമാനരീതിയിൽ പണം തട്ടിയെടുത്തതായി സംശയമുള്ളതിനാൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് അടൂർ എസ്.എച്ച്.ഒ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.